
ന്യൂഡല്‍ഹി: ബഹിഷ്ക്കരിക്കേണ്ട മാധ്യമപ്രവര്‍ത്തകരുടെ പട്ടിക പുറത്തുവിട്ടതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളുടെ 'ഇന്ത്യാ' സഖ്യത്തില്‍ അഭിപ്രായ ഭിന്നത. സഖ്യത്തിലെ രണ്ടു പാര്‍ട്ടികളുടെ നേതാക്കള്‍ ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ബിജെപിയും സഖ്യത്തിന്റെ തീരുമാനത്തിനെതിരേ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
റിപ്പബ്ളിക് ടി.വിയിലെ അര്‍ണബ് ഗോസ്വാമി, ടൈംസ് നൗ നവഭാരതിലെ നവിക കുമാര്‍, സുശാന്ത് സിന്‍ഹ, ഭാരത് എക്സ്പ്രസിലെ അദിതി ത്യാഗി, ന്യൂസ് 18 ലെ അമന് ചോപ്ര, അമീഷ് ദേവ് ഗണ്‍, ആനന്ദ് നരസിംഹന്, ആജ്തക്കിലെ ചിത്ര ത്രിപാഠി, സുധീര്‍ ചൗധരി, ഇന്ത്യാ ടുഡേയുടെ ഗൗരവ് സാവന്ത്, ശിവ് അരുര് ഇന്ത്യാ ടിവിയുടെ പ്രാചി പരാശര്‍, ഡിഡി ന്യൂസിലെ അശോക് ശ്രീവാസ്തവ എന്നിവരാണ് ഇന്ത്യാ സഖ്യത്തിന്റെ ബഹിഷ്ക്കരണ പട്ടികയില്‍ ഉള്ളത്. ഇവര്‍ നടത്തുന്ന ചര്‍ച്ചാ പരിപാടികളിലും ഷോകളിലും പ്രതിനിധികളെ അയയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം.
ജനാധിപതയവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് ഭീഷണിയുമാണെന്ന് കാണിച്ച് 14 അവതാരകരാണ് ബഹിഷ്ക്കരണ പട്ടികയിലുള്ളത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇവര്‍ വെറുപ്പിന്റെ വിപണി തുറന്നിരിക്കുകയാണെന്നും വ്യത്യസ്ത പാര്‍ട്ടികളുടെ വക്താക്കള്‍ ആ വിപണികളിലേക്ക് പോകുകയാണെന്നായിരുന്നു കോണ്‍ഗ്രസ് മീഡിയാ തലവന്‍ പവന് ഖേര നടപടിയെക്കുറിച്ച് പറഞ്ഞത്.
ഇന്ത്യാ സഖ്യത്തിന്റെ തീരുമാനത്തിനെതിരേ മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് പോലെയുള്ള നടപടി എന്നാണ് ഇതിനെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആന്റ് ഡിജിറ്റല്‍ അസോസിയേഷന് പ്രസിഡന്റുമായ അവിനാശ് പാണ്ഡേയുടെ വിമര്‍ശനം. നീക്കം അപകടകരമായ മാതൃക സൃഷ്ടിക്കുമെന്നും പറഞ്ഞു. കോണ്‍ഗ്രസിന്റെ അടിയന്തരാവസ്ഥ അനുസ്മരിപ്പിക്കുന്ന നീക്കമെന്നാണ് ബിജെപി പ്രതികരിച്ചത്.






