
കാസർഗോഡ്: കോൺഗ്രസും ബി.ജെ.പിയും തമ്മിൽ രാഷ്ട്രീയവും സാമ്പത്തികവുമായ രഹസ്യ ധാരണകൾ തുടരുകയാണെന്നും, ഇരുപാർട്ടികളും “സയാമീസ് ഇരട്ടകളെ പോലെ” ഒരേ നിലപാടുകളിലാണ് പ്രവർത്തിക്കുന്നതെന്നും സിപിഎം നേതാവ് എം വി ജയരാജൻ ആരോപിച്ചു. കാസർഗോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1965 മുതൽ തന്നെ കോൺഗ്രസ് വർഗീയ ശക്തികളുമായി കൂട്ടുകെട്ട് സ്ഥാപിച്ചിരുന്നുവെന്നും, ആ രാഷ്ട്രീയരീതി ഇന്നും തുടരുകയാണെന്നും ജയരാജൻ പറഞ്ഞു. നിലവിലെ നിയമസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസും ബിജെപിയും തമ്മിൽ വ്യക്തമായ “ഡീൽ രാഷ്ട്രീയം” നിലനിൽക്കുന്നുണ്ടെന്നും, അതിന്റെ ഭാഗമായാണ് എൽഡിഎഫിനെതിരെ യുഡിഎഫ് ഉയർത്തുന്ന ആരോപണങ്ങളെന്നും അദ്ദേഹം ആരോപിച്ചു.
പരാജയ ഭീതി മറയ്ക്കാനുള്ള ശ്രമമാണ് ഇത്തരം പ്രചാരണങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫ് ഒരിക്കലും വർഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയിട്ടില്ലെന്നും, അതുകൊണ്ടുതന്നെ കഴിഞ്ഞ ഒരു ദശാബ്ദമായി കേരളം വലിയ വർഗീയ കലാപങ്ങളിൽ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണെന്നും ജയരാജൻ അവകാശപ്പെട്ടു.
മതനിരപേക്ഷ നിലപാട് കാത്തുസൂക്ഷിക്കുന്നതിലാണ് എൽഡിഎഫിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ടറൽ ബോണ്ട് വിഷയത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര പുറത്തുവന്നതായും ജയരാജൻ ആരോപിച്ചു. പണസമാഹരണവുമായി ബന്ധപ്പെട്ട ഈ സംവിധാനത്തിൽ ഇരുപാർട്ടികളും പരസ്പരം സഹായിക്കുന്ന രീതിയിലാണ് പ്രവർത്തിച്ചതെന്നും, ഇതാണ് അവരുടെ “പണ ഡീൽ” തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ടറൽ ബോണ്ടിനെതിരെ രാജ്യത്ത് നിയമ പോരാട്ടം ആരംഭിക്കുകയും തുടർച്ചയായി അതിനെ ചോദ്യം ചെയ്യുകയും ചെയ്തത് സി.പി.എമ്മാണെന്നും, അതിന്റെ ഫലമായാണ് പദ്ധതി റദ്ദാക്കപ്പെട്ടതെന്നും ജയരാജൻ അവകാശപ്പെട്ടു.
നിയമം കൊണ്ടുവന്ന സമയത്ത് കോൺഗ്രസ് ശക്തമായി പ്രതികരിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തിയ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും, എൽഡിഎഫ് സർക്കാരിനെ പുറത്താക്കുക എന്നതാണ് ഇരുവരുടെയും പ്രധാന ലക്ഷ്യമെന്നും ജയരാജൻ ആരോപിച്ചു.
ഇതുവഴി കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ ഏകോപനം വ്യക്തമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളുമായി എൽ.ഡി.എഫിന് ഉള്ളത് വികസനത്തിന്റെയും ക്ഷേമത്തിന്റെയും അടിസ്ഥാനത്തിലുള്ള “ഡീൽ” ആണെന്നും, സാധാരണക്കാരുടെ ജീവിതനില മെച്ചപ്പെടുത്തുക, സാമൂഹിക സുരക്ഷ ഉറപ്പാക്കുക, മതനിരപേക്ഷവും പുരോഗമനപരവുമായ കേരളം നിർമ്മിക്കുക എന്നിവയാണ് അതിന്റെ ലക്ഷ്യമെന്നും ജയരാജൻ വ്യക്തമാക്കി.
വികസനവും ക്ഷേമവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ഭരണമാണ് എൽ.ഡി.എഫ് തുടരുന്നതെന്നും, അതിന് ജനപിന്തുണ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.






