
ന്യൂഡൽഹി: വടക്കുകിഴക്കൻ ഇന്ത്യയിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്കൻ ഉത്തർപ്രദേശ്, ഡൽഹി തലസ്ഥാന നഗര പ്രദേശങ്ങളിൽ ഉൾപ്പെടെയാണ് മുന്നറിയിപ്പ്. ഇന്ന് ബീഹാറിലും ഉത്തർപ്രദേശിൻ്റെ ചില ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുളളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി തലസ്ഥാന നഗര പ്രദേശങ്ങളിൽ ഇന്ന് നേരിയ മഴയ്ക്കാണ് സാധ്യത. എന്നാൽ വരും ദിവസങ്ങളിൽ ഡൽഹിയിലും മഴയുടെ തീവ്രത വർധിക്കുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അസമിൽ കനത്ത മഴയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് പേർ കൂടി മരിച്ചു. ഇതോടെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 84 ആയി. 27 ജില്ലകളിലായി ഏകദേശം 1.439 ദശലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ നെമാതിഘട്ട്, തേസ്പൂർ, ഗുവാഹത്തി, ധുബ്രി എന്നിവിടങ്ങളിൽ അപകട സാധ്യത കൂടുതലാണ്. ബിഹാറിൽ വെള്ളിയാഴ്ച വളരെ ശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 115.5 മുതൽ 204.4 മില്ലിമീറ്റർ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉത്തരാഖണ്ഡിലെ കനത്ത മഴയെത്തുടർന്ന് ശാരദാ നദിയിൽ നിന്നുള്ള വെള്ളം കവിഞ്ഞൊഴുകി. ഇതിനാൽ ലഖിംപൂർ ഖേരിയിലെ നിരവധി ഗ്രാമങ്ങളിൽ വെളളക്കെട്ട് രൂക്ഷമായി. ഉത്തരാഖണ്ഡിലെ പന്ത്രണ്ട് ജില്ലകളും പ്രളയബാധിതമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ദുരിതബാധിത ജില്ലകളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് നോയിഡ ഡിസിപി മനീഷ് കുമാർ മിശ്ര അറിയിച്ചു.






