
ചരിത്രം
സര്‍പ്പപൂജകള്‍ വിധിപ്രകാരം ചെയ്യുവാന്‍ അക്കാലത്ത് കാര്‍മ്മികത്വം കല്‍പ്പിച്ചിരുന്ന പാമ്പുമേക്കാട്ട് മനയില്‍നിന്ന് വര്‍ഷത്തിലൊരിക്കല്‍ സര്‍പ്പേശ്വരന്മാര്‍ക്ക് നല്‍കാറുള്ള നൂറും പാലും പൂജകളും കൊടുക്കുവാന്‍ തെക്കുദേശത്ത് ഒരു കാരണവര്‍ എത്തുക പതിവായിരുന്നു. അങ്ങനെ ഒരിക്കല്‍ സര്‍പ്പപൂജയ്ക്കായി പുതുക്കുളത്തെത്തിയ നാള്‍ അദ്ദേഹം ഒരു പകര്‍ച്ചവ്യാധിക്കടിമപ്പെട്ടു.
പുതുക്കുളത്തെ കാരണവര്‍ ഈ രോഗാവസ്ഥയില്‍ അദ്ദേഹത്തിന് വസിക്കുവാന്‍ ഒരു ഭവനം നല്‍കുകയും രോഗം ശമിക്കുംവരെ അദ്ദേഹത്തെ ശുശ്രൂഷിക്കുകയും ചെയ്തു. ദിവസങ്ങള്‍ കഴിയവെ രോഗം ശമിച്ച് അതിഥി ബ്രാഹ്മണന്‍ സുഖം പ്രാപിച്ചു.
നാഗങ്ങള്‍ക്കുള്ള പൂജകളെല്ലാം വിധിപ്രകാരം ചെയ്തു തീര്‍ത്ത് മേക്കാട്ടേയ്ക്ക് മടങ്ങുവാന്‍ സമയമായപ്പോള്‍, അദ്ദേഹം തന്റെ രോഗാവസ്ഥയില്‍ ശുശ്രൂഷകനായ ആ മഹാനുഭാവനെ തന്നോടൊപ്പം മനയിലേക്ക് ക്ഷണിക്കുകയും രണ്ടുനാള്‍ അവിടെ താമസിച്ച് മടങ്ങാമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകളെ മാനിച്ച് പുതുക്കുളവും പാമ്പുമേയ്ക്കാട്ടേയ്ക്ക് യാത്രയായി. പാമ്പുമേയ്ക്കാട്ടെത്തി രണ്ടുനാള്‍ താമസിച്ചു മടങ്ങുന്നനേരം കാരണവര്‍ ധനമായി ഒരു ദക്ഷിണ പുതുക്കുളത്തിന് പൊതിഞ്ഞു നല്‍കി. എന്നാല്‍ നിസ്വാര്‍ത്ഥനായ പുതുക്കുളം അത് സ്‌നേഹപൂര്‍വ്വം നിരസിച്ചതില്‍ കുണ്ഠിതനായ പാമ്പുമേയ്ക്കാട്ട്, പുതുക്കുളത്തോട് കുളിച്ച് ശരീരശുദ്ധി വരുത്തി വരുവാന്‍ നിര്‍ദ്ദേശിച്ചു.
ശുദ്ധിയായി വന്ന പുതുക്കുളത്തെ ആവണപ്പലകയിട്ടിരുത്തി പൂവും ജലവും അക്ഷതങ്ങളും ചേര്‍ത്ത് പൂജിച്ച ഓടുകൊണ്ട് തീര്‍ത്ത അഞ്ച് സര്‍പ്പബിംബങ്ങള്‍ മന്ത്രപൂര്‍വ്വം ദാനമായി നല്‍കി. ഈ അഞ്ച് സര്‍പ്പ ചൈതന്യങ്ങളെ ഇല്ലത്ത് പ്രതിഷ്ഠിച്ച് ആചരിക്കുവാനും ഇത് സര്‍വ്വൈശ്വര്യങ്ങള്‍ നല്‍കുമെന്നും പുതുക്കുളത്തിനോടറിയിച്ച് മൂലമന്ത്രവും ഉപാസനാ മന്ത്രങ്ങളും ഉപദേശിച്ചു നല്‍കുകയും ചെയ്തു.
ആ ദേശത്ത് ഇനിമേല്‍ സര്‍പ്പസംബന്ധമായ പൂജകളുടെ സര്‍വ്വാധികാരവും പുതുക്കുളത്തിനായിരിക്കുമെന്നും കല്‍പ്പിച്ചു നല്‍കി അനുഗ്രഹാശ്ശിസ്സുകളോടെ പുതുക്കുളത്തെ യാത്രയാക്കുകയും ചെയ്തു.
സന്തുഷ്ടനായി യാത്രതിരിച്ച പുതുക്കുളം മണക്കാട്ടെത്തി കുടുംബക്ഷേത്രത്തിലെ ദുര്‍ഗ്ഗ, ഗണപതി, വേട്ടയ്‌ക്കൊരുമകന്‍, ശാസ്താവ്, ഭദ്രകാളി, ശ്രീ ഭുവനേശ്വരി എന്നീ ദേവചൈതന്യങ്ങള്‍ വാഴുന്നതിന്റെ തെക്കുഭാഗത്തായി സര്‍പ്പചൈതന്യങ്ങളെയും യഥാവിധി കുടിയിരുത്തി മന്ത്രപൂര്‍വ്വം ഉപാസിക്കുവാന്‍ തുടങ്ങി.
രാജേഷ് പൊന്‍കുന്നം






