
സ്ത്രീകളോട് രാജ്യത്തെ എം. പി മാർക്ക് കത്തെഴുത്തണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണം ഇനിയും വൈകിപ്പിക്കുന്നത് അനീതിയാകുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സ്ത്രീകൾക്ക് എഴുതിയ കത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
വനിത സംവരണ ബില്ലിൽ രാഷ്ട്രീയ തർക്കം മുറുകുമ്പോൾ മറ്റന്നാൾ തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ ഇത് പാസ്സാക്കാനുള്ള നീക്കം ഇതിലൂടെ ശക്തമാക്കുകയാണ് മോദി. ഇന്നലെ നാരി ശക്തി വന്ദൻ സമ്മേളനം എന്ന പേരിൽ ദില്ലിയിൽ നടന്ന കൂട്ടായ്മയിൽ പങ്കെടുത്തുകൊണ്ടും പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാജ്യത്തെ സ്ത്രീകൾക്ക് എഴുതിയ കത്തിൽ വികസിത ഇന്ത്യയിലേക്കുള്ള കുതിപ്പിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കി. ഇനിയും ഇത് വൈകിക്കാനാകില്ല, രണ്ടായിരത്തി ഇരുപത്തിയൊമ്പത് മുതൽ ലോക്സഭയിലും നിയമസഭകളിലും ഇത് നടപ്പാക്കാനായില്ലെങ്കിൽ അത് ദൗർഭാഗ്യകരമാകും എന്നടക്കം മോദി കുറിച്ചിട്ടുണ്ട്.
ബില്ല് പാസ്സാക്കാൻ ഇന്ത്യയിലെ ആകെ സ്ത്രീകളുടെ അനുഗ്രഹം തേടുന്നു എന്നും മോദി അറിയിച്ചു. ബില്ല് പാസ്സാക്കാൻ എംപിമാർക്കു മേൽ സ്ത്രീകൾ സമ്മർദ്ദം ചെലുത്തണം എന്ന പരോക്ഷ നിർദ്ദേശവും മോദി നൽകി. പിന്തുണ ചോദിച്ച് സ്ത്രീകൾ അവരുടെ എം പിമാർക്ക് കത്തെഴുതണം എന്നാണ് മോദി കുറിച്ചത്.






