
കോഴിക്കോട്: കേസന്വേഷണത്തിന് ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് 'ഗിഫ്റ്റ്' ലഭിച്ചതോടെ കേസ് അന്വേഷണം മോഹനന് മാഷില്‍ അവസാനിച്ചെന്നും കൊല്ലിച്ചവരില്‍ പലരെയും വിട്ടുകളഞ്ഞതായും മുസ്ളീംലീഗ് നേതാവ് കെ.എം.ഷാജി. ലഭിച്ച പാരിതോഷികത്തിന്റെ വിവരം പിന്നാലെ പുറത്തുവരുമെന്നും കേസില്‍ പ്രോസിക്യൂഷന് ദുര്‍ബ്ബലമായെന്നും ഷാജിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
ടി പി കേസില്‍ പത്ത് പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഇന്നലെ ശരിവെച്ചത്. കേസില്‍ 10 പ്രതികള്‍ക്കു വിചാരണക്കോടതി വിധിച്ച ശിക്ഷ ശരിവച്ച െഹെക്കോടതി, രണ്ടുപേരെ വിട്ടയച്ച വിധി റദ്ദാക്കുകയും ചെയ്തു. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ വിട്ടയച്ച വിധിയും ശരിവച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും പി. മോഹനന് ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചതിനെതിരേ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എം.എല്‍.എയും സമര്‍പ്പിച്ച അപ്പീലുകളാണു ജസ്റ്റിസുമാരായ എ.കെ. ജയശങ്കര്‍ നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ബെഞ്ച് പരിഗണിച്ചത്.
ഒന്നാംപ്രതി എം.സി. അനൂപ്, രണ്ടാംപ്രതി കിര്‍മാണി മനോജ്, മൂന്നാംപ്രതി കൊടി സുനി, നാലാംപ്രതി രജീഷ് തൊണ്ടിക്കണ്ടി, അഞ്ചാംപ്രതി കെ.കെ. മുഹമ്മദ് ഷാഫി, ആറാംപ്രതി അണ്ണന് സിജിത്, ഏഴാംപ്രതിയും കുന്നുമ്മല്കര സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന കെ.സി. രാമചന്ദ്രന്, 11-ാം പ്രതി ട്രൗസര്‍ മനോജ്, 13-ാം പ്രതിയും സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന പടിഞ്ഞാറേ കുഞ്ഞിക്കാട്ടില്‍ പി.കെ. കുഞ്ഞനന്തന് എന്നിവരുടെ ശിക്ഷയാണു കോടതി ശരിവച്ചത്. കുഞ്ഞനന്തന് ശിക്ഷാകാലയളവിനിടെ 2020 ജൂണില്‍ മരിച്ചു. 10-ാം പ്രതി സി.പി.എം. ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ.കെ. കൃഷ്ണന്, 12-ാം പ്രതി സി.പി.എം. പാനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജ്യോതിബാബു എന്നിവരെ വിട്ടയച്ച വിധി റദ്ദാക്കി. ഇവരെ 26-നു ഹെക്കോടതിയില്‍ ഹാജരാക്കണം. ഇവരുടെ ശിക്ഷ സംബന്ധിച്ച വാദം അന്ന് നടക്കും.
2012 മേയ് നാലിന് ആര്.എം.പി. സ്ഥാപകനേതാവ് ടി.പി. ചന്ദ്രശേഖരനെ വടകരയ്ക്കടുത്തു വള്ളിക്കാട്ട് അക്രമിസംഘം ബോംബെറിഞ്ഞ് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സി.പി.എം. വിട്ട ചന്ദ്രശേഖരന് ഒഞ്ചിയം കേന്ദ്രീകരിച്ച് ആര്.എം.പി. എന്ന പേരില്‍ രാഷ്ട്രീയകക്ഷിയുണ്ടാക്കിയതിനു പ്രതികാരമായി കൊലപാതകം നടത്തുകയായിരുന്നെന്നാണു കേസ്.






