
കൊച്ചി:ചലച്ചിത്രമേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കരുതെന്ന നിബന്ധന നിലനില്‍ക്കുമ്പോഴും പരാതിക്കാര്‍ക്കു നിയമ നടപടി ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാമെന്നു നിയമ വിദഗ്ധര്‍.
സാംസ്കാരിക വകുപ്പ് കൈമാറിയ 295 പേജുള്ള റിപ്പോര്‍ട്ടില്‍ എത്ര പേജ് പ്രസിദ്ധപ്പെടുത്താമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പരിശോധിച്ചുവരികയാണ്. ഒഴിവാക്കിയ വിവരങ്ങളുടെ വിശദീകരണം സര്‍ക്കാരിനു കൈമാറും.
വിവിധ സിനിമാ സെറ്റുകളിലും മറ്റിടങ്ങളിലും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ വനിതകള്‍ നേരിട്ട ദുരനുഭവങ്ങളാണ് മൊഴികളായി കമ്മിഷനു മുന്നിലെത്തിയിട്ടുള്ളത്. സര്‍ക്കാരിന്റെ അഭിപ്രായമാണ് ഇനി നിര്‍ണായകം.
റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയാലും ഇല്ലെങ്കിലും അതിന്മേല് നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. പരസ്യപ്പെടുത്താത്ത വിവരങ്ങളുടെ ഉള്ളടക്കത്തില്‍ ക്രിമിനല്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നു കണ്ടാല്‍ തുടര്‍നടപടി സ്വീകരിക്കേണ്ടതു സര്‍ക്കാരാണ്. സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കി പ്രസിദ്ധപ്പെടുത്തണമെന്നുമാത്രമേ ജസ്റ്റിസ് ഹേമ കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളു. കുറ്റകൃത്യങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെടാനുള്ള അവകാശം പരാതിക്കാര്‍ക്കുണ്ട്. ഇക്കാര്യമുന്നയിച്ച് ഇരകള്‍ക്കോ അവരെ സഹായിക്കുന്ന സംഘടനകള്‍ക്കോ കോടതിയെ സമീപിക്കാം.
പൊതുഖജനാവില്‍നിന്ന് ഒരു കോടി രൂപയിലേറെ ചെലവിട്ടാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വര്‍ഷങ്ങളോളം മൂടിവച്ചു. ഇപ്പോള്‍ റിപ്പോര്‍ട്ടിലെ പൊതുവിവരങ്ങള്‍ പുറത്തുവിടാന്‍ തീരുമാനിക്കുക വഴി തല്ക്കാലം വിവാദമടക്കാന് സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. സെക്ഷന്‍ 10 പ്രകാരം, ഒരു വാചകമോ ഒരു വ്യക്തിയെ സംബന്ധിച്ച പരാമര്‍ശമോ പുറത്തറിയാതിരിക്കാന്‍ മൊത്തം റിപ്പോര്‍ട്ടും മറച്ചുവയ്ക്കുന്നതു വിവരാവകാശ നിയമത്തിന്റെ അന്തഃസത്തയ്ക്കു വിരുദ്ധമാണ്. വിവരങ്ങള്‍ അനന്തമായി മറച്ചുവയ്ക്കാനും നിയമം അനുവദിക്കുന്നില്ല.

