
തിരുവനന്തപുരം: ആറാംനാള്‍ ജനം വിധിയെഴുതാനിരിക്കേ, വാഗ്ദാനങ്ങള്‍ വാരിവിതറി മൂന്ന് മുന്നണികളും നെട്ടോട്ടത്തില്‍. പ്രചാരണത്തിനു താരശോഭയേകി ദേശീയനേതാക്കളുടെ വന്‍നിര. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും സംസ്ഥാനത്തെത്തും.
തിരുവനന്തപുരത്തും തിരുവല്ലയിലുമാണ് മോദി പങ്കെടുക്കുന്ന പരിപാടികള്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാധ്ര, സച്ചിന് പൈലറ്റ്, അശോക് ഗെലോട്ട്, തെലങ്കാന മുഖ്യമന്ത്രി കൂടിയായ രേവന്ത് റെഡ്ഡി തുടങ്ങിയവരാണ് യു.ഡി.എഫിന്റെ താരപ്രചാരകര്‍. ഇടതുമുന്നണിക്കുവേണ്ടി സി.പി.എം. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി.ബി. അംഗം വൃന്ദാ കാരാട്ട്, സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ തുടങ്ങിയവര്‍ രംഗത്തിറങ്ങി.
ആദ്യം പ്രകടനപത്രിക പുറത്തിറക്കിയത് എന്‍.ഡി.എയാണ്. ബി.ജെ.പിയുടെ പുതിയ ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന് ആദ്യമായി കേരളത്തിലെത്തിയത് പ്രകടനപത്രിക പ്രകാശനത്തില്‍ പങ്കെടുക്കാനാണ്. എല്‍.ഡി.എഫും യു.ഡി.എഫും ഇന്നലെ പ്രകടനപത്രിക പുറത്തിറക്കി.
പ്രകടനപത്രിക വൈകിയെങ്കിലും പരമാവധി വീടുകളിലെത്തിക്കാന്‍ മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ അവിശ്രമപരിശ്രമത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് കോഴിക്കോട്ട് ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് എന്നിവരുള്‍പ്പെടെ പ്രമുഖനേതാക്കള്‍ പങ്കെടുത്തു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന് എന്നിവര്‍ ചേര്‍ന്നാണ് കൊച്ചിയില്‍ യു.ഡി.എഫ്. പ്രകടനപത്രിക പ്രകാശനം ചെയ്തത്.
യു.ഡി.എഫ്. പ്രചാരണത്തിന് ആവേശം പകര്‍ന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി വാധ്രയുമെത്തി. ഇന്നലെ രാവിലെ തിരുവനന്തപുരത്തെത്തിയ പ്രിയങ്ക ചിറയിന്‍കീഴിലും കൊല്ലത്തും പ്രചാരണത്തിലും പങ്കെടുത്തു. വൈകിട്ട് തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. കോഴിക്കോട് ജില്ലയിലായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണം.






