
മതഭരമിഴിയോരം നിറച്ച് പ്രേക്ഷകരുടെ സൗന്ദര്യസങ്കല്പങ്ങളില്‍ നിറഞ്ഞു നിന്ന മാതംഗി... ബിഗ് സ്ക്രീനില്‍ ആ സൗന്ദര്യധാമം വിരിഞ്ഞപ്പോള്‍ മലയാള സിനിമാപ്രേക്ഷകര്‍ കണ്ണിമ ചിമ്മാതെ നിറഞ്ഞ ചിരിയോടെ നോക്കിയിരുന്നു. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യവും അഴകളവുകളും അഭിനയവും കൂടിയായപ്പോള്‍ ഒരു അപ്സരസ്സായി വെള്ളിത്തിരയില്‍ മാതംഗി നിറഞ്ഞാടി. ‘മലൈക്കോട്ട വാലിബന്‍’ എന്ന സിനിമ കണ്ടവരാരും വെള്ളിത്തിരയില്‍ സൗന്ദര്യം നിറച്ച ആ നായികയെ മറന്നു കാണില്ല. വാനമ്പാടി എന്ന സീരിയലിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുചിത്ര നായരായിരുന്നു അത്. ബിഗ് സ്ക്രീനില്‍ സുചിത്രയുടെ ആദ്യ സിനിമ മോഹന്‍ലാലിന്റെ നായികയായിട്ടാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘മലൈക്കോട്ട വാലിബനി’ല്‍ പ്രേക്ഷകര്‍ കണ്ട് ആസ്വദിച്ച മാതംഗിയായി, വാനമ്പാടിയിലെ പപ്പിയായ സുചിത്ര എത്തിയപ്പോള്‍ പ്രേക്ഷകരത് ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ തന്റെ സ്വപ്നതുല്യമായ എന്‍ട്രിയെക്കുറിച്ചും, മോഹന്‍ലാലിനെക്കുറിച്ചും, എല്‍ജിപി എന്ന ബ്രാന്‍ഡിനെക്കുറിച്ചും സുചിത്ര മനസ്സു തുറക്കുകയാണ്, മംഗളം ഓണ്‍ലൈനിലൂടെ...
മലൈക്കോട്ടെ വാലിബൻ... ഈ സിനിമ തന്ന സൗഭാഗ്യങ്ങൾ ?
ഇനിയെന്താണ് എന്റെ കരിയറിറെന്ന് തീരുമാനിക്കുന്നത് ആ സിനിമയാണ്. ഒരു വലിയ സിനിമയുടെ ഭാഗമാകാന്‍ പറ്റിയതിന്റെ സന്തോഷം വാക്കുകളില്‍ നിര്‍വചിക്കാനാവില്ല. സിനിമയില്‍ എത്രത്തോളം സജീവമാകാന്‍ പറ്റും, അതല്ലെങ്കില്‍ സിനിമ എന്ന കരിയറിന്റെ സ്റ്റാര്‍ട്ടിംഗ് പോയിന്റ്... എന്നെ സംബന്ധിച്ച് ആ സിനിമ അതൊക്കെയാണ്. ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു വിഭാഗത്തില്‍ പെടുന്ന സിനിമയാണത്. എല്ലാവരുമത് അംഗീകരിക്കുന്നുണ്ട്. ഞാനുമതിന്റെ ഭാഗമായപ്പോള്‍ ആ സന്തോഷം ഇരട്ടിയായി. ഞാനും കൂടിയുള്ള ഒരു സിനിമ വരുമ്പോള്‍ അത് എത്രത്തോളം പേര് ഇഷ്ടപ്പെടുന്നു, അംഗീകരിക്കുന്നു എന്നത് എന്റെയും കണ്‍സേണായിരുന്നു. എന്റെ ഭാഗം ഡബ്ബ് ചെയ്തപ്പോള്‍ ഞാന്‍ സിനിമ കുറച്ചു കണ്ടിരുന്നെങ്കിലും. ഫുള്‍ കാണുമ്പോള്‍ ആ ഒരു ഫീലിംഗേ അല്ല. ഞാന്‍ അഭിനയിച്ച എല്ലാം കൂടി മിക്സ് ചെയ്താണ് വരുന്നതെന്ന് പിന്നീട് അറിഞ്ഞിരുന്നു. അതുകൊണ്ട് അതെങ്ങനെ ആകുമെന്ന ക്യൂരിയോസിറ്റിയിലാണ് സിനിമ കാണാന്‍ പോയത്. മൊത്തത്തില്‍ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. രാവിലെ ആറരയ്ക്ക് മലൈക്കോട്ട വാലിബന്‍ ക്രൂവിനൊപ്പമാണ് ഫസ്റ്റ് ഷോ കണ്ടത്. ആ സമയം തിയേറ്ററില്‍ നല്ല കൈയടിയും ബഹളവുമൊക്കെയായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി.
ആദ്യ സിനിമ ലിജോ ജോസ് - മോഹൻലാൽ കൂട്ടുകെട്ടിൽ, ഈ സിനിമയിലേക്ക് വിളിച്ചപ്പോൾ മനസ്സിൽ എന്തായിരുന്നു ?
ബിഗ് ബോസിനു ശേഷം ഞാന്‍ ശരിക്കുമൊരു ഇടവേളയെടുത്തു. വാനമ്പാടി സീരിയല്‍ കഴിഞ്ഞ് പിന്നീട് മറ്റു സീരിയലുകള്‍ കമ്മിറ്റ് ചെയ്യാഞ്ഞതു കൊണ്ട് സീരിയലില്ല എന്ന ലേബല്‍ ആയിടയ്ക്ക് വന്നു. അതോടെ കുറെ സിനിമകളിലേക്ക് ഓഫറുകളും വന്നു. കുറെ തിരക്കഥകളും കണ്ടിരുന്നു, ഇനിയിപ്പോള്‍ വരുന്ന സിനിമകളാണതെല്ലാം. ആ സമയത്തു തന്നെയാണ് ‘മലൈക്കോട്ട വാലിബന്‍’ സിനിമയിലേക്ക് ക്ഷണം വരുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാംലാല്‍ ചേട്ടന്‍ വിളിച്ച് ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ എനിക്കതു ശരിക്കും അമ്പരപ്പായി. ശ്യാം ചേട്ടന്‍ ആദ്യം എന്നോട് പറഞ്ഞത് ലിജോ സാറിന്റെ പേരാണ്. അത് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ മനസ്സു കൊണ്ട് എക്സൈറ്റഡായി, സമ്മതം എന്നത് മനസ്സില്‍ തന്നെ പറഞ്ഞു. ഇപ്പോഴത്തെ തലമുറയില്‍ എല്‍ജിപി ഒരു ബ്രാന്‍ഡ് തന്നെയാണ്. അടുത്തത് പറഞ്ഞത് ലാലേട്ടനാണ് ഹീറോ എന്നാണ്. ഏതൊരു പുതുമുഖത്തെ സംബന്ധിച്ചും അങ്ങനെയൊരു എന്‍ട്രി സ്വപ്നമാണ്. നിലവില്‍ പ്രശസ്തയായവര്‍ക്ക് പോലും ഒരു ലാലേട്ടന്‍ സിനിമ ചെയ്യുക എന്നത് ആവേശമാണല്ലോ. അപ്പോള്‍പ്പിന്നെ എന്റെ കാര്യം പറയണോ. ഞാനതു രണ്ടു കൈയും നീട്ടി സ്വീകരിച്ചു. പിന്നെ ഞാന്‍ കേട്ടത് ഷിബു ബേബി ജോണാണ് നിര്‍മ്മാണം എന്നതായിരുന്നു. ഈ മൂന്നു കാര്യങ്ങള്‍ ഒരുമിച്ചു പറഞ്ഞപ്പോള്‍ പിന്നീടതിനെക്കുറിച്ച് വിശദമായി ചോദിക്കേണ്ട കാര്യമില്ലല്ലോ. കുറച്ചു മാത്രമേ ഉള്ളൂവെന്നും , എങ്കിലും എന്റെ കരിയറില്‍ അതൊരു മൂല്യമുള്ളതായിരിക്കും എന്ന് ശ്യാംലാല്‍ ചേട്ടന്‍ പറഞ്ഞു. എന്റെ കഥാപാത്രത്തെക്കുറിച്ചും എന്റെയൊരു സ്വഭാവവുമൊക്കെ വിശദമായി അറിയുന്നത് കോസ്റ്റ്യൂം സെലക്ഷനു വേണ്ടി കൊച്ചിയില്‍ പോയപ്പോഴാണ്. മാതംഗി എന്നാണ് പേരെന്ന് അറിഞ്ഞതു പോലും അപ്പോഴാണ്. ലാലേട്ടനാണ് ഹീറോയെന്ന് പറഞ്ഞിരുന്നെങ്കിലും ഞാന്‍ ലാലേട്ടനൊപ്പമാണ് പെയര്‍ ചെയ്യുന്നതെന്ന് അറിയുന്നത് അപ്പോഴാണ്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ഫീലിംഗായിരുന്നു അത്.
സ്‌ക്രീനിൽ കണ്ട് മാത്രം പരിചയമുള്ള, ബിഗ് ബോസ്സിൽ വച്ചു അറിയാവുന്ന മോഹന്‍ലാലിനൊപ്പമുള്ള സ്ക്രീൻ എക്സ്പീരിയൻസ് എങ്ങനെയായിരുന്നു ?
ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്റെ ആദ്യ സിനിമ ഇങ്ങനെയൊരു ടേര്‍ണിംഗ് പോയിന്റായിരിക്കും എന്ന്. എല്ലാം ഭഗവാന്റെ അനുഗ്രഹമാണ്. ലാലേട്ടനൊപ്പം ഒരു പെയര്‍ എന്റെ സ്വപ്നങ്ങളില്‍ പോലുമില്ലാത്തതാണ്. ബിഗ് ബോസില്‍ വച്ച് കണ്ടിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ കാണുന്ന ആ സമയം മാത്രമാണ് ലാലേട്ടനോട് സംസാരിച്ചിട്ടുള്ളത്. അതില്‍ കൂടുതല്‍ ഞങ്ങള്‍ മത്സരാര്‍ത്ഥികളോട് ലാലേട്ടന് സംസാരിക്കാന്‍ പറ്റില്ല.
ലാലേട്ടന്‍ എന്ന അഭിനേതാവ് മാത്രമല്ല, അദ്ദേഹമെന്ന വ്യക്തിയും എപ്പോഴും അത്ഭുതപ്പെടുത്തും. ഓരോരുത്തരോടും പെരുമാറുന്ന രീതി ശരിക്കും കണ്ടു പഠിക്കേണ്ടതാണ്. ഡൗണ്‍ ടു എര്‍ത്താണ് ലാലേട്ടന്‍. പുതുമുഖങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ അദ്ദേഹവും പുതുമുഖമാകും. എന്നിട്ട് നമുക്ക് അങ്ങനെ ചെയ്തു നോക്കാം, ശരിയാകുമോ എന്ന് എന്നൊക്കെ പറയും. ഇത്രേം വലിയൊരു നടനാണോ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്ന് തോന്നിപ്പോകും. ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്രത്തോളം നമ്മളെ കംഫര്‍ട്ടാക്കാന്‍ പറ്റുമോ അത്രയും ചെയ്യും. ടെന്‍ഷന്‍ തരുകയേ ഇല്ല. ശരിക്കും ഒപ്പമുള്ള അഭിനേതാവിനെ കംഫര്‍ട്ടാക്കാനുള്ള പോസിറ്റീവ് പ്രഭാവലയം ക്രിയേറ്റ് ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ‘സംഭാഷണം പഠിച്ചോ, ഒന്ന് പറഞ്ഞേ ഞാന്‍ കേള്‍ക്കട്ടേ’ എന്നൊക്കെ പറയും. കഥാപാത്രത്തിനെ മികച്ചതാക്കാനുളള എനര്‍ജി അദ്ദേഹം തരും. ഞാന്‍ അദ്ദേഹത്തെ ലൊക്കേഷനില്‍ വച്ച് ആദ്യമായി കാണുന്നത് വാലിബനായി തന്നെയാണ്. ഇത്രയും വര്‍ഷം ഈ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിലനിന്നിട്ടും മലയാളികളുടെ മനസ്സിലെ താരരാജാവായിട്ടും ലാലേട്ടന്‍ സംവിധായകന്റെ ഒരു പ്ലാനിംഗിലും ഇടപെടില്ല. എപ്പോഴും ഒരു ഡയറക്ടേഴ്സ് ആക്ടര്‍ ആണ് അദ്ദേഹം. സംവിധായകന് പൂര്‍ണ്ണമായ സ്വാതന്ത്ര്യവും അവകാശവും നല്‍കിയാണ് ലാലേട്ടന്‍ അഭിനയിക്കുന്നത്. അഭിനേതാവെന്ന നിലയില്‍ ലാലേട്ടനെന്ന വിസ്മയം എപ്പോഴും അത്ഭുതമാണ്.
സ്ക്രീനില്‍ അല്‍പ്പം ഗ്ലാമര്‍ വേഷമായിരുന്നല്ലോ, അതിന് നെഗറ്റീവ് അഭിപ്രായങ്ങള്‍ വരുമോ എന്ന ആശങ്കയുണ്ടായിരുന്നോ ?
ഒരിക്കലും അത് തോന്നിയിരുന്നില്ല. അതങ്ങനെ തന്നെയാണ് എടുത്തത്. ലിജോ സാറത് പറഞ്ഞിരുന്നു. എനിക്കാ കോണ്‍ഫിഡന്‍സ് കിട്ടിയത് അതിനു മുമ്പുള്ള ഒരു സംസാരത്തില്‍ നിന്നാണ്. ആദ്യമെനിക്ക് കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ ചെറിയൊരു പ്രശ്നമുണ്ടായിരുന്നു. ആദ്യം റിഹേഴ്സല്‍ ചെയ്തപ്പോള്‍ എനിക്കതില്‍ കംഫര്‍ട്ട് ഇല്ലായ്മ തോന്നി. ആ സിനിമയില്‍ സൊനാലി ധരിച്ചിരുന്നതു പോലെയുള്ള കോസ്റ്റ്യൂമായിരുന്നു അത്. പുള്ളിക്കാരി നല്ല സ്ലിം ആയതു കൊണ്ട് അത് നല്ല ഭംഗിയായിരുന്നു. എനിക്കതു പക്ഷേ അത്ര കംഫര്‍ട്ടായി തോന്നിയില്ല. ഒന്നാമത് ഞാനതു ഇട്ടു ശീലിച്ചിട്ടില്ല, പിന്നെ എന്റെ ശരീരഘടനയ്ക്കത് തീരെ യോജിക്കില്ല. സ്ക്രീനില്‍ എന്നെ ആ കോസ്റ്റ്യൂമില്‍ കണ്ടാല്‍ ഭയങ്കര ബോറാകും എന്ന് തോന്നി. കോസ്റ്റ്യൂം ചെയ്യുന്ന ചേട്ടന്റെയടുത്താണ് ഞാനാദ്യം ഇത് പറഞ്ഞത്. ‘ഇതാണല്ലോ ചെയ്തു വച്ചേക്കുന്നത്’ എന്നാണ് അവര്‍ പക്ഷേ പറഞ്ഞത്. ‘എന്തെങ്കിലും മാറ്റം വരുത്താമോ’ എന്ന് ചോദിച്ചു. ഷോട്ടിന് അപ്പോഴേക്കും സമയമായി വന്നു. അപ്പോഴാണ് ടിനു പാപ്പച്ചന്‍ ചേട്ടനെ കണ്ടത്. ഞാനപ്പോഴാണ് ആദ്യമായി ടിനു ചേട്ടനോട് സംസാരിക്കുന്നത്. ‘‘ടിനു ചേട്ടാ, ഒന്നും വിചാരിക്കരുത്. ഈ കോസ്റ്റ്യൂം എനിക്ക് ഭയങ്കര ഡിസ്കംഫര്‍ട്ടാണ്. എനിക്ക് പറ്റുന്നില്ല. എന്തെങ്കിലുമൊന്ന് അഡ്ജസ്റ്റ് ചെയ്തു തരാന്‍ പറ്റുമോ എന്ന് കോസ്റ്റ്യൂം ചേട്ടനോട് പറയാന്‍ പറ്റുമോ’’ എന്ന് ചോദിച്ചു. ‘‘ഇതെന്താ ഈ കോസ്റ്റ്യൂമാണെന്ന് സുചിത്രയോട് പറഞ്ഞിരുന്നില്ലേ’ എന്നായി ടിനു ചേട്ടന്‍. ‘റിഹേഴ്സല്‍ സമയത്ത് കോസ്റ്റ്യൂം നോക്കിയിരുന്നു, അന്ന് പറഞ്ഞത് ശരിക്കുമുള്ളത് ഇങ്ങനെയാവില്ല എന്നാണ് പറഞ്ഞത്’ ഞാന്‍ പറഞ്ഞു. അതു കഴിഞ്ഞാണ് ലിജോ ജോസ് സര്‍ ഇക്കാര്യം അറിഞ്ഞത്. അപ്പോള്‍ അദ്ദേഹം പറഞ്ഞുവത്രേ, ‘ഇവിടെയാരും ശരീരം കാണിക്കാന്‍ വേണ്ടി കോസ്റ്റ്യൂം ഇടണ്ട, ഇടുമ്പോള്‍ അഭിനേതാക്കള്‍ക്ക് കംഫര്‍ട്ട് ആണെന്നു തോന്നുന്ന കോസ്റ്റ്യൂം, അത് മാത്രം ധരിച്ചാല്‍ മതി. ഇപ്പോള്‍ കൊടുത്തിരിക്കുന്ന കോസ്റ്റ്യൂമില്‍ അവര്‍ കംഫര്‍ട്ട് ആണെങ്കില്‍ മാത്രം ധരിക്കട്ടെ, അല്ലെങ്കില്‍ അവര്‍ക്കെന്താണ് കംഫര്‍ട്ട് അത് ധരിക്കട്ടെ’ എന്നു പറഞ്ഞു. അതോടെ എന്റെ മനസ്സിലെ എല്ലാ ടെന്‍ഷനും പോയി. ഒരിക്കലും സ്ക്രീനില്‍ മോശമായി ചിത്രീകരിക്കില്ല എന്ന ഉറപ്പും ആത്മവിശ്വാസവും അവിടെ നിന്ന് കിട്ടി. അങ്ങനെ പറയുന്ന ഒരു സംവിധായകന്റെ ക്രൂവിന്റെ കൂടെയാകുമ്പോള്‍ ഞാന്‍ പിന്നെ എന്തിന് ടെന്‍ഷന്‍ അടിക്കാനാണ്.
കഥാപാത്രത്തിന് വേണ്ടി ഡിസൈന്‍ ചെയ്ത കോസ്റ്റ്യൂം ധരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് തുറന്നു പറഞ്ഞപ്പോള്‍ അതിന്റെ പേരില്‍ സിനിമ തന്നെ നഷ്ടപ്പെടുത്താം എന്ന തോന്നൽ ഉണ്ടായിരുന്നോ ?
ഒരുപാട് ഹൈപ്പ് കിട്ടിയൊരു സിനിമയാണിത്, പക്ഷേ സിനിമ റിലീസ് ചെയ്ത ശേഷം നെഗറ്റീവ് റിവ്യൂസ് വന്നു...അതിന്റെ ഭാഗമായ ഒരാളെന്ന നിലയിൽ എന്താണ് തോന്നിയത് ?
ലിജോ സാറിന്റെ ഒരു പ്രത്യേക കലാസൃഷ്ടി തന്നെയാണ് ആ സിനിമ. കുറച്ചു പേര്‍ക്കത് ഇഷ്ടമാകും, കുറച്ചു പേര് ഇഷ്ടമല്ലെന്നു പറയും. അതിപ്പോള്‍ എത്ര നല്ലതു കൊടുത്താലും അതിന്റെ നെഗറ്റീവ് പറയുന്ന ഒരു കൂട്ടം ആളുകളുണ്ട്. വാനോളം പുകഴ്ത്തി ഒരു സംഭവം നമ്മള്‍ ചെയ്തു കൊടുത്താലും അതില്‍ കുറ്റം പറയുന്ന ഒരു വിഭാഗം. ഇഷ്ടപ്പെടുന്നവര്‍ ഭംഗിയായി ഇഷ്ടപ്പെടട്ടെ. ആദ്യം എല്ലാവരും നല്ലതു തന്നെയാണ് പറഞ്ഞത്. പിന്നീടാണ് അതിന്റെ നെഗറ്റീവുകള്‍ വന്നു തുടങ്ങിയത്. ആദ്യത്തെ ദിവസം ഇതൊന്നുമല്ല കേട്ടത്, പോകപോകെ എന്തു പറ്റിയെന്ന് എനിക്കും തോന്നി. പ്രേക്ഷകരുടെ അമിതപ്രതീക്ഷയാണതിന് കാരണമായത്. ആറാം തമ്പുരാന്‍, രാവണപ്രഭു പോലെയുള്ള സിനിമ, ലാലേട്ടന്റെ തിരിച്ചുവരവ്...എന്നൊക്കെ പലരും കരുതി. സത്യത്തിലിത് ലിജോ സാറിന്റെ സിനിമയാണ്. എല്ലാവരും സിനിമയുടെ പ്രൊമോഷന്റെ സമയത്തത് ക്ലാരിഫൈ ചെയ്തിരുന്നു. ഇത് പൂര്‍ണ്ണമായും എല്‍ജെപിയുടെ മൂവിയാണെന്ന് ലാലേട്ടന്‍ അടക്കമുള്ളവര്‍ പറഞ്ഞു. എങ്കിലും പ്രേക്ഷകര്‍ ലാലേട്ടന്റെ സിനിമ എന്നു കരുതി ഓവറായി പ്രതീക്ഷിച്ചു. പ്രതീക്ഷിച്ചതിനു വിപരീതമായി സ്ക്രീനില്‍ കണ്ടതാണ് പ്രശ്നമായത്. ലിജോ സാറിന്റെ സിനിമ എന്നത് ശരിക്കുമൊരു വിസ്മയമാണ്. അതങ്ങനെ കണ്ടിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു. ഇപ്പോള്‍ നെഗറ്റീവ് റിവ്യൂസ് മാറി വീണ്ടും നല്ലതു പറഞ്ഞു കേള്‍ക്കുന്നുണ്ട്.
ലിജോ ജോസ് എന്ന സംവിധായകൻ സുചിത്ര എന്ന അഭിനേത്രിയെ എത്രത്തോളം വളർത്തി ?
ഇനിയങ്ങോട്ടുള്ള എന്റെ വഴിത്തിരിവുകളെല്ലാം അദ്ദേഹം തന്ന സിനിമയിലൂടെയാണല്ലോ. എന്നെ ധൈര്യമായി ഈ സിനിമയിലേക്ക് വിളിച്ചതും ഈ കഥാപാത്രം തന്നതും അദ്ദേഹമാണ്. ബിഗ് സ്ക്രീനിലേക്ക് എത്തിച്ചത് ലിജോ സാറാണ്. ഇനിയുള്ള ഓരോ ചുവടും അദ്ദേഹം കാണിച്ചു തന്ന വഴികളിലൂടെയാണ്. എന്താണ് കഥാപാത്രത്തിന് വേണ്ടതെന്ന് കൃത്യമായി അദ്ദേഹം പറഞ്ഞു തരും. അദ്ദേഹം പറഞ്ഞതിന്റെ അപ്പുറമോ ഇപ്പുറമോ ആ സിനിമയിലെ ഒരു കഥാപാത്രവും ഒന്നും ചെയ്തിട്ടില്ല. കണ്ണിന്റെ ചലനങ്ങള്‍, തലമുടി എവിടേക്ക് വരണം എന്നതടക്കം മൈന്യൂട്ടായ കാര്യങ്ങള്‍ വരെ ശ്രദ്ധിച്ച് പറഞ്ഞു തരും. ഞാന്‍ അറിഞ്ഞത് ലിജോ സാര്‍ ഭയങ്കര ദേഷ്യക്കാരനാണ്, ചൂടാകും എന്നൊക്കെയാണ്. മേക്കിംഗ് വീഡിയോയില്‍ പോലും അദ്ദേഹം ചൂടാകുന്നത് കാണാം. ഷോര്‍ട്ട് ടെമ്പേര്‍ഡ് ആയതു കൊണ്ട് വിചാരിക്കുന്ന രീതിയില്‍ കഥാപാത്രത്തെ കൊടുത്തില്ലെങ്കില്‍ നന്നായി കയര്‍ത്തു സംസാരിക്കും എന്നൊക്കെ കേട്ടിരുന്നു. പക്ഷേ എന്നോട് ശരിക്കും ശാന്തനായി മാത്രമേ ഇടപെട്ടിട്ടുള്ളൂ. 15 ദിവസമാണ് ഞാന്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നത്. എല്ലാം പെര്‍ഫക്ടായി ചെയ്യുന്ന ലാലേട്ടനൊപ്പം ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ തെറ്റിച്ചാല്‍ ലിജോ സാര്‍ ദേഷ്യപ്പെടുമോ എന്നൊക്കെ ഓര്‍ത്തു. പക്ഷേ ‘കുഴപ്പമില്ല, സാരമില്ല ടെന്‍ഷനാകാതെ ചെയ്താല്‍ മതി’യെന്നാണ് ലിജോ സാര്‍ പറഞ്ഞിരുന്നത്. എന്റെ മുഖം മാറുന്നതു കാണുമ്പോള്‍ അദ്ദേഹം കുളാകും. ഡബ്ബ് ചെയ്യാന്‍ പോയപ്പോഴും ഞാന്‍ ടെന്‍ഷനടിച്ചു. ജീവിതത്തിലദ്യമായിട്ടാണ് ഞാന്‍ ഡബ്ബ് ചെയ്യുന്നത്. ഒരു പ്രാവശ്യം 20 ലധികം തവണ ടേക്ക് എടുത്തു. ഇപ്പോള്‍ ലിജോ സാര്‍ ദേഷ്യപ്പെടും എന്ന് കരുതി നിന്ന് ഞാന്‍, ‘ഭഗവാനെ കാത്തുകൊള്ളണേ, എന്നെ വഴക്കു കേള്‍പ്പിക്കല്ലേ’ എന്ന് പ്രാര്‍ത്ഥിച്ചു. അത് ലിജോ സാര്‍ കേട്ടു. ‘ഏയ്,പേടിക്കേണ്ട. ഞാന്‍ ദേഷ്യപ്പെടില്ല, കുറച്ചു വെള്ളം കുടിച്ചിട്ടു വന്നിട്ട് ചെയ്തു നോക്കൂ...’ എന്ന് കൂളായി പറഞ്ഞു.
മതഭര മിഴിയോരം എന്ന പാട്ടാണ് ആദ്യം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. അതിൽ നിറഞ്ഞു നിന്നതാകട്ടെ സുചിത്രയും... ?
എനിക്കിങ്ങനെയൊരു പാട്ട് ഉള്ളതു പോലും അറിയില്ലായിരുന്നു. ഇങ്ങനെയൊരു പാട്ട് ഉണ്ടെന്ന് അറിഞ്ഞെങ്കിലും അതില്‍ ഞാനാകും എന്നൊന്നും അറിഞ്ഞില്ല. ഞാനും ലാലേട്ടനും ഒപ്പമുള്ള ഭാഗം ഷൂട്ട് ചെയ്തപ്പോള്‍ അതിലൊരു ബാക്ക്ഗ്രൗണ്ട് സ്കോര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറെ സീനുകള്‍ ഷൂട്ട് ചെയ്തിരുന്നു. അവിടേക്ക് പാട്ട് വന്നത് പിന്നീടാണ്. പാട്ട് പിന്നീട് റിലീസായപ്പോള്‍ ‘ഞാനല്ലേ’ ഇതെന്ന് ചിന്തിച്ചു പോയി. ഹാപ്പിയല്ലേ, സര്‍പ്രൈസ് ആയില്ലേ എന്നൊക്കെ ക്രൂവിലെ പലരും ചോദിച്ചു. വലിയ സന്തോഷമായിരുന്നു അത്. സിനിമയില്‍ മെലഡിയായ ഒരു പ്രണയഗാനം, അതിനെക്കുറിച്ച് ആദ്യം അത്രയാണ് അറിഞ്ഞത്. പിന്നെ സ്ക്രീനില്‍ എല്ലാവരും കണ്ടത്, അത് ലിജോ സാറിന്റെ മാജിക്ക് തന്നെയായിരുന്നു.
സീരിയൽ നിന്നും സിനിമയിലേക്ക്,സീരിയലില്‍ നിന്ന് പോയോ അയ്യേ, ലിജോ സാര്‍ സീരിയലില്‍ നിന്നെടുത്തതാണോ... ഇങ്ങനെയുള്ള പദപ്രയോഗങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടോ ?
ഒരുപാട് പേരത് പറയുന്നുണ്ട്. ‘സീരിയലില്‍ നിന്നെടുത്തോ, ഞാനുമത് ചിന്തിച്ചു’ എന്ന് പറയുന്ന പലരുമുണ്ട്. ‘സീരിയലില്‍ നിന്നല്ലല്ലോ, അവിടുന്ന് അവതാരകയായില്ലേ, പിന്നീട് ബിഗ് ബോസിലും പോയി. ബിഗ് ബോസില്‍ പോയതു കൊണ്ടാണ് ലിജോ സാര്‍ ഈ കഥാപാത്രത്തിന് വേണ്ടി വിളിച്ചത്’ എന്ന് പറയുന്നവരും കുറവല്ല. ഒരുപാട് പേര്‍ സീരിയലില്‍ നിന്ന് സിനിമയിലെത്തി തിളങ്ങിയവരാണ്. ആശ ശരത്, ഹരീഷ് പേരടി, ഗായത്രി എന്നിങ്ങനെ കുറെ അഭിനേതാക്കള്‍ മിനി സ്ക്രീനില്‍ അഭിനയിച്ചു തുടങ്ങിയവരാണ്. ഏതു മേഖലയില്‍ അഭിനയിച്ചു എന്നതിലല്ലല്ലോ കാര്യം, എന്ത് ചെയ്യാന്‍ പറ്റുന്നു എന്നതിലല്ലേ കാര്യം. ഇപ്പോഴും സിനിമയും സീരിയലും രണ്ടു തട്ടില്‍ത്തന്നെയാണ് പലരും കാണുന്നത്. സിനിമ വലിയൊരു തട്ടും, സീരിയല്‍ തീരെ ചെറിയൊരു തട്ടും എന്ന ചിന്തയുണ്ട് പലര്‍ക്കും. സീരിയലുകാരെ വല്ലാത്ത രീതിയില്‍ ആക്ഷേപിക്കുന്നവരുണ്ട്, ഞാനതെന്റെ ചെവിക്ക് കേട്ടിട്ടുമുണ്ട്. സീരിയല്‍ നടി എന്ന തരത്തില്‍ ആക്ഷേപിക്കാറുണ്ട്. ഇതെല്ലാം ഒരു കലാരംഗമാണെന്ന് കരുതണം. എന്റെ കരിയറിലെ ഏറ്റവും വലിയ ടേര്‍ണിംഗ് പോയിന്റ് ‘വാനമ്പാടി’ എന്ന സീരിയലാണ്. അവിടെ നിന്നാണ് എല്ലാത്തിനും തുടക്കം ഉണ്ടായത്. അതിലെ പപ്പി എനിക്കു തന്നൊരു റീച്ച് ഉണ്ട്. ഇനിയാണെങ്കിലും അങ്ങനെയൊരു കഥാപാത്രങ്ങള്‍ കിട്ടിയാല്‍ സീരിയല്‍ ചെയ്യുന്നതില്‍ മടിയില്ല. വന്ന വഴി ഞാന്‍ മറക്കില്ല.
സിനിമയ്ക്ക് പ്രൈയോരിറ്റി കൊടുത്തോട്ടെ അതിനു വേണ്ടി സീരിയലിനെ താഴ്ത്തിക്കെട്ടേണ്ട കാര്യമില്ലല്ലോ. ജീവിക്കാന്‍ വേണ്ടി ചെയ്യുന്ന തൊഴില്‍ തന്നെയാണ് രണ്ടും. സീരിയല്‍ കണ്ടാല്‍ നെഗറ്റീവ് ഇംപാക്ട് ഉണ്ടാകുമെന്ന് പലരും പറയാറുണ്ട്, സിനിമയ്ക്കുള്ളിലും അതില്ലേ. ജീവിതത്തില്‍ തന്നെയുണ്ട് വില്ലനും വില്ലത്തിയും, പോസിറ്റീവും നെഗറ്റീവും. സ്വഭാവിക മനുഷ്യര്‍ക്കെല്ലാം പോസിറ്റീവും നെഗറ്റീവും ഉണ്ട്. നെഗറ്റീവിന് പ്രൈയോരിറ്റി കൊടുത്ത് പോസിറ്റീവ് വീട്ടില്‍ വയ്ക്കും. കാണുന്ന വിഷ്വലില്‍ നെഗറ്റീവുണ്ടെങ്കില്‍ അത് എടുക്കാതിരിക്കുക. അതേ ചെയ്യാന്‍ പറ്റൂ.
അഭിനേത്രി, നർത്തകി... ഇതിനൊക്കെ കുടുംബം നല്‍കുന്ന പിന്തുണ ?
അച്ഛന്‍ അമ്മ ഒരു ചേട്ടന്‍... ഇവരാണ് എന്നും എപ്പോഴും എന്റെ നെടുംതൂണുകള്‍. അവര്‍ തന്ന പിന്‍ബലവും കരുത്തും പിന്തുണയുമാണ് ഇവിടം വരെയെത്തിച്ചത്. കലാപാരമ്പര്യം ഒന്നും തന്നെയില്ലാഞ്ഞിട്ടു കൂടി എന്റെ കലാവാസനയെ അവര്‍ പിന്തുണച്ചു. ടിവിയിലൊക്കെ കണ്ടാല്‍ നൃത്തത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. അഞ്ചു വയസ്സു മുതല്‍ നൃത്തം പഠിക്കുന്നുണ്ട്. സിബിഎസ്സി സ്കൂളില്‍ പഠിച്ചിരുന്നതു കൊണ്ട് കലോത്സവ വേദികളില്‍ അധികമൊന്നും നിറഞ്ഞിരുന്നില്ല. ഹൈസ്കൂള്‍ കഴിഞ്ഞപ്പോള്‍ കുറച്ചൊക്കെ സജീവമായി. എങ്കിലും അവിടെ കൂടുതല്‍ പ്രാധാന്യം കൊടുക്കാഞ്ഞത് ഒരു കച്ചവടം പോലെയാണ് കലോത്സവം എന്ന് തോന്നിയതു കൊണ്ടാണ്. വളരെ കുഞ്ഞിലേ മുതലേ അഭിനയിക്കാന്‍ ഇഷ്ടമായിരുന്നു. വീടിന്റെ തൊട്ടപ്പുറമായിരുന്നു സിനിമയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മണ്ണാർക്കയം ബേബി അങ്കിളിന്റെ (ഞങ്ങൾ അങ്ങനെയാണ് വിളിച്ചിരുന്നത്) വീട്. അദ്ദേഹം വഴിയാണ് ബാലതാരമായി ചെറിയ കഥാപാത്രങ്ങള്‍ കിട്ടിത്തുടങ്ങിയത്. അതുവഴിയാണ് കരിയര്‍ തുടങ്ങിയത്. അച്ഛനും ചേട്ടനുമൊക്കെ ബിസിനസ്സില്‍ സജീവമാണ്. ഒരു കാലഘട്ടം വരെ ഞാന്‍ അഭിനയിക്കുന്നതില്‍ അവര്‍ക്ക് വലിയ താത്പര്യം ഇല്ലായിരുന്നു. വാനമ്പാടിക്കു ശേഷമാണ് കുറച്ചൊക്കെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. പിന്നെ മലൈക്കോട്ട വാലിബനില്‍ ഞാന്‍ അഭിനയിച്ചതില്‍ എന്നെക്കാളേറെ ത്രില്ലിലും സന്തോഷത്തിലും അവരാണ്. എന്നെ കുറച്ചു നേരം കൂടി സ്ക്രീനില്‍ കാണണം എന്നായിരുന്നു അവരുടെ ആഗ്രഹം. ആ കിട്ടിയ സ്പേസ് എത്രത്തോളം മൂല്യമുള്ളതാണെന്ന് എനിക്ക് നന്നായി അറിയാം. അഭിനയത്തില്‍ എത്തിയ ശേഷവും നൃത്തം തുടരുന്നുണ്ടായിരുന്നു. ഇപ്പോള്‍ പക്ഷേ രണ്ടു വര്‍ഷമായി അതില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങളായിരുന്നു അതിന് കാരണം. ഇനിയിപ്പോള്‍ നൃത്തവും അഭിനയവും ഒരുമിച്ചു കൊണ്ടു പോകണം.
ബിഗ് ബോസ്സ് ... എപ്പോഴും വിവാദങ്ങൾ സൃഷ്ടിക്കുന്ന ഒരു പ്ലാറ്റ് ഫോമാണത്, എന്നിട്ടും അതിലേക്കെത്തിയത് ?
ഞാന്‍ ശരിക്കും ബിഗ് ബോസിന്റെ ഒരു സ്ഥിരം കാഴ്ച്ചക്കാരിയായിരുന്നില്ല. ബിഗ് ബോസിലെത്തും മുമ്പ് ഇടയ്ക്ക് രണ്ടു മൂന്നു എപ്പിസോഡുകള്‍ കണ്ടിരുന്നു. അത്രയാണ് അതിനെക്കുറിച്ചുള്ള അറിവ്. ഞാനവിടെ എത്തിക്കഴിഞ്ഞ് എല്ലാവര്‍ക്കും എന്നെ ഇഷ്ടമായിരുന്നു. അവിടെയുണ്ടായിരുന്ന 64 ദിവസത്തില്‍ ആരുമെന്നെ നോമിനേറ്റ് ചെയ്തിട്ടില്ല. സെല്‍ഫ് നോമിനേഷന്‍ വഴിയാണ് ഞാന്‍ പുറത്തു വന്നത്. ഞാനങ്ങനെ മോശമായി പെരുമാറിയിരുന്നെങ്കില്‍ ആരെങ്കിലും എന്നെ നോമിനേറ്റ് ചെയ്യില്ലായിരുന്നോ. ഒരു വഴക്കാളിയായിരുന്നെങ്കില് കൂട്ടത്തില്‍ ആരെങ്കിലും എന്നെ പുറത്താക്കാന്‍ സജസ്ട് ചെയ്തേനേം. അതുണ്ടായിട്ടില്ല. പിന്നെ എനിക്കെപ്പോഴും ബിഗ് ബോസ് നല്ലതു മാത്രമേ നല്‍കിയിട്ടുള്ളൂ. എനിക്കിന്നും അതിലേക്ക് പോയത് മോശം എന്ന് തോന്നിയിട്ടില്ല. എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു അത്. കരിയറില്‍ മാത്രമല്ല എന്റെ വ്യക്തിജീവിതത്തിലും നല്ല സുഹൃത്തുക്കളെ കിട്ടിയത് അവിടെ നിന്നാണ്.
സുചിത്രയുടെ സൗന്ദര്യം തീയറ്ററിലെ ബിഗ് സ്‌ക്രീനിൽ കാണാനുള്ള ആഗ്രഹം മാത്രമാവും എന്നെ തീയറ്ററിലേക്ക് എത്തിക്കുക എന്ന് സംഗീത ലക്ഷ്മണൻ അടക്കമുള്ള പലരും കുറിച്ചിരുന്നു, ഇതിനെക്കുറിച്ച് ?
ഞാന്‍ സൗന്ദര്യത്തിന് വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. ഇടയ്ക്ക് വണ്ണം വയ്ക്കും, പിന്നീട് മെലിയും അങ്ങനെയുള്ള ശരീരഘടനയാണ്. നൃത്തം കൃത്യമായി ചെയ്യുന്ന സമയത്ത് ശരീരം നന്നായി ബാലന്‍സ് ചെയ്തു പോന്നിരുന്നു. കുറച്ചു ആരോഗ്യപ്രശ്നങ്ങള്‍ തോളിനു വന്ന സമയത്ത് നൃത്തത്തില്‍ നിന്ന് ബ്രേക്കെടുത്തു. ആ സമയത്ത് നന്നായി തടിച്ചു. ഒരിക്കലും ഞാന്‍ ബ്യൂട്ടി കോണ്‍ഷ്യസ് അല്ല. പിന്നെ ആ റൈറ്റ് അപ്പിനെക്കുറിച്ച് ഞാനും അറിഞ്ഞിരുന്നു. സത്യത്തില്‍ ഇതറിയുന്ന സമയത്ത് ആ വ്യക്തിയെ എനിക്ക് അറിയില്ലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഞാനത്ര ആക്ടീവല്ല. കമന്റുകളും നെഗറ്റീവ് റിവ്യൂസുമൊക്കെ വരുമ്പോള്‍ അത് കണ്ട് സങ്കടപ്പെടാന്‍ വയ്യാത്തതു കൊണ്ട് സോഷ്യല്‍ മീഡിയ അത്ര കണ്ട് ഫോളോ ചെയ്യാറില്ല. അതുകൊണ്ട് ഈ കുറിപ്പ് എന്റെ കണ്ണില്‍പെട്ടില്ല. ഒരുപാട് പേര്‍ എനിക്ക് ഈ സോഷ്യല്‍ മീഡിയ കുറിപ്പ് അയച്ചു തന്നപ്പോള്‍ ഞാനും പേജില്‍ നോക്കി, വലിയൊരു അവാര്‍ഡ് കിട്ടിയ സന്തോഷമാണെനിക്ക് തോന്നിയത്. വളരെ ബോള്‍ഡായി തന്റെ അഭിപ്രായങ്ങള്‍ തുറന്നെഴുതുന്ന ആളാണ് സംഗീത മാഡം. അവരെപ്പോലെയൊക്കെ തുറന്നെഴുത്തുകള്‍ നടത്തുന്നവരുടെ അഭിപ്രായങ്ങളും പിന്തുണയും വലിയൊരു ഭാഗ്യമായി കരുതുന്നു.
ആരെയും പിടിച്ചിരിത്തുന്ന ആകർഷണീയമായ സംസാരരീതി.. മറുവശത്തുള്ള ആളിനെ കംഫർട്ടാക്കുന്നത് എങ്ങനെയാണ് ?
എല്ലാക്കാര്യങ്ങളും ഞാന്‍ തുറന്നു പറയും. പക്ഷേ അത് മറ്റുള്ളവരെ വിഷമിപ്പിക്കാത്ത രീതിയിലാവണം എന്നെനിക്ക് നിര്‍ബന്ധമുണ്ട്. നോ പറയുന്നിയിടത്ത് നോ തന്നെ പറയും. അല്ലാതെ യെസ് പറഞ്ഞ് സന്തോഷിപ്പിക്കില്ല. എങ്കിലും നോ പറയുന്ന രീതിയില്‍ അല്‍പ്പം ശ്രദ്ധ കൊടുക്കാറുണ്ട്. എനിക്കു പറയാനുള്ള കാര്യങ്ങള്‍ ആരെയും വിഷമിപ്പിക്കാതെ പറയാനുള്ള കഴിവ് ഈശ്വരന്‍ തന്നതാണ്.
അഭിനേത്രി എന്ന നിലയിൽ എടുത്ത ഏറ്റവും ബെസ്റ്റ് ഡിസിഷൻ ?
എല്ലാവരും എന്നോട് ബിഗ് ബോസ് ചെയ്യരുത് എന്ന് പറഞ്ഞു. ഞാനത് ചെയ്തു. അതൊരു ബെസ്റ്റ് ഡിസിഷനായിരുന്നു. അതാണ് ഈ മൂവി പ്രൊജക്ടിന്റെ ഭാഗമാകാനുള്ള കാരണം. ബിഗ് ബോസ് ചെയ്തില്ലായിരുന്നെങ്കില്‍ ഒരിക്കലും ഈ സിനിമ ചെയ്യാന്‍ കഴിയുമായിരുന്നില്ല.
വരാനിരിക്കുന്ന സിനിമകള്‍ ?