
ന്യൂഡല്‍ഹി : പതിനെട്ടാമത് ജി 20 ഉച്ചകോടിയോട് അനുബന്ധിച്ചുളള അത്താഴവിരുന്നിലേക്ക് രാജ്യ സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ . ബിജെപിയുടെ ജാതി മനോഭാവമാണ് തെളിയുന്നതെന്നതടക്കമുള്ള വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മോഹന്‍ കുമാരമംഗലം , എം പി പി. ചിദംബരം ഉള്‍പ്പെടയുളളവര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ഖാര്‍ഗെയെ ക്ഷണിക്കാത്തതിന് കാരണം ജാതി വിവേചനമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ദളിത് നേതാവായത് കൊണ്ടാണ് ഇത്ര വലിയൊരു ചടങ്ങിലേക്ക് ഖാര്‍ഗെയെ ക്ഷണിക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ്മോഹന് കുമാരമംഗലം ആരോപിച്ചു. മനുവിന്റെ പാരമ്പര്യം പിന്തുടരുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ജാതി വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്ന മനുസ്മൃതി രചിച്ച മനുവിന്റെ ആശയങ്ങളെ പിന്തുടരുന്നവര് ഇത്തരം കാര്യങ്ങള്‍ ചെയ്യുമെന്നും കുമാരമംഗലം പറഞ്ഞു. മനുവാദിയാണ് മോദിയെന്ന് മോഹന്‍ കുമാരമംഗലം ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ അവരുടെ സുപ്രധാന പരിപാടികള്ക്കാന്നും പിന്നോക്ക വിഭാഗക്കാരെ ക്ഷണിക്കാറില്ലെന്നും, അതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്നും കുമാരമംഗലം പറയുന്നു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്കായി ക്ഷണിച്ചിട്ടില്ല. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും ക്ഷണിച്ചിരുന്നില്ല.
ഇതെല്ലാം ജാതി വിവേചനത്തിന്റെ ഉദാഹരണങ്ങളാണെന്നും മോഹന്‍ കുമാരമംഗലം പറഞ്ഞു. ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളില്‍ മാത്രമേ ഇത് സംഭവിക്കൂ എന്നാണ് ചിദംബരത്തിന്റെ വിമര്‍ശനം . ലോകനേതാക്കള്ക്കുളള അത്താഴ വിരുന്നിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്ത ജനാധിപത്യ രാജ്യമെന്നത് മറ്റെവിടെയും സങ്കല്‍പ്പിക്കാനാവില്ലെന്ന് ചിദംബരം സമൂഹമാധ്യമായ എക്സില്‍ കുറിച്ചു . ജനാധിപത്യവും പ്രതിപക്ഷവും ഇല്ലാതാകുന്ന ഘട്ടത്തിലേക്ക് ഇന്ത്യ. ഭാരതം എത്തിയിട്ടില്ലെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്ന് ചിദംബരം കുറിച്ചു .
ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനത്തിന്റെ നേതാവിനെ കേന്ദ്ര സര്‍ക്കാര്‍ വിലമതിക്കുന്നില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. എന്തുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നതെന്നും എന്തുതരം ചിന്താഗതിയാണെന്നും ജനങ്ങള്‍ ചിന്തിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു .
ജി20 ഉച്ചകോടിയുടെ ഉദ്ഘാടന ദിവസമായ ഇന്ന് ദില്ലിയിലെ ഭാരത് മണ്ഡപത്തിലെ ഹാളിൽ പ്രസിഡന്റ് ദ്രൗപതി മുർമുവാണ് അത്താഴ വിരുന്ന് ഒരുക്കുന്നത്. മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്, എച്ച് ഡി ദേവഗൗഡ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവര്‍ക്ക് ക്ഷണമുണ്ട്. അതേസമയം മുകേഷ് അംബാനി, ഗൌതം അദാനി ഉള്‍പ്പെടെ 500 വ്യവസായികളെ വിരുന്നിലേക്ക് ക്ഷണിച്ചെന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.






