
കൊച്ചി: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കുള്ള വയനാട് ടൗൺഷിപ്പുമായി ബന്ധപ്പെട്ട് സർക്കാരിനോട് ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് രാജു പി നായർ. എത്ര പണമാണ് പിരിച്ചത്, കരാറുകാർക്ക് എത്ര രൂപയ്ക്കാണ് കരാർ നൽകിയത് തുടങ്ങിയ ഏഴ് ചോദ്യങ്ങളാണ് രാജു പി നായർ ഉന്നയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജു പി നായരിന്റെ ചോദ്യങ്ങളും വിമർശനവും.
ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരാണ് സിപിഐഎം . ഡിവൈഎഫ്ഐ എന്തുകൊണ്ട് ദുരിതാശ്വാസ നിധിയിൽ പണം നൽകാതെ പിഐയുവിൽ നൽകി? അവർ നടത്തിയ ആസൂത്രിതമായ കൊള്ള മറച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് ആ കുറ്റം കോൺഗ്രസിൽ ആരോപിച്ച് രക്ഷപ്പെടാൻ നോക്കുന്നത് എന്നും രാജു പി നായർ വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വയനാട് പുനരധിവസവുമായി ബന്ധപ്പെട്ട് സർക്കാരിനോടും സിപിഐഎമ്മിനോട് ഏഴ് ചോദ്യങ്ങൾ
CMDRF ൽ കൂടി അല്ലാത്ത വയനാട് ടൗൺഷിപ്പിന്റെ പേരിൽ പ്രോജെക്ട് ഇമ്പ്ലിമെന്റേഷൻ യുണിറ്റിലൂടെ എത്ര കോടി പിരിച്ചു?
ടൗൺഷിപ്പിനായി ഊരാളുങ്കൽ സോസൈറ്റിക്ക് എത്ര രൂപയുടെ കരാറാണ് ടെണ്ടർ പോലുമില്ലാതെ നൽകിയത്?
കരാർ പ്രകാരം എന്തൊക്കെ പ്രവർത്തികളാണ് അവിടെ ചെയ്യുന്നത്? (മാധ്യമങ്ങളെ പോലും അവിടെ 299 കോടി ഭീകരമായ കൊള്ളയാണെന്ന് സമ്മതിക്കുന്നുണ്ട്). കരാർ രേഖ പുറത്ത് വിടാൻ തയ്യാറുണ്ടോ?
ഇത് വരെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രം സംഭാവന ചെയ്യാൻ പറഞ്ഞതിന് ശേഷം CPM കേന്ദ്ര കമ്മിറ്റി ഡൽഹിയിൽ പ്രത്യേക ഫണ്ടിലൂടെ എത്ര കോടി പിരിച്ചു? ദുരിതാശ്വാസ നിധിക്ക് വേണ്ടി പാർട്ടിയുടെ അക്കൗണ്ടിൽ എന്ത് കൊണ്ട് പണം പിരിച്ചു? ഞാൻ ആരോപണം ഉന്നയിച്ച് അര മണിക്കൂറിനുള്ളിൽ കൊടുത്തതിന്റെ രേഖ പുറത്തു വിട്ട എം. എ. ബേബി, പണം പിരിച്ച കണക്ക് പുറത്തു പറയാൻ എന്ത് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും മടിക്കുന്നു? കൊടുത്തതല്ല, പിരിച്ചത് എത്ര എന്നാണ് ചോദ്യം.
DYFI എന്ത് കൊണ്ട് ദുരിതാശ്വാസ നിധിയിൽ പണം നൽകാതെ PIU വിൽ നൽകി? എങ്ങനെ ആണ് DYFI യുടെ പണം CSR ആയി രേഖപ്പെടുത്തപ്പെട്ടത്?
DYFI ക്ക് വേണ്ടി ആ 20 കോടി നൽകിയത് ഊരാളുങ്കൽ സോസൈറ്റി ആണോ?
എന്ത് കൊണ്ട് രണ്ട് വർഷത്തോട് അടുക്കുമ്പോഴും ഒരാൾക്ക് പോലും താമസയോഗ്യമായ വീട് ഉണ്ടാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു?
ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരാണ് സി.പി.എം. അവർ നടത്തിയ ആസൂത്രിതമായ കൊള്ള മറച്ചു വയ്ക്കുന്നതിന് വേണ്ടി ആ കുറ്റം കോൺഗ്രസിൽ ആരോപിച്ച് രക്ഷപ്പെടാനാണ് നോക്കുന്നത്.
പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ-പ്രതിപക്ഷ വാക്‌പോര് കനക്കുന്നതിനിടെയാണ് രാജു പി നായർ ചോദ്യങ്ങളുമായി രംഗത്തെത്തുന്നത്. നേരത്തെ റിപ്പോര്‍ട്ടറിന്റെ 'ഡിബേറ്റ് വിത്ത് മാതു സജി'യില്‍ സിപിഐഎം ഔദ്യോഗിക അക്കൗണ്ടിലൂടെ പണം പിരിച്ചു എന്നാരോപിച്ച് രാജു പി നായർ രംഗത്തുവന്നിരുന്നു. ആ പണം എവിടെയെന്നും അദ്ദേഹം ചോദിച്ചിരുന്നു. പിന്നാലെ പുനരധിവാസത്തിനായി പിരിച്ച പണത്തിന്റെ കണക്ക് സിപിഐഎം പുറത്തുവിട്ടിരുന്നു.






