
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ലോകമാകെ ചര്‍ച്ചചെയ്ത ഒരു വിഷയമാണ് കല കലയ്ക്കു വേണ്ടിയാണോ സമൂഹത്തിന് വേണ്ടിയാണോ എന്നത്. ഫ്രാന്‍സില്‍ നിന്നും ആരംഭിച്ച ആ ചര്‍ച്ച ഇങ്ങ് കേരളം വരെ എത്തപ്പെടുകയും ഒടുവില്‍ കല തന്നെ ചരിത്രത്തിന്റെ ഗതിവിഗതികള്‍ മാറ്റുന്ന സാമൂഹിക ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. കലയ്ക്ക് സമൂഹത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കാന്‍ കഴിയുമെങ്കില്‍ ശാസ്ത്രത്തിന് അതിനെ അടിമുടി മാറ്റാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ ചലനങ്ങളെ നിയന്ത്രിക്കുന്ന കലയുടെ സാമൂഹികവല്‍ക്കരണം എത്രത്തോളം പ്രസക്തമാണോ അതിലേറെ അനിവാര്യമാണ് ശാസ്ത്രത്തിന്റെ സാങ്കേതികവിദ്യകളുടെ സാമൂഹികവല്‍ക്കരണം.
ആദര്‍ശ് എസ് എന്ന യുവ എഴുത്തുകാരന്റെ ഈ ദിശയിലേക്കുള്ള ചുവടുവയ്പാണ് ഹാക്കര്‍ എക്സ് രണ്ടാമന് എന്ന പുതിയ നോവല്‍. സമൂഹത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാത്തത് ഒന്നും എഴുത്തല്ല എന്ന് പലപ്പോഴും പറയാറുണ്ട്. നമുക്കു ചുറ്റും ദിനം പ്രതി പടച്ചുവിടപ്പെട്ടുകൊണ്ടിരിക്കുന്ന ക്രൈം, ത്രില്ലര്‍ എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്ന ഡിറ്റക്ടീവ് ഫിക്ഷന്‍ എന്ന ജോണറില്‍ വരുന്ന സൃഷ്ടികളെക്കുറിച്ച് ആലോചിക്കുമ്പോള്‍ നമുക്കുള്ളില്‍ ചിലപ്പോള്‍ ഈ ചിന്ത കടന്നുവയ്ക്കോം. എന്നാല്‍ ആദര്‍ശിന്റെ പുതിയ പുസ്തകമായ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഹാക്കര്‍ എക്സ് രണ്ടാമന് ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്.
ഒരുപക്ഷേ കോനന്‍ ഡോയലിന്റെ ഷെര്‍ലക്ക് ഹോംസും അഗതാക്രിസ്റ്റിയും എഡ്ഗാര്‍ അലന്പോയുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു ചെറുവിഭാഗത്തിന്റെ രചനകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ രൂപപ്പെടുത്തിയെടുത്ത ഒരു മൂശയിലട്ടുവാര്ത്തവപോലെയാണ് മിക്കവാറും ഡിക്റ്റടീവ് ഫിക്ഷനുകള്‍. കേരളത്തിലിറങ്ങിയവയും വ്യത്യസ്തമല്ല, ഒന്നുകില്‍ ജെയിംസ് ബോണ്ടിനെപോലെയോ, അല്ലെങ്കില്‍ ഷെര്‍ലക് ഹോംസിനെപ്പോലെയോ ക്രിമനലുകള്‍ക്ക് പിന്നാലെ പായുന്ന ഒരു ചുറ്റുപാട് സൃഷ്ടിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്.
പക്ഷേ താന്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തനാണെന്ന് ആദ്യരചനയില്‍ തന്നെ ആദര്‍ശ് തെളിയിച്ചിരുന്നു. ഡി.സിയുടെ ക്രൈംഫിക്ഷന് മത്സരത്തിലെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച അദ്ദേഹത്തിന്റെ ഡാര്‍ക്ക് നെറ്റ് എന്നത് മലയാളത്തിലെ ആദ്യത്തെ ഡാവിഞ്ചി കോഡായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. ചരിത്രവും ശാസ്ത്രവും ഇടകലര്‍ത്തി ഇരുണ്ട വലകള്‍ നെയ്യുന്ന ഡാര്‍ക്ക് വെബിന്റെ ദുഷ്യവശങ്ങള്‍ ചിത്രീകരിച്ച ഒരു കൃതി.
സമാനമായ ഒരു രീതി തന്നെയാണ് ആദര്‍ശ് ഇവിടെയും സ്വീകരിച്ചിരിക്കുന്നത്. ചരിത്രത്തിന് പകരം സമൂഹത്തെയാണ് അദ്ദേഹം ഇക്കുറി ശാസ്ത്രവുമായി സമന്വയിപ്പിക്കുന്നത്. ലോകത്തില്‍ ശാസ്ത്രത്തിന്റെ സ്വതന്ത്രവാദത്തിനായി നിലകൊള്ളുന്ന പ്ലാന്‍ എസ് എന്ന സംഘടനയിലൂടെ കടന്നുപോകുന്ന ആദര്‍ശ് കേരളത്തില്‍ ശാസ്ത്രം ജനകീയമാക്കിയ ശാസ്ത്രസാഹിത്യപരിഷത്തിനെപോലുളള് സംഘടനകളെ പരോക്ഷമായെങ്കിലും ഇതില്‍ കൊണ്ടുവരുന്നുണ്ട്. അദ്ദേഹം സൃഷ്ടിച്ച മായിക ലോകമായ സയന്‍സ് സൊസൈറ്റി എന്നത് വളരെ ബൃഹത്തായ ഒരു കാന്വാസാണെങ്കിലും അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും അനുവാചകനില്‍ ശാസ്ത്രസാഹിത്യപരിഷത്തിനെ ഓര്‍മ്മിപ്പിച്ചാലും അതിശയിക്കപ്പെടാനില്ല.
അറിവിന്റെ ജനകീയവല്‍ക്കരണത്തിനായി തന്റെ 23-ാമത്തെ വയസില്‍ ആത്മഹത്യചെയ്യേണ്ടി വന്ന ആരോണ്‍ സ്വാര്ട്സ് എന്ന അമേരിക്കന്‍ യുവാവിനെഅനുസ്മരിച്ചുകൊണ്ടാണ് ആദര്‍ശ് തന്റെ രചനയ്ക്ക് തുടക്കം കുറിയ്ക്കുന്നത്.
വിജ്ഞാനം, പ്രത്യേകിച്ച് അക്കാദമികവും ശാസ്ത്രീയവുമായ അറിവുകള്‍, വിലകൂടിയ ജേണല്‍ സബ്സ്ക്രിപ്ഷനുകള്‍ സമ്പന്നര്‍ക്ക് മാത്രമല്ല, എല്ലാവര്ക്കും സൗജന്യമായി ലഭ്യമാകേണ്ടതാണെന്ന് വിശ്വസിക്കുകയും അതിനു വേണ്ടി പോരാടുകയും ചെയ്ത വ്യക്തിയായിരുന്നു ആരോണ്‍. ശാസ്ത്രത്തെ വില്‍പ്പനചരക്കാക്കുന്ന വന്‍ മാഫിയകള്‍ക്കെതിരെയുള്ള ആ ഒറ്റയാള്‍ പോരാട്ടം ചെന്ന് അവസാനിച്ചത് വിവിധ വകുപ്പുകള്‍ ചുമത്തി അമേരിക്കന്‍ ഭരണകൂടം അദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ ആരംഭിക്കുന്നതിലാണ്. അത് താങ്ങാനാകാത്ത ആരോണ്‍ ജീവന് തന്നെ വെടിഞ്ഞു. ആ ആരോണിന്റെ പിന്‍ഗാമിയായാണ് ഹാക്കര്‍ എക്സ് ഇവിടെ അവതരിക്കുന്നത്.
വിവര ലഭ്യതയുടെ സ്വകാര്യവല്‍ക്കരണം പൊതു സംസ്കാരത്തെ കൊള്ളയടിക്കുന്നതിന് തുല്യമാണ്. ഹാക്കര്‍ എക്സ് എന്ന ത്രില്ലര്‍ നോവല്‍ ആരംഭിക്കുന്നത് ഈ പറഞ്ഞിരിക്കുന്ന വാചകങ്ങളില്‍ നിന്നാണ്. വിഷയം സാമൂഹികപ്രതിബദ്ധതയുള്ളതെങ്കിലും അതിന്റെ ആഖ്യാനത്തിന് ആദര്‍ശ് സ്വീകരിച്ചിരിക്കുന്ന രീതികള്‍ അത്യധികം സങ്കീര്‍ണ്ണതകളുള്ള സാങ്കേതികത്വത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ്. ആധുനികയുഗത്തില്‍ ഇന്റര്‍നെറ്റിനുള്ള പ്രാധാന്യവും അതിന്റെ സാദ്ധ്യതകളും അപകടങ്ങളും സമഗ്രമായി ഉപയോഗിക്കുന്നുണ്ട് ഈ ഫിക്ഷനില്‍. അതുകൊണ്ടുതന്നെ അത്യന്തം സങ്കീര്‍ണ്ണവുമാണ് വിഷയം. എന്നാല്‍ അവയെ വളരെ ലളിതമായി ഏത് വ്യക്തിക്കും മനസിലാകുന്ന രീതിയില്‍ അവതരിപ്പിക്കുന്നുവെന്നതാണ് ഈ രചനയുടെ മറ്റൊരു പ്രത്യേകത.
അടിമുടി നിഗൂഢതയാണ് ഈ രചനയിലൂടെ മുന്നോട്ടുപോകുമ്പോള്‍ നമുക്ക് അനുഭവപ്പെടുക. 352 പേജുകള്‍ ഉള്ള ഈ രചനയുടെ ഓരോ പുറങ്ങളിലും അത് പ്രകവുമാണ്. എല്ലാവരും സംശയത്തിന്റെ മുള്‍മുനയില്‍ നില്ക്കുന്ന ആരെയും വിശ്വസിക്കാന്‍ കഴിയാത്ത ട്വീസ്റ്റുകള്‍ മാത്രം മുന്നില്‍ വരുന്ന രചന. അതുകൊണ്ടുതന്നെ പുസ്തത്തിന്റെ വായന ആരംഭിച്ചാല്‍ അത് തീരാതെ അവസാനിപ്പിക്കാനും കഴിയില്ല. ഓരോ പേജുകളും വായിച്ചുകഴിയുമ്പോള്‍ മറഞ്ഞിരിക്കുന്നവരെ വായനക്കാരനും അന്വേഷിച്ചുപോകും.
ഡാര്‍ക്ക് നെറ്റിനെ പോലെ ഈ നോവലും അക്ഷരാര്‍ത്ഥത്തില്‍ ഒരു പേജ് ടേണര്‍ തന്നെയാണ്. സയന്‍സ് സൊസൈറ്റിയുടെ നിഗൂഢതകള്‍ എന്താണ്?, ഹാക്കര്‍ എക്സ് ഒന്നാമന് ആര്? ഹാക്കര്‍ എക്സ് രണ്ടാമന് ആര്? കൊലയാളി ആര്? ചാന്‍സലര്‍ ആര്? സ്നൈപ്പര്‍ ആര്? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ വായനക്കാരുടെ മുന്നിലേക്ക് ഇട്ടു കൊടുത്തു ആകാംക്ഷയുടെ ഒരു ലോകത്തു കൂടിയാണ് വായന മുന്നോട്ട് പോകുന്നത്.
എന്നാല്‍ ഒരു ത്രില്ലര്‍ വായനക്കപ്പുറം വായനയുടെ പല മാനങ്ങളില്‍ നിന്ന് ഈ പുസ്തകത്തെ നമ്മള് വിലയിരുത്തേണ്ടതുണ്ട്. വിവര ലഭ്യതയുടെ സ്വകാര്യവല്‍ക്കരണം, കേരളത്തിലെ ശാസ്ത്ര സംഘടനകളുടെ ദൗര്‍ബല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ലിറ്റററി ഫിക്ഷന്‍ എന്ന് നമ്മള് വിശേഷിപ്പിക്കുന്ന മുഖ്യധാര നോവലുകളില്‍ പോലും ഇത് വരെ ചര്‍ച്ച ചെയ്തു കണ്ടിട്ടില്ല.
ഒരു ത്രില്ലര്‍ പുസ്തകത്തില്‍ നിന്നും പ്രതീക്ഷിക്കുന്ന എല്ലാ സംഗതികളും ഒരുക്കിവയ്ക്കുന്നതിനോടൊപ്പം പ്രണയവും സൗഹൃദവുമെല്ലാം ഇതില്‍ അതിമനോഹരമായി വരച്ചിട്ടുണ്ട്. ശാസ്ത്ര രംഗത്തെ പുത്തന്‍ വിവരങ്ങളും ആഗോള പ്രസക്തിയുള്ള വിഷയങ്ങളും ഈ പുസ്തകത്തിനെ സാധാരണ ത്രില്ലറുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഹാക്കിംഗ് എന്ന ആയുധവും,മനുഷ്യാവകാശങ്ങളുടെ സൈബര്‍ കാവല്‍ക്കാരനും, പ്ലാന്‍ എസ്സും,ഡിജിറ്റല്‍ സ്റ്റനോഗ്രാഫിയുടെ പുതു വഴികളും ഒക്കെയായി ഹാക്കര്‍ എക്സ് മുന്നേറുമ്പോള്‍ ഈ നോവല്‍ കൂടുതല്‍ വായിക്കപ്പെടേണ്ടതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.






