
ആദ്യമായി സംവിധാനം ചെയ്ത സിനിമ സൂപ്പര്‍ഹിറ്റാവുക എന്നത് ചിലപ്പോഴെങ്കിലും സ്വഭാവികമായി സംഭവിക്കാവുന്ന കാര്യമാണ്. എന്നാല്‍ രണ്ടാമതൊരു സിനിമ സംവിധാനം ചെയ്ത് അതും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുക എന്നത് അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. അങ്ങനെയൊരു ആവേശവിജയത്തില് നില്ക്കുന്ന സംവിധായകനാണ് ജിത്തു മാധവന്. ‘ഒരു രോമാഞ്ചം പോലെ തഴുകി തഴുകി വന്ന് പിന്നീട് ആവേശമായി മാറ്റുക. ഒറ്റ വാചകത്തില്‍ ഈ സംവിധായകനെ വിശേഷിപ്പിക്കാനാവുന്നത് ഇങ്ങനെയാണ്. തിയേറ്ററിനുള്ളില്‍ പൊട്ടിച്ചിരികളും ഇടയ്ക്കൊക്കെ പേടിയും നിറച്ച് ഒരു സിനിമ ഹിറ്റാകുക, അതായിരുന്നു ജിത്തു മാധവന്റെ സംവിധാനത്തില്‍ പിറന്ന ആദ്യ സിനിമ ‘രോമാഞ്ച’മെങ്കില്‍ രണ്ടാം സിനിമയായ ആവേശത്തില്‍ ഒരു ഗ്യാങ്സ്റ്ററിന്റെ കഥയാണ് രസകരമായി അവതരിപ്പിച്ചത്. ഫഹദ് ഫാസിലിനെ നായകനാക്കി കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രമാണ് ‘ആവേശം’. റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജിത്തു ആവേശത്തെ വെള്ളിത്തിരയിലെത്തിച്ചത്. പിരിമുറുക്കവും നർമ്മവും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ ഒരു ഗ്യാങ്സ്റ്റർ കോമഡിയാണ് ആവേശം, രംഗനായി ഫഹദ് ഫാസിൽ സ്ക്രീനില്‍ നിറഞ്ഞാടുകയാണ്. തന്റെ രണ്ടാം വിജയത്തിന്റെ സന്തോഷം പ്രേക്ഷകരുമായി ജിത്തു മാധവന് പങ്കുവയ്ക്കുന്നു, മംഗളം ഓണ്‍ലൈനിലൂടെ...
ആവേശം വിജയത്തേരിലാണല്ലോ, ഇത്രയും വലിയൊരു സ്വീകാര്യത പ്രതീക്ഷിച്ചിരുന്നോ ?
സിനിമ ആളുകള്‍ സ്വീകരിക്കുമെന്ന് ഉറപ്പായിരുന്നു. ആ ഉറപ്പു തന്നെയാണ് ഇങ്ങനെയൊരു എലമെന്റ് പരീക്ഷിക്കാനുള്ള കാരണവും. രംഗനെയും കുട്ടികളെയും പ്രേക്ഷകര്‍ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു എന്നറിയുമ്പോള്‍ വലിയ സന്തോഷം. തിയേറ്ററില്‍ നിന്ന് പ്രേക്ഷകരുടെ ഹര്‍ഷാരവും പൊട്ടിച്ചിരികളും ആര്‍പ്പുവിളികളും പാട്ടുകള്‍ കേള്‍ക്കുമ്പോഴുള്ള ആവേശവുമൊക്കെ നേരിട്ട് കണ്ടറിഞ്ഞു. ആ കാഴ്ച തന്നെയാണ് എന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത്. ആവേശം ഷൂട്ട് ചെയ്യുന്ന സമയത്ത് ചിരി വന്നതും ത്രിൽ അടിച്ചതും ഹൈ കിട്ടിയതുമായ സീനുകളുണ്ട്. അതെല്ലാം തിയേറ്ററിൽ പ്രേക്ഷകനും അതുപോലെ കിട്ടുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്. ടാ മോനേ... ഈ വിളിയില്‍ കിട്ടുന്ന കൈയടിയും ആവേശവുമാണ് ഈ സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം. നമ്മുടെ ജഡ്ജ്മെന്റ് ശരിയായിരുന്നെന്ന് മനസ്സിലാകുമ്പോൾ കിട്ടുന്ന ഒരു ധൈര്യമുണ്ട്. സിനിമ സ്വീകരിക്കും എന്ന വിശ്വാസം ഉണ്ടായിരുന്നു. റിസൾട്ട് എന്താകുമെന്ന് ആദ്യത്തെ സിനിമയിലും ഇതിലും ടെൻഷൻ ഇല്ലായിരുന്നു. എല്ലാത്തരം പ്രേക്ഷകർക്കൊപ്പവും ഞാൻ സിനിമ കണ്ടു. ചെറുപ്പക്കാരാണ് ഡാൻസ് ചെയ്യുന്നതും മാസ്സ് സീനുകൾക്ക് കയ്യടി നൽകുന്നതും. എന്നാൽ കുടുംബ പ്രേക്ഷകർക്ക് ഒപ്പം കണ്ടപ്പോഴാണ് ഞാൻ കൂടുതൽ ചിരി കേട്ടത്. ഇത്രയും വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. ആളുകള്‍ ഏറ്റെടുത്തതില്‍ ഒരുപാട് സന്തോഷമുണ്ട്. പ്രേക്ഷകർ ആഘോഷമാക്കാൻ വേണ്ടി ഉണ്ടാക്കിയ സിനിമയാണിത്. എല്ലാവരുമത് തിയേറ്ററിൽ പോയി കാണുന്നതിൽ സന്തോഷം. ആഘോഷമായി സന്തോഷമായി ആവേശം ആസ്വദിച്ച് സ്വീകരിക്കുന്നുണ്ട് അവർ.
ആദ്യ സിനിമയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു കണ്‍സെപ്റ്റ് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നൊരു ടെന്ഷനുണ്ടായിരുന്നില്ലേ ?
എല്ലാ സിനിമയും ആളുകളിലേക്ക് എത്താന്‍ വേണ്ടിയാണല്ലോ ചെയ്യുന്നത്. പക്ഷേ അതിനൊരിക്കലും പ്രത്യേക പ്രഷറൊന്നും ഇല്ലായിരുന്നു. ആദ്യ സിനിമ ഹിറ്റാണ്, അതുകൊണ്ടൊരു ബെഞ്ച്മാര്‍ക്ക് എനിക്കുണ്ട്. അതിനു മുകളിലേക്ക് ഒരു സിനിമ കൊണ്ടുവരണം എന്നൊന്നും ചിന്തിച്ചിരുന്നില്ല. ആവേശത്തിന്റെ കഥ നന്നാക്കുക, അതിന്റെ സ്ക്രിപ്റ്റ് നന്നാക്കുക, ഷൂട്ടിംഗ് മികച്ചതാക്കുക എന്നതൊക്കെയായിരുന്നു മനസ്സില്‍. ആളുകള്‍ എന്നില്‍ നിന്നാണ് എന്താണ് പ്രതീക്ഷിക്കുന്നത്, അവര്‍ എന്നില്‍ തൃപ്തരാകുമോ എന്നതിനപ്പുറം സിനിമ നന്നാക്കുക എന്നതു മാത്രമായിരുന്നു എന്റെ മുന്നിലുണ്ടായിരുന്നത്. ആളുകള്‍ പ്രതീക്ഷിച്ചത് ‘രോമാഞ്ചം’ 2 ആണ്. അതുപക്ഷേ കുറച്ചു താമസിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. ആവേശത്തിന്റെ കണ്‍സെപ്റ്റ് രോമാഞ്ചം ചെയ്യുന്ന സമയത്തു തന്നെ മനസ്സിലുണ്ടായിരുന്നു.
രംഗനായി ഫഹദ് ഫാസില്‍ എത്തിയതിനു പിന്നിൽ ?
ഓരോ കഥ ഡിമാന്റ് ചെയ്യുന്നത് വച്ചാണല്ലോ അഭിനേതാക്കളെ തീരുമാനിക്കുന്നത്. രോമാഞ്ചത്തില്‍ പുതുമുഖങ്ങളുടെ ആവശ്യമേ ഉള്ളൂ. എന്നാല്‍ ആവേശത്തില്‍ അങ്ങനെയല്ല വേണ്ടത്. രംഗ എന്ന കഥാപാത്രം ഒരു സ്റ്റാര്‍ തന്നെ വേണമായിരുന്നു. ഫഹദ് കഥ കേട്ടപ്പോള്‍ മുതല്‍ കഥാപാത്രവുമായി ശരിക്കും കണക്ടായിരുന്നു. അങ്ങനെ ഡിസ്കസ് ചെയ്ത് ഒരേ വേവ്ലെങ്തില്‍ തന്നെ ചെയ്യാന്‍ കഴിഞ്ഞിരുന്നു. ഫഹദിന്റെ മുന്‍പ് വന്ന ഒരു സിനിമയും രംഗയാക്കാനുള്ള കാരണമായിരുന്നില്ല. അന്‍വര്‍ റഷീദിനോടാണ് ഞാന്‍ ആദ്യം കഥ പറഞ്ഞത്. അന്‍വര്‍ റഷീദ് ഇത് നിര്‍മ്മിക്കാമെന്നു തീരുമാനിച്ചു. അതിനു ശേഷം ആരെ കാസ്റ്റ് ചെയ്യാമെന്നു ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചകളില്‍ നിന്നാണ് ഫഹദിന്റെ പേരു വന്നത്. അന്‍വറിക്ക തന്നെയാണ് ഫഹദിനെ വിളിച്ചു പറഞ്ഞത്. അങ്ങനെ ബാംഗ്ലൂര്‍ പോയി കഥ പറയുകയായിരുന്നു.
ഫഹദ് എന്ന താരം വിസ്മയിപ്പിച്ചിട്ടുണ്ടോ ?
ഓരോ സീനിലും അത്ഭുതപ്പെടുത്തുന്ന താരമാണ് ഫഹദ്. പ്രേക്ഷകനെന്ന നിലയില്‍ ഇന്ത്യ മുഴുവന്‍ ഫഹദിനെ കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഞാനും പ്രേക്ഷകനായി ഫഹദിനെ കണ്ടിരുന്ന ആളാണ്. ഇമ്പ്രൂവ്ഡ് ആയ ആക്ടർ ആയി ഫഹദിനെ ഞാനും കണ്ടു കൊണ്ടിരിക്കുകയായിരുന്നു. എന്റെ ക്യാമറയ്ക്ക് മുന്നിലേക്ക് അദ്ദേഹത്തെ കിട്ടിയപ്പോൾ കുറച്ചു കൂടി ഡീറ്റൈൽ ആയി എനിക്കാ അഭിനയം കാണാൻ കഴിഞ്ഞു എന്നതാണ് ഭാഗ്യം. ചില സീനുകളിലൊക്കെ ഫഹദ് ശരിക്കും വിസ്മയിപ്പിക്കാറുണ്ട്. രംഗനായി ജീവിക്കുകയായിരുന്നോ ഫഹദെന്ന് ചില സീനുകളില്‍ തോന്നിപ്പോകും.
ഫഹദിന്റെയടക്കം ഒരുപാട് നിർദ്ദേശങ്ങളും ചർച്ചകളും ഈ സിനിമയിലൂടെനീളം ഉണ്ടായിട്ടുണ്ട്. എല്ലാവരും അവരുടെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. അല്ലാതെ ഞാൻ ഒറ്റയ്ക്ക് എടുത്തൊരു സിനിമയല്ലിത്.
രംഗന്റെ ഗെറ്റപ്പും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടല്ലോ ?
സിനിമ കണ്ട പലരും രാജമാണിക്യം റെഫറന്‍സും ചട്ടമ്പിനാട് റെഫറന്‍സും ഉണ്ടന്ന് പറയുന്നു. പക്ഷേ രംഗന് എന്നുള്ളത് ഫ്രഷ് ആയിട്ടുള്ള ക്യാരക്ടറാണ്. അതുപോലത്തെ ഗുണ്ടകള്‍ ബാംഗ്ലൂരില്‍ ഉണ്ട്. ഈ സിനിമയില്‍ കാണിച്ചതുപോലെയുള്ള സംഭവങ്ങള്‍ ബാംഗ്ലൂരില്‍ നടക്കുന്നുണ്ട്. അതാണ് ഈ സിനിമയുടെ കഥ ഉണ്ടാവാനുള്ള കാരണം. പിന്നെ വെള്ളയും വെള്ളയും ഇട്ട ഗെറ്റപ്പ്, കര്‍ണാടകയിലെ ഗുണ്ടകള്‍ ഭൂരിഭാഗവും അങ്ങനെയാണ്.
ഫഹദിനെക്കൂടാതെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായ ഹിപ്സ്റ്റര്‍, റോഷന്, മിഥുന് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടുതല്‍ കൈയടി നേടുന്നതും ഇവര്‍ തന്നെയാണ്.
നര്‍മ്മമാണല്ലോ ഈ സിനിമയിലും പ്രധാന ആകര്‍ഷണം ?
കോമഡിക്ക് വേണ്ടി എക്സ്ട്രാ എഫര്‍ട്ട് കൊടുത്ത് കോമഡിയുണ്ടാക്കിയെടുക്കില്ല എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. സ്വഭാവിക തമാശകള്‍ മാത്രം കാണിക്കുക എന്നതായിരുന്നു തീരുമാനം. ആളുകളിലേക്ക് തെറ്റായ സ്വാധീനം ചെലുത്തുന്നത് ഒന്നും എത്തരുതെന്ന് ആഗ്രഹിച്ചിരുന്നു, അതിനു വേണ്ടി ശ്രമിച്ചിരുന്നു. ആ ശ്രമം വിജയിച്ചു എന്നു പറയാം.
കഥ അങ്ങനെയായിരുന്നു. അല്ലാതെ ഞാനായിട്ട് നർമ്മം മനപ്പൂർവ്വം കൊണ്ടുവന്നതല്ല. ഓരോ കഥ സന്ദർഭങ്ങളിലും കോമഡി ഉണ്ടായിരുന്നു. അല്ലാതെ ഹ്യൂമർ വേണമല്ലോ എന്ന് കരുതി ഒരു സീൻ പോലും എഴുതിയിട്ടില്ല. എഴുതി വന്ന സീനുകളിൽ സ്വഭാവികമായി നർമ്മം വന്നു എന്നതാണ് സത്യം. സ്ക്രിപ്റ്റ് എഴുതുമ്പോൾ ഒരു പ്രത്യേക അന്തരീക്ഷം വേണമെന്ന നിർബന്ധം ഒന്നുമില്ല എനിക്ക്, എന്നെയത് ബാധിക്കാറില്ല. ഓർഗാനിക് ആയി സ്റ്റോറിയെ കൺസിവ് ചെയ്തിട്ട് വരുന്നതാണത്. ഒരു ഒഴുക്കിലത് വന്നു പോകും. ഒരുപാട് ചിന്തിച്ചു കൂട്ടി എഴുതുന്ന ആളല്ല ഞാൻ. ഇത് വർക്ക് ആകുമോ ഇല്ലയോ എന്നൊന്നും ഞാൻ എഴുതുമ്പോൾ ആലോചിക്കാറില്ല. ഞാൻ മനസ്സിലായില്ല തോന്നുന്ന കാര്യങ്ങൾ ഫോണിൽ ടൈപ്പ് ചെയ്യാറാണ് പതിവ്. രണ്ടാഴ്ച കൊണ്ടാണ് ആവേശത്തിന്റെ ആദ്യ ഡ്രാഫ്റ്റ് എഴുതിയത്. ഏതാണ്ട് ഇതേ സമയം കൊണ്ട് തന്നെയാണ് രോമാഞ്ചവും തീർത്തത്. ഒരു തവണ എഴുതി മാറ്റിയ ഡ്രാഫ്റ്റ് കൊണ്ട് ഷൂട്ടിങ് ചെയ്യാറില്ല. അതിൽ പിന്നെയും വർക്ക് ചെയ്യും. ഇടയ്ക്ക് കിട്ടുന്നതൊക്കെ അതിലേക്ക് എഴുതി ചേർക്കും. ഷൂട്ടിംഗ് സമയത്തു പോലും ഈ പ്രോസസ്സ് നടക്കാറുണ്ട്. ഫൈനൽ ഔട്ട് എടുക്കുന്ന വരെ എന്തും ചെയ്യാനുള്ള സ്പേസ് ഉണ്ട് സിനിമയ്ക്ക്.
രോമാഞ്ചവും ആവേശവും... പേരുകള്‍ ശരിക്കും വ്യത്യസ്തമാണല്ലോ ?
ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പേരുകള്‍ വേണമെന്ന ചിന്തയുണ്ടായിരുന്നു. സിനിമയുടെ കഥ തുടങ്ങുമ്പോള്‍ തന്നെ പേര് അതിനൊപ്പമുണ്ടായിരുന്നു. രോമാഞ്ചത്തിന്റെ കഥ രൂപപ്പെടുന്ന സമയത്ത് രണ്ടു മൂന്നു പേരുകള്‍ വന്നു, അതില്‍ ‘രോമാഞ്ചം’ എന്ന പേരു തന്നെയാണ് കൃത്യമാകുക എന്ന് തോന്നി തെരഞ്ഞെടുക്കുകയായിരുന്നു. ആ പേരില്‍ സിനിമ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് സിനിമ ഓണ്‍ ആകുന്നത്. ഈ സിനിമയ്ക്ക് ഇതിനപ്പുറത്തേക്ക് ചേരുന്നൊരു പേരുണ്ടാകുമെന്ന് തോന്നുയില്ല. ഈ സിനിമയ്ക്കും അങ്ങനെ തന്നെ. പേര് തീരുമാനിച്ച ശേഷം അതിനു വേണ്ടി ആ സിനിമയില്‍ പിന്നീട് അധികമായി ഒരു സംഭാഷണമോ സീനുകളോ ചേര്‍ത്തിട്ടില്ല. പേരു കേള്‍ക്കുമ്പോള്‍ ‘ഇത് എന്താണ് ഇങ്ങനെയൊരു പേര്’ എന്ന് ആളുകള്‍ ചിന്തിക്കുമെന്ന് ഉറപ്പായിരുന്നു. പ്രേക്ഷകര്‍ കാണുന്ന സീനുകളും സംഭാഷണവും സിനിമയുടെ പേരിനോട് യോജിക്കത്തക്ക വിധത്തില്‍ വന്നിട്ടുണ്ടെങ്കില്‍ ആ സിനിമയ്ക്ക് മറ്റൊരു പേരും ചേരില്ല എന്നു തന്നെയാണല്ലോ അതിനര്‍ത്ഥം.
ആദ്യ സിനിമയില്‍ മിക്കവരും പുതുമുഖങ്ങളായത് എന്തുകൊണ്ടാണ് ?
എല്ലാ സമയത്തും സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ ഹിറ്റാകുന്ന സമയത്തു തന്നെ കൊച്ചു സിനിമകളും ഹിറ്റായിട്ടുണ്ട്. സിനിമയ്ക്ക് കാമ്പുണ്ടാകുക എന്നതു മാത്രമാണ് അതിലെ പ്രധാന കാര്യം. അല്ലാതെ അഭിനയിക്കുന്നവരുടെ പ്രശസ്തി പ്രേക്ഷകസ്വീകാര്യതയുമായി ബന്ധമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ എനിക്കത് ഗുണം ചെയ്തിട്ടേയുള്ളൂ. ക്യാമറയ്ക്ക് മുന്നില്‍ ഉണ്ടാക്കിയെടുക്കുന്നതും മനസ്സില്‍ ചിന്തിക്കുന്നതും രണ്ടും രണ്ടാണ് എന്ന തിരിച്ചറിവ് സംവിധാനം ചെയ്തു തുടങ്ങിയതിനു ശേഷമാണ് എനിക്ക് മനസ്സിലായത്. സിനിമയിലേക്ക് സെറ്റ് ചെയ്യാനുള്ള സമയം അതില്‍ അഭിനയിച്ച ഓരോരുത്തരും എനിക്ക് തന്നിരുന്നു. താരങ്ങളും നിര്‍മ്മാതാവും എല്ലാവരും സിനിമ രൂപപ്പെട്ടു വരാനുള്ള സമയം എനിക്ക് തന്നു. പിന്നെ സൗബിനിക്കയും അര്ജുന് അശോകനും ചെമ്പന്‍ വിനോദ് ചേട്ടനും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ്. അതല്ലാതെ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അവരൊക്കെ സ്വതസിദ്ധമായി കോമഡി ചെയ്യുന്നവരാണ്.
ചെറുപ്പം മുതലുള്ള ഒരു പാഷൻ തന്നെയായിരുന്നോ സിനിമ ?
എന്നും സിനിമ കാണാനിഷ്ടപ്പെടുന്ന ആളായിരുന്നു ഞാന്‍. ഒരു സിനിമ കണ്ടിറങ്ങുമ്പോള്‍ അതിലെ അഭിനേതാക്കളെ കണ്ട് ഇഷ്ടപ്പെട്ടാണ് സിനിമയെ സ്നേഹിച്ചു തുടങ്ങിയത്. സിനിമയെ കുറിച്ച് കൂടുതലറിയാതെ അതിഷ്ടപ്പെടുന്ന സമയത്ത് അഭിനേതാവാകുക എന്നത് തന്നെയാണ് മിക്കവരുടെയും സ്വപ്നം. പിന്നീട് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ സിനിമയിലെ എന്താണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് തിരിച്ചറിവുണ്ടായി. കഥ പറയാന്‍ എനിക്കാകുമെന്ന് മനസ്സിലാക്കിയതോടെയാണ് ക്യാമറയ്ക്ക് പിന്നില്‍ മതിയെന്ന് തീരുമാനിച്ചത്. എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നറിയാത്തതു കൊണ്ട് കുറെയൊക്കെ ആദ്യം എഴുതി, പിന്നീടതൊക്കെ വാരിക്കൂട്ടി കത്തിച്ചു കളഞ്ഞു. ഒരുപാട് പ്രയത്നിച്ച് കഷ്ടപ്പെട്ടു തന്നെയാണ് ഈ മേഖലയിലെത്തിയത്. എന്നെപ്പോലെ സിനിമയെ പാഷനായി കാണുന്ന ഏതൊരാള്‍ക്കും ഉണ്ടാകുന്ന കഷ്ടപ്പാട് തന്നെ. അല്ലാതെ അതില്‍ പുതുമയൊന്നുമില്ല. കുറെ ഹ്രസ്വചിത്രങ്ങള്‍ പിന്നീട് ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ആയി അമ്പിളിയിലും ഗപ്പിയിലും വര്‍ക്ക് ചെയ്ത ശേഷമാണ് രോമാഞ്ചം സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. എന്റെ രണ്ടാമത്തെ സിനിമ ഇതാകണമെന്ന് വാശി പിടിക്കാനുള്ള അര്‍ഹത ഏതൊരു സംവിധായകനും ഉണ്ടാകും. ആദ്യത്തെ സിനിമ പക്ഷേ അങ്ങനെയാവില്ല. നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും കണ്‍വിന്‍സിംഗായ സിനിമയാണ് ഏതൊരു സംവിധായകനും ആദ്യം ചെയ്യുക. രോമാഞ്ചം എന്റെ കഥകളിലൊന്നാണ്. അതാണ് മിക്കവര്‍ക്കും ഇഷ്ടപ്പെട്ടത്. അതുകൊണ്ടാണ് അതെന്റെ ആദ്യ സിനിമയായത്.
ഒപ്പം ഇറങ്ങുന്ന സിനിമകൾ ഇതിന്റെ വിജയത്തെ ബാധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നോ ?
ഒരിക്കലുമില്ല. എല്ലാവരും സിനിമയെ സ്നേഹിക്കുന്നവരാണ്. അതിനൊപ്പം തന്നെ ഇറങ്ങിയ വർഷങ്ങൾക്ക് ശേഷവും നല്ല വിജയം നേടുന്നുന്നുണ്ടല്ലോ. രുപാട് ബ്ലോക്ക്ബസ്റ്റേഴ്സ് ഉള്ള വര്‍ഷമാണ് ഇത്. പക്ഷേ ഒരു കോംപറ്റീഷന്‍ മൂഡ് ഒന്നും ആര്‍ക്കുമില്ല. ഞാന്‍ വിനീതേട്ടനുമായിട്ടൊക്കെ സംസാരിക്കാറുണ്ട്. വിനീതേട്ടനടക്കം നല്ല സുഹൃത്തുക്കൾ സിനിമയിലുണ്ട്. എല്ലാ സഹപ്രവർത്തകരും നമ്മുടെ സിനിമയെക്കുറിച്ചും നല്ല അഭിപ്രായങ്ങൾ പറയുന്നുണ്ട്. എല്ലാ സിനിമകളും ഇറങ്ങാൻ തിയേറ്ററുകൾ ഉണ്ട്. പ്രേക്ഷകർ ഇഷ്ടപെടുന്ന സിനിമകൾ വിജയിക്കുക തന്നെ ചെയ്യും.
ഒരുപാട് പേര് വിളിക്കുന്നുണ്ട്. നേരിട്ട് കാണാത്ത, സ്ക്രീനില്‍ മാത്രം കണ്ടിട്ടുള്ള, കേട്ടിട്ടുള്ള ഒരുപാട് പ്രഗല്ഭരായ സിനിമാപ്രവര്‍ത്തകര്‍ വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്. എല്ലാം തികച്ചും അപ്രതീക്ഷിതം തന്നെ. മുന്നോട്ടു പോകാം, ഞാന്‍ തെരഞ്ഞെടുത്ത വഴി കൃത്യമാണ് എന്നുറപ്പിക്കുന്നതാണ് ആ അഭിനന്ദനങ്ങള്‍.
പ്രേക്ഷകരോട് പറയാനുള്ളത് ?
ആവേശം ഇറങ്ങിയ ശേഷം സിനിമയിൽ പ്രവർത്തിക്കുന്ന ഒരുപാട് പേർ വിളിച്ചു. അവരുടെ പേരുകൾ പറയുന്നില്ല, അതെല്ലാം എൻ്റെ വ്യക്തിപരമായ സന്തോഷമായി സൂക്ഷിക്കാനാണ് ആഗ്രഹം. മലയാളത്തിൽനിന്ന് നല്ല അഭിപ്രായം വരുന്നു. അതിനൊപ്പം തമിഴടക്കം മറ്റു ഭാഷകളിൽനിന്നും നല്ല റിവ്യുകൾ വരുന്നുണ്ട്. അതൊക്കെ വലിയ സന്തോഷമാണ്. പ്രേക്ഷക പ്രതികരണങ്ങള്‍ നേരിട്ട് അറിയാന്‍ ഒരുപാട് തവണ ഞാന്‍ അവര്‍ക്കൊപ്പമിരുന്ന് സിനിമ കണ്ടു. നിറഞ്ഞ കൈയടികളും പൊട്ടിച്ചിരികളും കൊണ്ട് നിറയ്ക്കുകയാണ് പ്രേക്ഷകര്‍. പ്രേക്ഷകര്‍ ഒന്നിലധികം തവണ സിനിമ കാണുന്നുണ്ടെന്ന് എനിക്ക് നേരിട്ട് മനസ്സിലായിരുന്നു. പല സംഭാഷണങ്ങളും പലരും സിനിമയ്ക്കൊപ്പം തന്നെ പ്രേക്ഷകര്‍ പറയുന്നുണ്ട്. എന്റെ സിനിമ പ്രേക്ഷകര്‍ക്ക് വീണ്ടും കാണാന്‍ തോന്നുന്നു എന്നതു തന്നെയാണ് ഏറ്റവും വലിയ സന്തോഷം. അവരോടുള്ള വലിയ നന്ദി മനസ്സില്‍ ആവോളമുണ്ട്. അതു തന്നെയാണ് എന്നെ മുന്നോട്ടു നയിക്കുന്നതും...