
തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ കടുംവെട്ട് സര്‍ക്കാര്‍ നടത്തിയെന്ന് സൂചന. സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കമ്മറ്റി നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെട്ടിമാറ്റിയതായിട്ടാണ് ആക്ഷേപം. 21 പാരഗ്രാഫുകള്‍ നീക്കം ചെയ്യാനാണ് വിവരാവകാശ കമ്മീഷന് നിര്‍ദേശിച്ചതെങ്കിലും സര്‍ക്കാര്‍ 129 പാരഗ്രാഫുകള്‍ വെട്ടിയതായിട്ടാണ് ആരോപണം. 49 മുതല്‍ 53 വരെയുള്ള പേജുകള്‍ ഒഴിവാക്കി.
സുപ്രധാനമായ പല വിവരങ്ങളും സര്‍ക്കാര്‍ മറച്ചുവെച്ചെന്നാണ് ഉയരുന്ന ആക്ഷേപം. സ്വകാര്യതയെ മാനിച്ചാണ് കൂടുതല്‍ ഭാഗങ്ങള്‍ ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അഞ്ച് പേജുകളിലെ 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ സര്‍ക്കാര്‍ ഒഴിവാക്കിയത്. 97 മുതല്‍ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്. ഈ പേജുകള്‍ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിക്കുകയും ചെയ്തിട്ടില്ല. ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമ വിവരങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയത്. മനപ്പൂര്‍വ്വം സര്‍ക്കാര്‍ ഈ ഭാഗം ഒഴിവാക്കുകയായിരുന്നെന്നാണ് ഉയരുന്ന ആക്ഷേപം.
സിനിമാമേഖലയില്‍ അറിയപ്പെടുന്ന ആളുകളില്‍ നിന്നു തന്നെ ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്ന ഭാഗങ്ങളുടെ തുടര്‍ച്ച ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷകര്‍ക്ക് നല്കിയ അറിയിപ്പിലും ഈ ഭാഗം ഒഴിവാക്കുന്നത് വ്യക്തമാക്കിയിരുന്നില്ല. സ്വകാര്യതയെ മാനിച്ചാണ് കൂടുതല്‍ പാരഗ്രാഫുകള്‍ ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം.
ഹേമകമ്മറ്റി റിപ്പോര്ട്ടിന്മേല് സ്വമേധയാ കേസ് എടുക്കാനാകില്ലെന്ന് മുന്‍മന്ത്രിയും സിപിഎം കേന്ദ്രക്കമ്മറ്റിയംഗവുമായ എ.കെ. ബാലന് പ്രതികരിച്ചു. അന്വേഷണം നടത്തിയ ശേഷം മാത്രമേ കേസില്‍ തീരുമാനം എടുക്കാനാകൂ. ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത വരുമെന്നും ബാലന് പറഞ്ഞു. ഹേമകമ്മറ്റി റിപ്പോര്‍ട്ടില്‍ ഇനി തീരുമാനം കോടതിയുടേതാണെന്ന് സജി ചെറിയാനും പ്രതികരിച്ചു.






