
ബാങ്കിൽ നിന്നാണെന്ന വ്യാജേന വിളിച്ച് പണം കവരുന്ന സംഘത്തെ ദുബൈ പോലീസ് പിടികൂടി. 494 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് 406 തട്ടിപ്പ് കേസുകളിൽ പങ്കുണ്ടെന്ന് പോലീസ് പറയുന്നു.
ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുണ്ടെന്ന വ്യാജേന വിളിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. അക്കൗണ്ട് ബ്ലോക്ക്, ഫ്രീസ് എന്നിവ പറഞ്ഞ് പേടിപ്പിച്ചാണ് തട്ടിപ്പ്. കള്ള ഇമെയിലും, എസ്.എം.എസും, സോഷ്യൽ മീഡിയ ലിങ്കുകളും വരെ ഉപയോഗിച്ചാണ് ഇവര്‍ പണം കവരുന്നത്. വൻ ഓപ്പറേഷനൊടുവിൽ വലിയൊരു തുകയും സംഘത്തിൽ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലാപ്ടോപ്പ്, ഇവർക്ക് സിം കാർഡുകൾ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം ഫോണിൽ വിളിക്കുന്നവർക്ക് ബാങ്കിങ് വിവരങ്ങൾ കൈമാറുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ദുബൈ പോലീസിന്റെ സി.ഐ.ഡി വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹാരിബ് അൽ ശംസി പറഞ്ഞു. ഇത്തരം ഭീഷണികളിൽ വീണുപോകരുതെന്നും പോലീസ് നിര്‍ദ്ദേശം നല്കി.





