
ബോക്സോഫീസ് റെക്കോഡുകള്‍ ഭേദിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി വിജയത്തേരിൽ കുതിക്കുകയാണ് നാഗ് അശ്വിന്-പ്രഭാസ് ടീമിന്റെ ‘കല്‍ക്കി 2898 എ.ഡി’. മിത്തും പുരാണവും തമ്മിലുള്ള അടുപ്പവും അകൽച്ചയും, അതിനൊപ്പം തന്നെ ശാസ്ത്രവും ഭൂതവും ഭാവിയും ചേർത്തിണക്കി കൽക്കി 2898 എഡി. പല ഭാഷകളിലായി പുറത്തിറങ്ങിയപ്പോൾ കോഴിക്കോടുള്ള ഒരു മലയാളി പെൺകുട്ടിയും ആ വിജയത്തിൽ പങ്കാളിയായി. സിനിമ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാണ് നീരജ അരുണ്‍ ഈ സിനിമയുടെ ഭാഗമായത്. സ്കില്‍ ഡവലപ്പ്മെന്റ് ട്രെയിനറായും മോട്ടിവേഷണൽ സ്പീക്കാറായും കരിയർ തുടങ്ങിയ നീരജ വളരെ അപ്രതീക്ഷിമായിട്ടാണ് ഈ മേഖലയിലേക്ക് എത്തിയത്. അന്യഭാഷാ ചിത്രമാണ് കാണുന്നതെന്ന് പ്രേക്ഷകന് തോന്നാതിരിക്കുക എന്നതാണ് ഒരു ഡബ്ബിങ് സ്ക്രിപ്റ്റ് എഴുതുന്ന ആളിന്റെ വിജയം. ആ വിജയം കൽക്കിയിലൂടെ നേടാൻ നീരജയ്ക്ക് കഴിഞ്ഞു. 'കല്‍ക്കി'യുടെ ഡബ്ബിങ് വിശേഷങ്ങളുമായി നീരജ മംഗളം ഓൺലൈനിനൊപ്പം ചേരുകയാണ്...
കൽക്കിയുടെ വിജയത്തിൽ ഒരു പങ്കുണ്ടെന്ന സന്തോഷം എത്രത്തോളമാണ് ?
കൽക്കിയുടെ വിജയത്തിൽ ഒരു പങ്കുണ്ടെന്ന സന്തോഷം എത്രത്തോളമാണ്?
ഞാന്‍ ഡബ്ബിംഗ് സ്ക്രിപ്റ്റ് ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. ഇതിനു മുന്‍പ് കന്നഡ,തമിഴ്, ഹിന്ദി, തെലുങ്ക് ഒക്കെ ആയിട്ട് പത്തോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. ഡബ്ബിംഗ് ആന്‍ഡ് പോസ്റ്റ് പ്രൊഡക്ഷന്‍ ചെയ്യുന്ന കൊച്ചിയിലെ വോസ്കോം എന്ന കമ്പനിയുമായി രണ്ടു വര്‍ഷം മുമ്പാണ് അസോസിയേറ്റ് ചെയ്തത്. ഇനിയും നല്ല ചിത്രങ്ങള്‍ ചെയ്യാനുള്ള പ്രചോദനമാണ് ഇത്രയും വലിയ പ്രൊജക്റ്റുകൾ. മൊഴിമാറ്റ സംഭാഷണരചനയിലേക്ക് ഒരു സ്ത്രീ വരിക എന്നതുതന്നെ വലിയ കാര്യമാണെന്ന് പലരും പറഞ്ഞപ്പോഴാണ് ഞാനുമറിയുന്നത്. അതൊരു വലിയ ചുമതല കൂടിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകുന്നു എന്ന് കേട്ടപ്പോള്‍ ടെന്‍ഷന്‍ തോന്നിയോ ?
സാധാരണ സിനിമകള്‍ക്ക് കിട്ടുന്ന ഒരു സമയം ഈ സിനിമയ്ക്ക് കിട്ടിയിട്ടില്ല. തെലുഗു പോസ്റ്റ് പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ് മലയാളം ചെയ്യാന്‍ ഞങ്ങളുടെ കൈയിലേക്ക് എത്തിയത്. ഏതു സിനിമ ചെയ്യുമ്പോഴും കമ്മിറ്റ്മെന്റും ഉത്തരവാദിത്തവും ഉണ്ട്. പറഞ്ഞ സമയത്ത് നല്ല ക്വാളിറ്റിയില്‍ ചെയ്തു കൊടുക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. അത് ഏതു സിനിമയ്ക്കുമുള്ളതാണ്. പിന്നെ ഈ സിനിമയെ സംബന്ധിച്ച് വലിയൊരു പ്ലോട്ടും ക്യാന്വാസുമൊക്കെയാണെന്നുള്ളത് ഉത്തരവാദിത്തം കൂടുതലാക്കി എന്നുള്ളത് ഒരു സത്യമാണ്. മറ്റുചിത്രങ്ങളിലെ പ്രവർത്തനപരിചയം കണ്ടിട്ടാണ് വൈജയന്തി മൂവീസില്‍നിന്ന് ഞങ്ങളെ 'കല്‍ക്കി'യുടെ മലയാളം ചെയ്യാന്‍ ബന്ധപ്പെടുന്നത്. സിനിമ കാണാൻ ഹൈദരാബാദിൽ പോയെങ്കിലും തിരിച്ചു കൊച്ചിയിലെത്തിയാണ് മലയാള പരിഭാഷ എഴുതാന്‍ തുടങ്ങിയത്. ചെയ്യും മുൻപ് ഡയറക്ഷൻ ആൻഡ് സ്ക്രിപ്റ്റ് റൈറ്റിംഗ് ടീമുമായി ഡിസ്കഷൻ ഉണ്ടായിരുന്നു. വര്‍ത്തമാനകാലത്തുനിന്ന് 870-ഓളം വര്‍ഷത്തിനുശേഷമുള്ള കാര്യങ്ങള്‍ക്കൊപ്പം അതിനെ 6000 വര്‍ഷത്തോളം പഴക്കമുള്ള ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെടുത്തിയും കൽക്കിയിൽ കാണിക്കുന്നുണ്ട്. അതിനാൽ ഗ്രാഫിക്സിനു വളരെ പ്രാധാന്യം ഉള്ള സിനിമയാണ് കൽക്കി. അത് ചേര്‍ക്കാത്ത ഗ്രീന്‍ മാറ്റിന് മുന്നില്‍നിന്നുള്ള അഭിനേതാക്കളുടെ വീഡിയോ കണ്ടിട്ടാണ് എഴുതിയത്. ഒരു ബുക്ക് പരിഭാഷപ്പെടുത്തുന്നതു പോലെയല്ല ഇത്. സിനിമ കണ്ടിട്ടുതന്നെയാണ് മൊഴിമാറ്റ സ്ക്രിപ്റ്റ് എഴുതുന്നത്. കൽക്കി എഴുതുമ്പോൾ ടെന്‍ഷനായിരുന്നില്ല, ഉത്തരവാദിത്തമായിരുന്നു കൂടുതല്‍.
എത്ര ദിവസം കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത് ?
സാധാരണഗതിയില്‍ സ്ക്രിപ്റ്റ് എഴുതാന്‍ അഞ്ച് മുതൽ ഏഴു ദിവസം വരെ എടുക്കാറുണ്ട്. പക്ഷേ, ‘കല്‍ക്കി’ ചെയ്യാന്‍ എഴുത്തിനും ഡബ്ബിങ്ങിനുമായി പത്തു ദിവസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ ചുരുങ്ങിയ ദിവസമെന്നത് ഒരു വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്ത് രണ്ടര ദിവസംകൊണ്ട് 'കല്‍ക്കി'യിലെ സംഭാഷണമെല്ലാം എഴുതി പൂർത്തിയാക്കി, ബാക്കി ദിവസങ്ങൾ ഞങ്ങൾ ഡബ്ബിങ്ങിനായും ഉപയോഗിച്ചു.
അക്ഷരങ്ങളും പദങ്ങളുമൊക്കെയാണല്ലോ ഈ ഒരു പ്രൊഫഷന്റെ ഏറ്റവും വലിയ സമ്പത്ത്, വായനയാണോ ഏറ്റവും സഹായകമാകുന്നത് ?
വായന മാത്രമല്ല, ഏതൊരു ഭാഷയേയും ആഴത്തില്‍ മനസ്സിലാക്കുക എന്നതാണ് വലിയ കാര്യം. എന്നെ സംബന്ധിച്ച് ദക്ഷിണേന്ത്യന്‍ ഭാഷകളും ഹിന്ദിയുമൊക്കെ നിരന്തരം ഉപയോഗിക്കുന്നതാണ്. ഞാനൊരു സ്കില്‍ ഡെവലപ്പ്മെന്റ് ട്രെയിനറായതു കൊണ്ട് പല നാടുകളിലെ ആളുകളുമായി സംവദിക്കാന്‍ അവസരം കിട്ടാറുണ്ട്. 19 വര്‍ഷമായി അവരുമായി സംവദിക്കുന്നതു കൊണ്ട് ഭാഷകളെ മനസ്സിലാക്കാന്‍ കഴിയും. സിനിമയിലെ സംഭാഷണങ്ങള്‍ എഴുതുമ്പോള്‍ തര്‍ജ്ജിമ ചെയ്യുന്ന രണ്ടു ഭാഷകളെ മനസ്സിലാക്കുന്നത് വളരെയധികം സഹായകമാകും. കല്‍ക്കിയിൽ മിത്തോളജിക്കല്‍ കഥാപാത്രങ്ങളും ഭാവിയിലെ കഥാപാത്രങ്ങളുമുണ്ട്. അതിന് മലയാളത്തിലെ പദസമ്പത്ത് ആവശ്യമാണ്. ഒരു വാക്ക് മാറ്റിയെഴുതുമ്പോള്‍ അതിനു ചേരുന്ന പത്തു വാക്കുകളെങ്കിലും മനസ്സിലുണ്ടാകണം. അതില്‍ ഏതു വാക്കാണ് സന്ദര്‍ഭത്തിനും വൈകാരികമായും ഭംഗിയുണ്ടാക്കുക എന്നതിന് അനുസരിച്ചാണ് എഴുതുന്നത്. പുതിയ പുതിയ കാര്യങ്ങൾ അറിയാനും എപ്പോഴും ഇഷ്ടമുള്ള ഒരാളാണ് ഞാൻ. എങ്കിലും മനസ്സിലുള്ള പുതിയ ഒരു സബ്ജക്റ്റ് ചെയ്യുന്നതു പോലെയല്ല സിനിമയുടെ പരിഭാഷ.
മൊഴിമാറ്റം എന്നതിലുപരി ഒരു സീനിലോ സംഭാഷണത്തിലോ സംവിധായകന് എന്താണ് പറയാനുദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ യാതൊരു മാറ്റവും വരാന്‍ പാടില്ല. ഡബ്ബിങ് സിനിമകളില്‍ തിരക്കഥയിലുള്ള ഒരു കഥാപാത്രം എങ്ങനെ സംസാരിക്കും, അയാളുടെ സൈക്കോളജി എന്തായിരിക്കും തുടങ്ങിയ കാര്യങ്ങളൊക്കെ സംഭാഷണമെഴുതുമ്പോള്‍ മനസിലേക്കുവരണം. ഞാനൊരു മെന്റൽ ഹെൽത്ത് പ്രൊഫഷനലായത് ഇക്കാര്യത്തിൽ എന്നെ സഹായിക്കാറുണ്ട്.
പിന്നെ സംഭാഷണം ഏത് ഭാഷയാണെങ്കിലും ആ ഭാഷയില്‍ സാധാരണ ഉപയോഗിക്കുന്ന വാക്കുകള്‍ മാത്രം അറിഞ്ഞിട്ടു കാര്യമില്ല, തര്‍ജ്ജിമ ചെയ്യുന്ന ഭാഷയിലെ അറിവും വേണം. ക്രിയേറ്റ് ചെയ്യുമ്പോൾ ഒരിക്കലും അത് അരോചകമാകാനോ കഥയിൽ നിന്നോ കഥാപാത്രത്തിൽ നിന്നോ കഥാപാത്രത്തിന്റെ ഭാഷയിൽ നിന്നോ മാറിപ്പോകാനും പാടില്ല. കഥയുടെ പ്ലോട്ട് മാത്രമല്ല ഓരോ കഥാപാത്രത്തിനും ഓരോ ഭാഷാ ശൈലിയുണ്ട്. പ്രത്യേകിച്ചും കൽക്കിയിൽ ഓരോ കഥാപാത്രത്തിലും ഓരോ ഭാഷാ ശൈലിയാണ്. അത് മനസ്സിലാക്കി ചെയ്യുമ്പോഴാണ് ഒറിജിനൽ സിനിമയുടെ ഫീൽ കൊടുക്കാൻ പറ്റുന്നത്.
കല്‍ക്കി ചെയ്തപ്പോള്‍ പുരാണങ്ങളും കാണാപാഠമാക്കിയിരുന്നോ ?
ഞാനെല്ലാം വായിക്കാറുണ്ട്. ചെറുപ്പം മുതല്‍ എല്ലാം വായിച്ചും കേട്ടുമാണ് വളര്‍ന്നിട്ടുള്ളത്. എന്തൊരു കാര്യം കേട്ടാലും അതെന്താണെന്ന് അറിയണമെന്ന ആകാംഷയുള്ളയാളാണ് ഞാന്‍. രാമായണം, മഹാഭാരതം, ഭാഗവതം, ബൈബിൾ, ഖുർആൻ തുടങ്ങിയ പുരാണങ്ങളൊക്കെ ചെറുപ്പം മുതൽതന്നെ വായിച്ചിട്ടും കേട്ടിട്ടുമുള്ളതാണ്. മോട്ടിവേഷനൽ ട്രെയിനിങ് ചെയ്യാറുണ്ട്. അപ്പോൾ സംസാരിക്കാനുള്ള കഥകൾക്കു വേണ്ടിയും ഇത്തരം ഇതിഹാസങ്ങൾ റെഫർ ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട് കൽക്കിക്ക് വേണ്ടി പ്രത്യേകം പുരാണങ്ങൾ പഠിക്കേണ്ടിവന്നില്ല. കൽക്കിയിലെ അശ്വത്ഥാമാവിന്റെ കഥ വളരെ ചെറിയൊരു ഭാഗത്താണ് വരുന്നത്. എങ്കിലും മുഴുവൻ കഥയും അറിഞ്ഞാല്‍ മാത്രമേ ആ കഥാപാത്രത്തെ മനസ്സിലാക്കാന്‍ കഴിയൂ. പുരാണങ്ങളും ഇതിഹാസങ്ങളും അറിഞ്ഞിരുന്നത് ആ കഥാപാത്രം ആരാണെന്നും അദ്ദേഹത്തിന് സംഭവിച്ചതെന്താണെന്നും വ്യക്തമായി മനസിലാക്കാൻ സഹായിച്ചു.
ട്രാന്സ്ലേഷനല്ലേ ജോലിയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ അഭിമുഖീകരിക്കാറുണ്ടോ ?
ഉറപ്പായും. എന്റെ കരിയറിനെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്നുള്ളത് വലിയൊരു വെല്ലുവിളിയാണ്. ഒരു പ്രൊജക്ടിനെക്കുറിച്ച് പറയുമ്പോള്‍, ‘ഓ, നിങ്ങളാണല്ലേ ട്രാന്സ്ലേഷന് ചെയ്യുന്നത്’ എന്ന് പലരും ചോദിക്കാറുണ്ട്. എന്റെ ജോലിയേക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആളുകള്‍ ചോദിക്കുന്നത്, 'ട്രാന്സ്ലേഷന് ആണല്ലേ ചെയ്യുന്നതെന്ന്' എന്നാണ്. ഇത് യഥാർഥത്തിൽ ട്രാൻസ്ലേഷൻ അല്ല. സംവിധായകൻ നിർമിച്ച കലയെ ഏറ്റവും നല്ല രീതിയിൽ ആസ്വദിക്കാവുന്ന രൂപത്തിൽ പ്രേക്ഷകന്റെ മുൻപിലേക്ക് എത്തിക്കുക എന്നതാണ് പരിഭാഷയുടെ ലക്ഷ്യം. കല്‍ക്കി പോലെയൊരു സിനിമ ഏകദേശം അഞ്ചു വര്‍ഷമെടുത്താണ് സംവിധായകന് ചെയ്തത്. അതിനൊക്കെ എത്രയോ മുന്‍പ് അദ്ദേഹത്തിന്റെ മനസ്സില്‍ ആ കഥയും കഥാപാത്രവും വന്നിട്ടുണ്ടാകും. അത്രയും കാലങ്ങള്‍ കണ്‍സീവ് ചെയ്ത കഥാപാത്രങ്ങളാണ് ഓരോന്നും. അതിനെ വെറുതെ തര്‍ജ്ജിമ ചെയ്താല്‍ ആ സിനിമയോടുള്ള നീതികേടാകും. തിരക്കഥാകൃത്ത് ഒറിജിനല്‍ സിനിമയിലെടുത്ത എഫര്‍ട്ടിന്റെ നല്ലൊരു ശതമാനമെങ്കിലും എടുത്താല്‍ മാത്രമേ നമുക്ക് ആ സിനിമയോട് ജസ്റ്റിഫൈ ചെയ്യാന്‍ കഴിയൂ. മൊഴിമാറ്റ സിനിമകളോട് ആളുകള്‍ക്കുള്ള മനോഭാവം തീര്‍ച്ചയായും മാറിയിട്ടുണ്ട്. എത്രയോ ആളുകള്‍ ഇതേക്കുറിച്ച് മെസേജ് ചെയ്യാറുണ്ട്. ‘പൊന്നിയിന്‍ സെല്‍വനും’ ‘സലാറു’മൊക്കെ കാണാന്‍ ആളുകള്‍ തിയേറ്ററില്‍ വരുന്നത് കണ്ടപ്പോള്‍ത്തന്നെ മനസിലായ കാര്യമാണത്. ഡയറക്ട് മൂവിയെടുത്താലും ഡബ്ബിങ് മൂവിയെടുത്താലും പ്രേക്ഷകന് ആ സിനിമ എങ്ങനെ അനുഭവപ്പെടുന്നു എന്നതാണ് മുഖ്യം. അതിലേക്ക് ഡബ്ബിങ് സിനിമകളുടെ ട്രെന്‍ഡ് മാറി പെര്ഫെക്ഷന് വന്നപ്പോള്‍ ആളുകള്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.
തെലുങ്കിലെ പ്രേക്ഷകര്‍ക്കിടയില്‍ മാത്രം ക്ലിക്കാവുന്ന ഒരു കോമഡി ഇവിടത്തെയാളുകള്ക്ക് ദഹിക്കില്ല. എനിക്ക് ചിരി വരുന്ന കാര്യം വേറൊരാള്‍ക്ക് ചിരി വരണമെന്നില്ല. ആ സീനില്‍ അവർ ഉദ്ദേശിച്ച കാര്യം ഒട്ടും ചോര്‍ന്നുപോകാതെ സൃഷ്ടിക്കുന്ന ഒരു പ്രോസസ് ഇതിനിടയില്‍ നടക്കുന്നുണ്ട്. അതിനെ പരിഹാസം കിട്ടാത്ത രീതിയില്‍ മാറ്റുക എന്നതാണ് ഈ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളി. ഒരു ഭാഷയില്‍ ക്ലിക്കായ ചില തമാശകള്‍ മറ്റൊരു ഭാഷയില്‍ ക്ലിക്കാകണമെന്നില്ല. അതിനെ പ്രേക്ഷകന്റെ പോയിന്റ് ഓഫ് വ്യൂയില്‍ കൂടെ ചിന്തിക്കും. എനിക്കറിയാകുന്ന ആളുകളോട് ഇതിനെക്കുറിച്ച് സംസാരിക്കും. മകനോട് പോലും ഇത്തരം കാര്യങ്ങള്‍ ഡിസ്കസ് ചെയ്യാറുണ്ട്. തിരക്കഥയെഴുതുന്ന ബുദ്ധിമുട്ടുകള്‍ ഇവിടെയുമുണ്ട്. തിരക്കഥാ രചനയിലും മൊഴിമാറ്റത്തിലും ഉപയോഗിക്കുന്ന ബ്രില്ല്യന്സിലുള്ള വ്യത്യാസം കാരണം ഇപ്പോള്‍ വരുന്ന ഡബ്ബിങ് ചിത്രങ്ങളെല്ലാം തന്നെ നല്ല ഗുണമേന്മയുണ്ട്.
കല്‍ക്കിയില്‍ ഏറെയിഷ്ടം തോന്നിയ കഥാപാത്രങ്ങള്‍ ?
എഴുതിയപ്പോള്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ടത് കൃഷ്ണനും അശ്വത്ഥാമാവുമായിരുന്നു. അതുപോലെ കമല്ഹസ്സന് ചെയ്ത കലി എന്ന കഥാപാത്രത്തിനോടും ഒരുപാട് ഇഷ്ടം തോന്നിയിരുന്നു. എന്നാല്‍ എഴുതി തുടങ്ങിയപ്പോള്‍ കണ്ഫ്യൂഷന് വന്നത് ബുജി എന്ന കഥാപാത്രമാണ്. ബുജി എന്ന കഥാപാത്രത്തിന് എത്ര ലെവല്‍ വരെ സംസാരിക്കും, എത്രയും ഫ്രീഡമാകാം എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. കാരണം സിനിമ എഴുതാതെ ഈ കഥാപാത്രത്തെ സെപ്പറേറ്റായിട്ടാണ് എഴുതിയത്. കീര്‍ത്തിയുടെ ഡബ്ബിംഗ് ആദ്യം വേണ്ടതു കൊണ്ട് അത് ആദ്യം ചെയ്തു. കീര്‍ത്തിയാണ് ആദ്യം ചെയ്തത്. അങ്ങനെ ഡയറക്ഷന്‍ ടീമുമായി സംസാരിച്ചു. അവരെനിക്ക് കീര്‍ത്തിയുടെ കഥാപാത്രത്തിന്റെ രീതികള്‍ പറഞ്ഞു തന്നു. ഞാനെഴുതി കൊടുത്ത സ്ക്രിപ്റ്റിനപ്പുറം കീര്‍ത്തിയുടേതായ ഒരുപാട് ഇന്‍പുട്ടുകള്‍ അതിലുണ്ട്. എല്ലാ ഭാഷയിലും കീര്‍ത്തി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. സംവിധായകന്റെ ഒരു നല്ല സുഹൃത്ത് കൂടിയാണ് കീര്‍ത്തി. ഡബ്ബ് ചെയ്യുന്ന സമയത്ത് കീര്‍ത്തിയുടേതായ ചില ക്രിയേറ്റിവിറ്റി ആഡ് ചെയ്താണ് മലയാളത്തില്‍ ബുജിയെ അവതരിപ്പിച്ചത്. ഞാന്‍ ചെയ്ത സ്ക്രിപ്റ്റിനപ്പുറം ആ കഥാപാത്രത്തെ കാഷ്വലാക്കാനും ഫ്രണ്ട്ലിയാക്കാനും, ഭൈരവയുമായിട്ടുള്ള റിലേഷന്‍ഷിപ്പിലെ ഫ്രീഡം, പറയുന്ന രീതിയിലേ മോഡുലേഷനുമടക്കം കീര്‍ത്തിയുടേതായ ഇന്‍പുട്ടുകളുണ്ട്. എഴുതുമ്പോൾ ഓരോ കഥാപാത്രങ്ങൾക്കും പ്രത്യേക ഭാഷ കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്. പലരും അതിലെ ഓരോ ഡയലോഗുകളും പ്രത്യേകം എടുത്ത് കമന്റിടുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു.
ഡബ്ബിംഗ് സ്ക്രിപ്റ്റ് റൈറ്റര്‍ എന്നതിലുപരി ഒരു പ്രേക്ഷക എന്ന നിലയില്‍ കല്‍ക്കി എന്ന സിനിമ അത്ഭുതപ്പെടുത്തിയിരുന്നോ ?
അത് ചോദിക്കാനുണ്ടോ. റോ ആയിട്ടുള്ള ഫൂട്ടേജ് കണ്ടിട്ടാണ് ഞാന്‍ ഇത് എഴുതിയത്. എന്നിട്ടു പോലും എന്നെയത് അത്ഭുതപ്പെടുത്തി. ഈ ഒരു സിനിമ വിഷ്വലി വളരെ ഇംപാക്ട് തരുന്നൊരു സിനിമയാണ്. 80 ശതമാനം ഗ്രാഫിക്സും വിഎഫ് എക്സും വരുന്നൊരു സിനിമയാണ്. ഞാന്‍ കണ്ട റോ ഫൂട്ടേജ് 20 ശതമാനം മാത്രമാണ്. അമിതാഭ് ബച്ചന് സാര്‍, കമല്ഹസ്സന് സാര്‍ എന്നിവരടങ്ങുന്ന ഇത്രയും വലിയൊരു സ്റ്റാർ കാസ്റ്റിനെ ഇത്തരത്തിലുള്ള ഒരു കോണ്‍സെപ്റ്റ് എങ്ങനെ മനസ്സിലാക്കി കൊടുത്തു എന്നുള്ളത് ശരിക്കുമൊരു അത്ഭുതമാണ്. ഈ സിനിമ എന്താണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കി കണ്‍വിന്‍സ് ചെയ്യിപ്പിച്ചു എന്നുള്ളത് ചലഞ്ച് തന്നെയാണ്. ഇതിന്റെ ഔട്ട് വരുമ്പോഴാണ് സംവിധായകൻ മനസ്സിൽ എന്താണ് കണ്ടതെന്ന് അറിയാനാകൂ. അതിനു സംവിധായകൻ ചെയ്ത അധ്വാനമാണ് എനിക്ക് അദ്ഭുതമായി തോന്നിയത്. അത്രയും ആഴത്തിലും ബോധ്യത്തിലും അദ്ദേഹത്തിന്റെ മനസ്സിലത് ഉണ്ടായിരുന്നു. അതുകൊണ്ടാണത് റഞ്ഞു ഫലിപ്പിക്കാന്‍ കഴിഞ്ഞത്. എന്റെ ഉള്ളിലുള്ള മേക്കർ മൈൻഡ് ആദ്യം ഫാസിനേറ്റഡ് ആയത് അതിനെ ഓർത്താണ്.
ഇങ്ങനെയൊരു പ്രൊഫഷനിലേക്ക് എത്തിച്ചേര്‍ന്നത് ആകസ്മികമായിരുന്നോ ?
വായനയും എഴുത്തും സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ഉണ്ടായിരുന്നു. വായനയിൽ സെലക്റ്റീവായിരുന്നു, ചെറുപ്പംതൊട്ടേ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ക്രിയേറ്റീവായ എഴുത്തുകള്‍ അന്നേ ഇഷ്ടമാണ്. സിനിമക്കാഴ്ചയും എപ്പോഴും ഇഷ്ടമായിരുന്നു. എന്നാൽ ഡബ്ബിംഗ് സ്ക്രിപ്റ്റില്‍ എത്തണമെന്നോ അതൊരു പ്രൊഫഷനാക്കണമെന്നോ ഒരിക്കലും ചിന്തിച്ചിരുന്നില്ല. അഭിനയവും ഡബ്ബിംഗുമൊക്കെ ചെയ്തു തുടങ്ങിയപ്പോഴും ഈ പ്രൊഫഷനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ജോലിയൊക്കെ ആയതിനുശേഷം, ബിസിനസ്, ഫിലോസഫി എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും കൂടുതല്‍ വായിച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ജോലികൂടി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അങ്ങനെയുള്ള പുസ്തകങ്ങളും വായിക്കാന്‍ തുടങ്ങി. അടിസ്ഥാനപരമായി ഞാനൊരു സ്കില്‍ ഡവലപ്പ്മെന്റ് ട്രെയിനറും പ്രാണിക് ഹീലിങ് തെറാപ്പിസ്റ്റും മോട്ടിവേഷണല്‍ സ്പീക്കറുമാണ്. 16 വര്‍ഷം ഇതുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ ജോലി ചെയ്തു. ആ കാലത്ത് ഒരുപാട് ക്രിയേറ്റീവായ കാര്യങ്ങളിലേക്കൊന്നും ഇറങ്ങിയിരുന്നില്ല. 2019 ആയപ്പോഴേക്കും നാട്ടില്‍ തിരിച്ചെത്തി. സാമൂഹിക പ്രതിബദ്ധത നിറഞ്ഞ പ്രൊഫഷനായിരുന്നതു കൊണ്ട് അത്രയും നാളത്തെ അനുഭവസമ്പത്ത് എന്റെ നാട്ടിലുള്ളവര്‍ക്കായി പകര്‍ന്നു നല്‍കണമെന്ന ഉദ്ദേശ്യത്തിലാണ് നാട്ടിലേക്ക് എത്തിയത്.
ഒരു ട്രെയിനറായതു കൊണ്ടു തന്നെ ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും ഒരുപാട് ഭാഷകളും സംസ്കാരങ്ങളും പഠിക്കുകയും ചെയ്തു. ഇതൊരു പാഷനായി കൊണ്ടു പോയിരുന്നതു കൊണ്ട് സിനിമയിൽ വരണമെന്നൊന്നും നേരത്തേ തീരുമാനിച്ചിരുന്നില്ല. വെബ് സീരീസിനുവേണ്ടി സ്വന്തമായി സ്ക്രിപ്റ്റ് എഴുതുകയും ചില ഷോര്‍ട്ട് ഫിലിമുകളിലൊക്കെ അഭിനയിക്കുകയും, ചില സിനിമകളില്‍ ഡബ്ബിംഗും ചെയ്തു. അഞ്ചു ഭാഷകൾ കൈകാര്യം ചെയ്യാനും ഏഴു ഭാഷകൾ കേട്ടാൽ മനസ്സിലാവുകയും ചെയ്യുന്നതു കൊണ്ട് സിനിമയിൽ നിന്ന് പലവിധ പ്രോജക്റ്റുകളുമായി പലരും സമീപിച്ചിട്ടുണ്ട്. എഴുത്തുണ്ടായിരുന്നതോടെ പല പല ആവശ്യങ്ങള്‍ക്കായി പലരും വന്ന്, അതുവഴിയാണ് മൊഴിമാറ്റത്തിലേക്ക് എത്തിയത്. പക്ഷേ, അന്യഭാഷാ സിനിമകള്‍ക്ക് മൊഴിമാറ്റ സംഭാഷണം എഴുതുന്നത് മനസില്‍പ്പോലും ഇല്ലാത്ത കാര്യമായിരുന്നു. ആദ്യമൊരു പ്രൊജക്റ്റ് വന്നപ്പോൾ ക്വാളിറ്റിയില്‍ ചില പ്രശ്നങ്ങള്‍ തോന്നിയതുകൊണ്ട് ഒഴിവാക്കി. പിന്നെയും ഇതേ മേഖലയില്‍നിന്ന് അവസരം വന്നു, അതും വേണ്ടെന്നുവെച്ചു. നല്ലൊരു ടീമിനോപ്പം മാത്രമേ ചെയ്യൂ അന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അജിത്തും അരുണും മാനേജിങ് ഡയറക്ടർമാരായ വോക്സ്കോം എന്ന ബാനറിനൊപ്പം അസോസിയേറ്റ് ചെയ്തു തുടങ്ങിയത് അങ്ങനെയാണ്. അവർക്കൊപ്പം ഞാൻ പത്തിലധികം ചിത്രങ്ങൾ ഇതിനോടകം ചെയ്തു കഴിഞ്ഞു. ‘പൊന്നിയിന്‍ സെല്‍വനൊ’ക്കെ ചെയ്തത് വോക്സ്കോം ആണ്. ധനുഷ്, കാര്‍ത്തി, ചിരഞ്ജീവി എന്നിവര്‍ക്കൊക്കെ ശബ്ദം കൊടുക്കുന്നതും ‘കല്‍ക്കി’യില്‍ ശ്രീകൃഷ്ണന് കഥാപാത്രത്തിന്റെ ശബ്ദം നൽകിയതും അജിത്താണ്. യഷിന് ശബ്ദം നല്കിയ ആളാണ് അരുണ്‍. ഇവര്‍ രണ്ടുപേരും ഡബ്ബിങ് ഡയറക്ടേഴ്സും ഞാന്‍ തിരക്കഥാകൃത്തുമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. കല്‍ക്കിയില്‍ മൃണാള്‍ ടാക്കൂറിന് ഞാനാണ് ഡബ്ബ് ചെയ്തത്.
ട്രോളുകളും കളിയാക്കലുകളും വന്നിട്ടുണ്ടോ ?
ഈ സിനിമയിലാണെങ്കില്‍ ഇതു വരെ എനിക്കങ്ങനെ വന്നതായി അറിവില്ല. ഈയൊരു പ്രൊഫഷനില്‍ ട്രോളുകള്‍ സ്വഭാവികമാണ്. ആസ്വാദനം പലര്‍ക്കും പല രീതിയിലാണ്. ചിലപ്പോള്‍ നമ്മൾ എഴുതിയ ചെറിയ വാക്കു പോലും പ്രേക്ഷകന് അരോചകമായി തോന്നിയാൽ അത് ട്രോളാകും. ഡബ്ബിങ് സിനിമകൾക്കത് കൂടുതാണ്. ഈ കലയെ പരിഭാഷയാണെന്നു ധരിക്കാതെ ചെയ്തുതീർക്കുക എന്നതുമാത്രമാണ് ജോലി. കൽക്കിയിൽ തെലുങ്കിൽ ഉപയോഗിച്ചിരിക്കുന്ന ചില ഡയലോഗുകൾ ഒരു കാരണവശാലും മലയാളത്തിൽ ഉപയോഗിക്കാൻ പറ്റാത്തതാണ്. അതിനെ ക്രിയേറ്റീവായി മാറ്റിയെടുക്കേണ്ടതുണ്ട്. അതുകൊണ്ട് ആ കഥയും കഥാപാത്രങ്ങളും അതിന്റെ പിന്നാമ്പുറ കഥകളും എല്ലാം മുന്നിൽ കണ്ട് എല്ലാ വശങ്ങളെക്കുറിച്ചും വളരെ വിശാലമായി മനസ്സിലാക്കി മാത്രമേ എഴുതാനും ഡബ്ബ് ചെയ്യാനും കഴിയൂ. നൂറു ശതമാനം എഫർട്ട് ഇട്ടു ചെയ്താലും ഏതെങ്കിലും ഒരു സ്ഥലം പ്രേക്ഷകന് മോശമായി എന്ന് തോന്നിയാൽ അത് ട്രോളാകും. ‘കൽക്കി’യിൽ അങ്ങനെയുള്ള റിസ്ക് എനിക്ക് അനുഭവപ്പെട്ടിരുന്നു. പക്ഷേ അതിനെ വേണ്ട രീതിയിൽ മലയാളി പ്രേക്ഷകർക്കു വേണ്ടി മേക്കപ്പ് ചെയ്തു കൊണ്ടു വരാൻ പറ്റി എന്നാണ് എന്റെ വിശ്വാസം. പ്രേക്ഷകർ പറയുന്ന അഭിപ്രായം തന്നെയാണ് ഇതിന്റെ അവസാന വാക്ക്. ‘‘ഡബ്ബിങ് മൂവി കാണുന്ന ഫീല്‍ ഇല്ല. ആസ്വദിക്കാൻ പറ്റി’’ എന്ന് ഒരു പ്രേക്ഷകൻ പറയുന്നിടത്തേക്ക് എത്തിക്കാൻ പറ്റിയാൽ നമ്മൾ വിജയിച്ചു. പരിഭാഷപ്പെടുത്തിയ സിനിമ കാണുമ്പോൾ അത് അങ്ങനെ ചെയ്തതല്ല മറിച്ച് കാണുന്ന അതേ ഭാഷയിൽ ഉള്ളതാണെന്ന് തോന്നിപ്പിക്കുക എന്നതാണ് കാര്യം. ഈ സിനിമയിൽ അത് സാധിച്ചു എന്ന് തോന്നുന്നു.
ഭാവി പ്ലാനുകള്‍ എന്തൊക്കെയാണ് ?
ബിസിനസ് കോച്ച്, സ്കിൽ ഡവലപ്മെന്റ് ട്രെയിനര്‍, മെന്റൽ ഹെൽത്ത് പ്രഫഷനല്‍,സൈക്കോ തെറാപ്പിസ്റ്റ്, എനർജി ഹീലിങ് പോലുള്ള സർവീസസ് ചെയ്യുക എന്നിങ്ങനെ നല്ല തിരക്കു തന്നെയാണ്. ഡബ്ബിങ് ആർട്ടിസ്റ്റെന്ന പ്രൊഫഷൻ കൂടിയുണ്ട്. പരസ്യചിത്രങ്ങൾക്കും ഹ്രസ്വചിത്രങ്ങൾക്കും സിനിമകൾക്കുമൊക്കെയായി മലയാളത്തിലും തമിഴിലും, ഇംഗ്ലീഷിലും ഒരുപാട് ആർട്ടിസ്റ്റുകൾക്കും കാർട്ടൂണുകൾക്കും ശബ്ദം കൊടുത്തിട്ടുണ്ട്. പവി കെയര്‍ ടേക്കര്‍ എന്ന ദിലീപ് സിനിമയിലെ നായിക സ്വാതി കൊണ്ടേയുടെ ശബ്ദം ഞാനാണ് ചെയ്തത്. ഹാപ്പി ന്യൂയര്‍, ആഴി എന്നിങ്ങനെ അഭിനയിച്ച രണ്ടുചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. എന്റെ പ്രൊഫൈലിലേക്ക് എഴുത്തുകാരി എന്നൊരു മേലങ്കി കൂടിയണിയാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഇംഗ്ലീഷിലുള്ളതാണ് ബുക്ക്. ഏതു പ്രായത്തിലുള്ളവര്‍ക്കും, ഏതൊരു സാഹചര്യത്തിലുള്ളവര്‍ക്കും അവരുടെ ജീവിതത്തിലെ തിരിച്ചറിവുകള്‍ക്ക് സഹായിക്കുന്ന ഒന്നായി ഇതു മാറും. സ്ക്രിപ്റ്റ് എഴുതുക, സംവിധായിക ആകുക എന്നിങ്ങനെയുള്ള സ്വപ്നങ്ങളുമുണ്ട്.