
കോടഞ്ചേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് മർദനമേറ്റ ഡോക്ടർ . രോഗി തനിക്ക് പുറമെ മറ്റൊരു വനിതാ ഡോക്ടറോടും മോശമായി പെരുമാറിയെന്ന് ഡോക്ടർ സുസ്മിത്ത് പറഞ്ഞു.
കല്ലെടുത്ത് തലയ്ക്ക് അടിക്കാൻ നോക്കിയപ്പോൾ ആണ് സ്വയരക്ഷാർത്ഥം പിടിച്ചു തള്ളിയതെന്നും മർദനത്തിന് പുറമേ, കുടുംബത്തെ കത്തിച്ചു കളയും എന്ന് ഭീഷണിപ്പെടുത്തിയതായും ഡോക്ടർ പറഞ്ഞു. ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും ജീവിതം കടന്നുപോകുന്നത് അപകട സാഹചര്യത്തിലൂടെയാണ്. ഇത്തരം തെറ്റായ പ്രവണതയ്ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഡോക്ടർ സുസ്മിത്ത് പറഞ്ഞു.
ഇന്നലെ രാത്രി 12 മണിയോടെയാണ് കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.






