
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി കിരണ്‍ റിജിജു ഇന്ന് കേരളത്തിലെത്തും. ക്രൈസ്തവ പുരോഹിതരുടെയും സഭാ നേതൃത്വത്തിന്റെയും പരാതികള്‍ പരിഹരിച്ച ശേഷം മാത്രമേ ബില്‍ പാസാക്കൂ എന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
ബില്ലിലെ വ്യവസ്ഥകള്‍ സന്നദ്ധ സേവനങ്ങളെയും മിഷനറി പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന സഭകളുടെ ആശങ്ക നേരിട്ട് കേള്‍ക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. വൈകിട്ട് ഏഴ് മണിക്ക് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. കെസിബിസി അടക്കമുള്ള സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് തിരക്കിട്ടുള്ള ഈ അനുനയ നീക്കം. എഫ്സിആര്‍എ ഭേദഗതി ബില്‍ ഏതെങ്കിലും വിധത്തില്‍ തെരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ബ്ബന്ധമുണ്ട്. അതുകൊണ്ടു തന്നെ ക്രൈസ്തവ സഭകള്‍ക്കിടയിലുള്ള പ്രതിഷേധം തണുപ്പിക്കാനാണ് നീക്കം.
മന്ത്രിയുടെ ഇന്നത്തെ സന്ദര്‍ശനത്തോടെ വിഷയത്തില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ ഉണ്ടായേക്കും. അതേസമയം ദുഃഖവെള്ളിയായതിനാല്‍ സഭാ അധ്യക്ഷന്മാരും പുരോഹിതരും ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സഭകള്‍ക്ക് ഏറെ പ്രധാനപ്പെട്ട ദിനമായതിനാല്‍ കൂടിക്കാഴ്ചയുടെ സമയം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എഫ്സിആര്‍എ നിയന്ത്രണങ്ങള്‍ മതസ്ഥാപനങ്ങളുടെ വിദേശ ഫണ്ടിംഗിനെ ദോഷകരമായി ബാധിക്കുമെന്ന പ്രചാരണം ശക്തമാണ്.
ഇത് ഏതെങ്കിലും തരത്തില്‍ ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിലയിരുത്തലുണ്ട്. ഇക്കാര്യം കേളത്തിലെ ബിജെപി ഘടകം കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ക്രൈസ്തവ വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രമന്ത്രിയെ തന്നെ നേരിട്ട് രംഗത്തിറക്കിയിരിക്കുന്നത്. വിഷയത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന സൂചന നല്‍കുന്നതിലൂടെ പ്രതിഷേധം അവസാനിപ്പിക്കാമെന്നാണ് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നത്.






