
നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവച്ച നടപടിയിൽ രൂക്ഷ വിമർശനമുയര്‍ത്തി കോൺഗ്രസ്. സർക്കാർ നീറ്റ് യുജി വിഷയം നാൾക്കുനാൾ വഷളാക്കുകയാണെന്നും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഈ സർക്കാറിൽ സുരക്ഷിതമല്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. വീണ്ടും പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും കഴിവില്ലായ്മയും വിവേകമില്ലായ്മയും വ്യക്തമായിരിക്കുകയാണ്.
ചോദ്യ പേപ്പർ ചോർന്നതിന് പിന്നാലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്നും, പരീക്ഷ വീണ്ടും നടത്തണമെന്നുമുള്ള ആവശ്യം ശക്തമായിരുന്നു. എന്നാൽ കൗൺസിലിംഗ് നടക്കട്ടെയെന്നാണ് സർക്കാറും എൻടിഎയും കോടതിയിലടക്കം നിലപാടെടുത്തത്. പക്ഷേ പരീക്ഷയിൽ വ്യാപകമായി ക്രമക്കേടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൗൺസിലിംഗ് തുടരട്ടേയെന്ന നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട് പോകുന്നത്.
ഒരറിയിപ്പുണ്ടാകുന്നത് വരെ ഇന്ന് തുടങ്ങാനിരുന്ന കൗൺസിലിംഗ് മാറ്റിവയ്ക്കുകയാണെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് മാറ്റിവച്ചതെന്ന വിശദീകരണം സർക്കാർ ഇതുവരെ നൽകിയിട്ടില്ല.






