
സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിൽ അഭിസംബോധന ചെയ്ത മോദി കേരളത്തിലെ വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങുമെന്ന് വ്യക്തമാക്കി. ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. അനൂപ് ആന്റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞ മോദി തിരുവല്ലയിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. അനൂപ് ആന്റണി തനിക്കൊപ്പം വര്‍ഷങ്ങളായുണ്ടെന്നും മോദി പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തകരുമായി തന്റെ ബൂത്ത് പരിപാടിയിൽ സംസാരിച്ചു. എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറാണെന്ന് അതിലൂടെ മനസിലായി. തന്നെ കാണാൻ ഹെലിപാഡിന് സമീപം റോഡ് ഷോക്ക് എത്തിയപോലെ ജനങ്ങള്‍ തടിച്ചുകൂടിയിരിക്കുന്നു. റോഡിന് ഇരുവശവും ജനങ്ങളുണ്ടായിരുന്നു.
കേരളത്തിൽ എൻഡിഎ സര്‍ക്കാര്‍ വരുമെന്നം ഇപ്പോള്‍ കേരളം വികസനത്തിൽ ഏറെ പിന്നിലാണെന്നും അനന്തസാധ്യതകളുണ്ടായിട്ടും പ്രയോജനപ്പെടുത്തുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചിട്ടും ഒന്നും നടന്നില്ല. കോട്ടയം മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. റോഡുകളോ പാലങ്ങളോ ഇല്ല. കേന്ദ്രത്തിൽ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ കേരളത്തിന് എന്ത് കിട്ടി? അതിന്റെ അഞ്ച് ഇരട്ടി തുക മോദി സര്‍ക്കാര്‍ കേരളത്തിന് നൽകി. കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ ഡബിള്‍ എഞ്ചിൻ സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും കേരളത്തിന് കിട്ടും. ഇവിടെ വികസനത്തിൻ്റെ പുതിയ വെളിച്ചം വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.






