പനമരം: വയനാട്ടിലെ കമ്പളക്കാട്, പനമരം പ്രദേശങ്ങളില്‍ ദിവസങ്ങളോളം ഭീതി പരത്തിയ പുലി ചത്തു. ഇന്നലെ രാവിലെ പനമരം ഓടക്കൊല്ലിയില്‍ വനസേന വലവച്ച് പിടിച്ച പുലിയെ ബത്തേരി കുപ്പാടി അനിമല്‍ ഹോസ്‌പീസിലെത്തിച്ച് പരിശോധിച്ചപ്പോഴാണു ജീവന്‍ നഷ്‌ടമായെന്ന് സ്‌ഥിരീകരിച്ചത്. പുലിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് വനംവകുപ്പ് അറിയിച്ചു.
കഴിഞ്ഞ അഞ്ച് മുതല്‍ എട്ട് വരെ പനമരം, കമ്പളക്കാട് മേഖലയിലും പുലിയെ കണ്ടിരുന്നു. ഇന്നലെ പുലര്‍ച്ചെ ഓടക്കൊല്ലിയിലെ വാസുദേവന്‍ നായരുടെ മൂന്ന് ആടുകളെ പുലി കൊന്നിരുന്നു. വീടിനോടുചേര്‍ന്ന ആട്ടിന്‍കൂട് തകര്‍ന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് കുറച്ചകലെ കാടുപിടിച്ച സ്വകാര്യ തോട്ടത്തില്‍ ആടുകളെ ചത്ത നിലയില്‍ കണ്ടത്. വീട്ടുകാര്‍ ഇതിനിടെ പുലിയെ കാണുകയും ചെയ്‌തു.
സ്‌ഥലത്തെത്തിയ വെള്ളമുണ്ട സെക്ഷനിലെ വനപാലകരും മാനന്തവാടി ആര്‍.ആര്‍. ടീം അംഗങ്ങളും തെരച്ചില്‍ നടത്തിയപ്പോഴാണ് കുറ്റിക്കാട്ടില്‍ അവശനിലയില്‍ പുലിയെ കണ്ടത്. തുടര്‍ന്ന് വല ഉപയോഗിച്ച് പുലിയെ പിടിച്ച് കുപ്പാടിക്ക് കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്‌ചയാണ് കമ്പളക്കാട് പുളിക്കല്‍കുന്നിലെ സ്വകാര്യ തോട്ടത്തില്‍ പുലിയെ ആദ്യം കണ്ടത്. പിന്നീട് കണിയാമ്പറ്റ, പച്ചിലക്കാട്, കൂടോത്തുമ്മല്‍ ഭാഗങ്ങളില്‍ പുലി എത്തി. തിങ്കളാഴ്‌ച രാത്രി പനമരം കരിമ്പുമ്മലില്‍ പുലിയെ നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ചൊവ്വാഴ്‌ച രാത്രി പത്തരയോടെ ഓടക്കൊല്ലില്‍ ഓട്ടോ യാത്രക്കാരും പുലിയെ കാണുകയുണ്ടായി. അതേസമയം പുലിയ അവശമായ നിലയിലാണ് കണ്ടെത്തിയതെന്നും പുലിയുടെ ജഡം വെറ്ററിനറി ഡോക്‌ടര്‍ വിശദമായി പരിശോധിക്കുമെന്നും പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷമെ മരണകാരണം വ്യക്‌തമാകുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.






