
തിരുവനന്തപുരം: ജനങ്ങള്‍ ചെറുത്തു പരാജയപ്പെടുത്തിയ കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. അടുത്ത 13 ന് ആലുവയില്‍ പ്രതിരോധ സംഗമവും പ്രതിഷേധപ്രകടനവും നടത്തും. ജില്ലകളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
പദ്ധതി നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 6 ന് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് അലൈന്മെന്റ് പ്രദേശത്തെ 25,000 ജനങ്ങളും പാര്‍ലമെന്റ് അംഗങ്ങളും ഒപ്പിട്ട വിശദമായ നിവേദനം നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിന് തന്നെ തടസമാകുന്ന വിധത്തില്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതിക്കായി റെയില്‍വേ ഭൂമി വിട്ടുനല്‍കരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിക്കൊപ്പം നില്ക്കാന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നതിന്റെ സൂചനയാണ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടു പോകും എന്ന റെയില്‍വേ മന്ത്രിയുടെ പ്രസ്താവന. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് പൊതുജനങ്ങളില്‍ നിന്ന് ഉയരുന്നത്.
കേരളത്തിലെ റെയില്‍വേ യാത്രാ ദുരിതം അതിവേഗ ട്രെയിനുകള്‍ കൊണ്ടോ ആഡംബര യാത്ര കൊണ്ടോ പരിഹരിക്കാവുന്നതല്ല. ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് കെ റെയില്‍ സില്‍വര്‍ ലൈന്‍ എന്ന അതിസമ്പന്നര്‍ക്കായി തയ്യാറാക്കുന്ന പദ്ധതി പരിഹാരമാവില്ല എന്നും സംസ്ഥാന ചെയര്മാന് എം.പി ബാബുരാജ്, ജനറല്‍ കണ്‍വീനര്‍ എസ്. രാജീവന് എന്നിവര്‍ പറഞ്ഞു. സില്‍വര്‍ലൈന്‍ അനുകൂലികള്‍ക്ക് വോട്ടില്ല എന്ന മുന്‍ നിലപാട് തന്നെയാണ് സമിതി ഇൗ ഉപതെരഞ്ഞെടുപ്പിലും സ്വീകരിക്കുന്നത് എന്നും അവര്‍ പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക - പാരിസ്ഥിതിക - സാമൂഹ്യാവസ്ഥയ്ക്ക് ഒരു വിധത്തിലും യോജിക്കാത്ത പദ്ധതിയാണ് സില്‍വര്‍ലൈന്‍. പദ്ധതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് സമര സമിതി ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. പദ്ധതിയുടെ പേരില്‍ ആളുകളുടെ സ്വകാര്യ ഭൂമിയില്‍ കല്ലിടാനും പ്രതിഷേധിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനും നടത്തിയ സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ ശക്തമായ ചെറുത്ത് നില്പ് സമരത്തിലൂടെ ജനങ്ങള്‍ പരാജയപ്പെടുത്തിയിരുന്നു. ഇതിനെതിരേ പൊതുമുതല്‍ നശിപ്പിച്ചു എന്ന് ആരോപിച്ച് കോട്ടയം ഗാന്ധിനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇൗ വകുപ്പ് നിലനില്‍ക്കില്ല എന്ന് ഒക്ടോബര്‍ 18ന് കോടതി വിധിയും ഉണ്ടായി.
