
ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രം മാത്രം മതി അന്‍സിബ ഹസ്സന് എന്ന താരത്തെ പ്രേക്ഷകര്‍ ഓര്‍ത്തെടുക്കാന്‍. ദൃശ്യം സിനിമയിലെ ജോർജ് കുട്ടിയുടെ മൂത്ത മകളായെത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരം നിരവധി തമിഴ്, മലയാളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നടി, നര്‍ത്തകി, ടെലിവിഷന്‍ അവതാരക എന്നിങ്ങനെയെല്ലാം തിളങ്ങി നില്ക്കുന്ന താരം ബാലതാരമായാണ് സിനിമയിലെത്തിയത്.
ദൃശ്യത്തിന് ശേഷം മലയാളത്തില്‍ കാര്യമായ കഥാപാത്രങ്ങളൊന്നും താരത്തിന് കിട്ടിയില്ല. ബിഗ് ബോസില്‍ വന്നതോടെയാണ് അൻസിബക്ക് കുറച്ചുകൂടി പ്രേക്ഷക ശ്രദ്ധ കിട്ടിയിരുന്നു. താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അംഗം കൂടിയാണ് അന്‍സിബ.
ഇപ്പോഴിതാ താരസംഘടനയോട് ചോദിച്ച ചോദ്യത്തെക്കുറിച്ചും അതിനു വേണ്ടുന്ന ഉത്തരത്തെക്കുറിച്ചും പറയുകയാണ് അന്‍സിബ. താരങ്ങളുടെ ശമ്പളത്തെ പറ്റി തീരുമാനിക്കുന്നത് താരങ്ങള്‍ തന്നെയാണ് പിന്നെ ഏത് സിനിമ ചെയ്യണം എന്ത് ചെയ്യണം എന്നത് ഇന്ത്യയില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും സ്വാതന്ത്ര്യത്തോടെ ചെയ്യാൻ സാധിക്കുന്നതാണെന്നും അൻസിബ പറയുന്നു.
‘‘നമ്മള് ഇന്ത്യയിലാണ് ജീവിക്കുന്നത്,ജനാധിപത്യ രാജ്യമാണ്. മൗലികാവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയില്ല. താരങ്ങള്‍ക്ക് മാത്രമല്ല ഈ ലോകത്തിലുള്ള ആര്‍ക്കു വേണമെങ്കിലും സിനിമ നിര്‍മ്മിക്കാം. പൈസ കൈയിലുള്ള ആര്‍ക്കും സിനിമ എടുക്കാം...
ഞങ്ങള്‍ക്ക് ആദ്യം ലഭിക്കേണ്ട മറുപടി എന്താണെന്നറിയുമോ ? അമ്മ എന്ന സംഘടനയെ നാഥനില്ലാത്ത കളരിയാക്കിയത് എന്തിന് ? അങ്ങനെ പറഞ്ഞതിന്റെ ഔചിത്യമെന്താണ്. ആദ്യം മറുപടി കിട്ടേണ്ടത് അതിനാണല്ലോ. അതിനാണ് ആദ്യം മറുപടി വേണ്ടത്. അതിനുള്ള മറുപടി ആദ്യം തരട്ടെ. നാഥനില്ലാത്ത കളരിയെന്ന് ഒരിക്കലും അമ്മയെ പറയാന്‍ പാടില്ലായിരുന്നു. അമ്മ എന്ന സംഘടന ഉന്നയിക്കുന്നതും അതാണ്. ഒരുത്തരം വേണം. ഒരു ചോദ്യം ചോദിച്ചാല്‍ അതിനുള്ള ഉത്തരം തരുക എന്നത് സ്വഭാവികമായ അന്തസ്സാണ്...
ഇവിടെ പണ്ടു മുതലേ എല്ലാ ആര്‍ട്ടിസ്റ്റുകളും തങ്ങളുടെ ഇഷ്ടത്തിലാണ് റെമ്യൂണറേഷന്‍ തീരുമാനിക്കുന്നത്. അതിവിടെയുള്ള നിര്‍മ്മാതാക്കള്‍ക്കും എല്ലാവര്‍ക്കുമറിയാം. പെട്ടെന്ന് ഒരു ദിവസം ആര്‍ട്ടിസ്റ്റ് പൈ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാറില്ല. എത്രയോ സൂപ്പര്‍സ്റ്റാറുകള്‍ സൗഹൃദത്തിന്റെ പുറത്ത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സിനിമയില്‍ അഭിനയിച്ചിട്ടുള്ള ചരിത്രമുള്ള നാടാണ് നമ്മുടേത്. അങ്ങനെയുള്ളപ്പോള്‍ ഒറ്റയടിക്ക് പൈസ കൂട്ടുന്നു എന്ന് പറഞ്ഞ് ആര്‍ട്ടിസ്റ്റിനെ തളര്‍ത്താന്‍ പാടുണ്ടോ ?
ആവശ്യമില്ലെങ്കില്‍ ആ ആര്‍ട്ടിസ്റ്റിനെ മാറ്റുക, അടുത്ത ആര്‍ട്ടിസ്റ്റിനെ വയ്ക്കുക സിനിമ ചെയ്യുക. അത്രേയുള്ളൂ. ഒരു ആര്‍ട്ടിസ്റ്റ് താങ്ങാവുന്നതിലും പ്രതിഫലമാണ് നിര്‍മ്മാതാവിനോട് ചോദിക്കുന്നതെങ്കില്‍ ആ ആര്‍ട്ടിസ്റ്റിനെ വേണ്ടെന്ന് വയ്ക്കണം. എന്നിട്ട് അടുത്ത ആളിനെ വിളിക്കണം. എത്രയോ ആളുകള്‍ അഭിനയിക്കാന്‍ കൊതിച്ച് നടക്കുന്നുണ്ട്. സ്വന്തമായി താത്പര്യമുള്ളവരെ സിനിമയിലേക്ക് വിളിക്കുക, താത്പര്യമില്ലാത്തവരെ വിളിക്കാതിരിക്കുക. അല്ലാതെ ആരെയും നിര്‍ബന്ധിച്ച് ഭയപ്പെുടുത്തി ‘നീ ഇത്രയും പൈസയേ വാങ്ങാന്‍ പാടുള്ളൂ’ എന്ന് പറയാന്‍ പാടുണ്ടോ. ഭയപ്പെുടുത്തി ജോലി ചെയ്യിപ്പിക്കാനാവില്ല, അതിനുള്ള അധികാരം ആർക്കുമില്ല. അതൊരു തെറ്റാണെന്നാണ് എനിക്ക് തോന്നുന്നത്...’’ അന്‍സിബ പറയുന്നു.
തനിക്ക് ദൃശ്യം-1 കഴിഞ്ഞപ്പോള്‍ തന്നെ നിരവധി ഓഫറുകള്‍ വന്നിരുന്നെന്നും എന്നാല്‍ ഫീല്‍ഡില്‍ പുതിയ ആളായതിനാല്‍ തനിക്ക് കാര്യമായ ധാരണയുണ്ടായിരുന്നില്ലെന്നും ഇതുവഴി പൈസ കിട്ടാതെ പോവുകയും സിനിമകള്‍ നടക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെന്നും അൻസിബ പറയുന്നുണ്ട്.
‘‘ദൃശ്യം വണ്‍ കഴിഞ്ഞ സമയത്ത് എനിക്ക് ഒരുപാട് ഓഫേഴ്സ് ഒരുമിച്ചു വന്നു. ഈ ഫീല്‍ഡില്‍ ഞാൻ ആദ്യമായി വന്ന ആളായതുകൊണ്ട് തന്നെ എനിക്ക് അഡ്വാൻസ് വാങ്ങിക്കുന്ന കാര്യത്തെപ്പറ്റി ധാരണ ഇല്ലായിരുന്നു. ഇതുകൊണ്ട് തന്നെ പലതും ഞാൻ കമ്മിറ്റ് ചെയ്തു. കമ്മിറ്റ് ചെയ്തതിന് കൂടെ തന്നെ എനിക്ക് വേറെ പ്രൊജക്ടുകളും വന്നു. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലൊക്കെ എന്നെ വിളിച്ചതാണ്. പക്ഷേ മലയാളത്തില്‍ പല സിനിമകള്‍ക്കും ഞാൻ ഓക്കേ പറഞ്ഞതുകൊണ്ടും ഈ സെയിം ഡേറ്റ് ആയതു കൊണ്ടും എനിക്ക് തെലുങ്ക് ദൃശ്യത്തിന് ഓക്കേ പറയാൻ പറ്റിയില്ല.
പക്ഷേ സംഭവിച്ചതെന്താണെന്നറിയോ? പല സിനിമകളില്‍ നിന്നും എന്നോട് പോലും പറയാതെ എന്നെ മാറ്റുകയും ചില സിനിമകള്‍ നടക്കാതെയും പോയി. നടന്ന സിനിമയില്‍ തന്നെ പറഞ്ഞ ആർട്ടിസ്റ്റുകളൊന്നുമല്ല അഭിനയിച്ചത്. വേറെ ആരെയൊക്കെയോ വന്ന് അഭിനയിച്ചു പോവുകയും ചെയ്തിട്ടുണ്ടായ സിനിമകളുണ്ട്. ഫലത്തില്‍ എന്തായി? എനിക്ക് തെലുങ്ക് ദൃശ്യം നഷ്ടപ്പെടുകയും വേറെ ചില സിനിമകള്‍ നഷ്ടപ്പെടുകയും ചെയ്തു.
പൈസയും കിട്ടിയില്ല സിനിമയും പോയി. അതായത് ജോലിയും പോയി പൈസയും പോയി എന്നുള്ള ഒരു അവസ്ഥയാണുണ്ടായത്. ഇത് എനിക്ക് സംഭവിച്ച കാര്യമാണ് ഞാൻ പറയുന്നത്. ഇതുതന്നെയല്ലേ മറ്റുള്ളവർക്കും സംഭവിക്കുക...’’ അന്‍സിബ പറയുന്നു.
അന്‍സിബയുടെ അഭിമുഖത്തിന് താഴെ നിരവധി പേര് കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘വർഷങ്ങളുടെ തഴക്കവും പഴക്കവും ഉള്ള അഭിനേതാക്കൾ ബബ്ബബ്ബ അടിക്കുന്ന ചോദ്യങ്ങൾക്ക് മുന്നിൽ പതറാതെ ശരിയായ രീതിയിൽ ബോള്‍ഡായ അന്‍സിബയുടെ മറുപടി സൂപ്പര്‍’, അമ്മ സംഘടനയുടെ സെക്രട്ടറി ആക്കാൻ പറ്റിയ വ്യക്തിയാണ് അൻസിബ... കൃത്യമായ മറുപടി...’ എന്നതടക്കമാണ് കമന്റുകള്‍.
