
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയുടെ വിജയത്തിന് പിന്നില്‍ എസ്.ഡി.പി.ഐയുമായുള്ള കൃത്യമായ രാഷ്ട്രീയ ധാരണയായിരുന്നുവെന്ന എസ്ഡിപിഐ വെളിപ്പെടുത്തല്‍ ഏറ്റെടുത്ത് ബിജെപി. കഴിഞ്ഞ സര്‍ക്കാര്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട് നടത്തിയ പല തീരുമാനങ്ങള്‍ക്കും പിന്നില്‍ ധാരണയാണെന്നാണ് ആക്ഷേപം.
എസ്ഡിപിഐ യുടെ വോട്ട് ഇടതുപക്ഷം ഒരിക്കലും ചോദിച്ചിട്ടില്ലെന്നും ബിജെപിയെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിന് ഏതെങ്കിലും ശക്തികള്‍ സിപിഐഎമ്മിന് വോട്ടുചെയ്യുന്നതിനെ തടയാനാകില്ലെന്ന പ്രതികരണമാണ് മുഖ്യമന്ത്രി നേരത്തേ നടത്തിയത്. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ തനിയെ ലഭിച്ചതാകാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍പത്തെ വിശദീകരണങ്ങളെ തള്ളിക്കൊണ്ട് എസ്.ഡി.പി.ഐ സംസ്ഥാന അധ്യക്ഷന്‍ സി.പി.എ. ലത്തീഫാണ് രംഗത്തെത്തിയത്. നേമത്ത് സി.പി.എം വോട്ട് അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് വി. ശിവന്‍കുട്ടിക്ക് പിന്തുണ നല്‍കിയത്. മണ്ഡലത്തില്‍ സ്വാധീനമുള്ള എസ്.ഡി.പി.ഐ ഏകദേശം 10,000 വോട്ടുകള്‍ സി.പി.എമ്മിന് മറിച്ചുനല്‍കിയാണ് അവരെ വിജയിപ്പിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും സമാനമായ നിലപാട് തുടരുമെന്ന് ലത്തീഫ് ആവര്‍ത്തിച്ചു.
വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ വി. ശിവന്‍കുട്ടി സ്വീകരിച്ച പല തീരുമാനങ്ങളും ഈ രാഷ്ട്രീയ ബാന്ധവത്തിന്റെ ഭാഗമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഹിജാബ് വിവാദം, പാഠപുസ്തക പരിഷ്കരണം, സ്കൂള്‍ സമയം മാറ്റല്‍ തുടങ്ങിയ വിഷയങ്ങള്‍ ഈ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ആയിരുന്നോ എന്നാണ് സംശയിക്കുന്നത്. എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ എസ്ഡിപിഐ പോലെയുള്ള സംഘടനകള്‍ ഭരണത്തില്‍ പിടിമുറുക്കുമെന്നാണ് ബിജെപി നേരത്തേ ആക്ഷേപിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടും കേരളത്തില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിച്ചത് ഈ രഹസ്യ ധാരണയുടെ ഭാഗമാണെന്നും ബിജെപി ആരോപിക്കുന്നുണ്ട്.






