
നിത്യഹരിത സിനിമകളിൽ എന്നും എപ്പോഴും എടുത്തു പറയാവുന്ന ഒരു സിനിമയുണ്ട്, മണിച്ചിത്രത്താഴ്. 1993 ഡിസംബർ 23ന് തീയേറ്ററുകളിലെത്തിയ ക്ലാസിക് ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണത്. നിരവധി സംസ്ഥാന ദേശീയ അവാർഡുകൾ കരസ്ഥമാക്കി അന്യഭാഷകളിലേക്കടക്കം റീമേക്ക് ചെയ്യപ്പെട്ട ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ സിനിമയ്ക്ക്. ടിവിയിൽ ഈ സിനിമ വന്നാൽ ഒരു സീനെങ്കിലും കാണാതെ പോവില്ല മലയാളികൾ. എന്നാൽ ഇപ്പോഴിതാ ഈ സിനിമ ഇന്നാണ് ഇറങ്ങുന്നതെങ്കിൽ വിജയിക്കില്ല എന്ന് പറയുകയാണ് നടൻ ജാഫർ ഇടുക്കി.
മണിച്ചിത്രത്താഴ് ഇന്നിറങ്ങിയാൽ ആദ്യ ദിനം തന്നെ ശോഭനയാണ് നാഗവല്ലിയെന്ന കാര്യം പുറത്തുവരുമെന്നും അതറിയാതെ ഇരിക്കണമെങ്കിൽ വല്ല ഗുഹയിൽ ചെന്നെങ്ങാനും പടം പിടിക്കേണ്ടി വരുമെന്നും ജാഫർ ഇടുക്കി പറയുന്നു.
"മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കിൽ അത് വിജയിക്കില്ല. കാരണം സിനിമയുടെ സസ്പെൻസ് ആദ്യദിനം തന്നെ കുറേ പേര് ഫോണിൽ പകർത്തും. ശോഭന നാഗവല്ലിയാണ് എല്ലാവരും കാണണം എന്നവർ പറയും. ഒളിച്ചും പാത്തും വല്ല ഗുഹയിൽ ചെന്ന് എടുക്കേണ്ടി വന്നേനെ. അങ്ങനെയൊക്കെ പ്രശ്നമുണ്ട്. സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് വലിയ ശല്യമായി മാറിയിരിക്കുന്ന ഒന്നാണ് ആളുകളുടെ ഫോൺ റെക്കോർഡിങ്. നമ്മൾ അനൗൺസ് ചെയ്താലും അവർ റെക്കോർഡ് ചെയ്യും. അങ്ങനെ ഒരാൾ റെക്കോർഡ് ചെയ്യുമ്പോൾ ഒരു നിർമാതാവിന്റെ മനസൊക്കെ എത്ര വിഷമിക്കുന്നുണ്ടാവും എന്നറിയുമോ. എത്ര കാശ് മുടക്കിയാണ് സിനിമ ചെയ്യുന്നതെന്ന് അറിയുമോ. അതാണ് ഒരൊറ്റ ക്ലിക്കിൽ ഒന്നും അല്ലാതെ ആക്കുന്നത്..." ജാഫർ ഇടുക്കി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.
മലയാളം കണ്ട ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴ്.’മധു മുട്ടത്തിന്റെതായിരുന്നു മണിച്ചിത്രത്താഴിന്റെ കഥ. ഫാസില്‍ സംവിധാനം നിർവഹിച്ച ചിത്രത്തില്‍ പ്രിയദർശൻ, സിദ്ധിഖ് - ലാല്‍, സിബി മലയില്‍ എന്നിവർ രണ്ടാം യൂണിറ്റ് സംവിധായകരായും പ്രവർത്തിച്ചു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയപ്പോൾ തിലകൻ, നെടുമുടി വേണു, വിനയ പ്രസാദ്, ഇന്നസെന്റ്, കെപിഎസി ലളിത, സുധീഷ്, ഗണേശ് കുമാർ, ശ്രീധർ, കുതിരവട്ടം പപ്പു, രുദ്ര തുടങ്ങി വൻ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ജോണ്‍സന്റെ പശ്ചാത്തല സംഗീതവും എം ജി രാധാകൃഷ്ണന്റെ ഈണവും ചിത്രത്തിനെ കൂടുതല്‍ മനോഹരമാക്കി. സ്വർഗചിത്രയുടെ ബാനറില്‍ അപ്പച്ചൻ നിർമിച്ച ചിത്രം അഞ്ച് കോടിയാണ് നേടിയത്. ചിത്രത്തിന്റെ വിജയവും ജനപ്രീതിയും കണക്കിലെടുത്ത് തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷളിലും ചിത്രം റിമേക്ക് ചെയ്യപ്പെട്ടിരുന്നു.
