
അഞ്ച് വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി രാഹുൽ ഗാന്ധി. തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് ലോകസഭ പ്രതിപക്ഷ നേതാവ് പ്രസംഗിച്ചത്. ബി ജെ പിക്ക് വളരാൻ അവസരമൊരുക്കിയത് തൃണമൂൽ കോൺഗ്രസിന്റെ നിലപാടുകളാണെന്നടക്കമുള്ള രൂക്ഷ വിമർശനങ്ങൾ മുർഷിദാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഉന്നയിച്ചു.
സംസ്ഥാനത്ത് ടി എം സിയുടെ ഗുണ്ടാപ്പിരിവ് ഇപ്പോഴും നിർബാധം തുടരുകയാണെന്നും ശാരദ തട്ടിപ്പ് കേസ് ഉൾപ്പെടെയുള്ള അഴിമതികൾ ജനങ്ങൾ മറന്നിട്ടില്ലെന്നും രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. തൃണമൂൽ സർക്കാരിന്റെ ഭരണ പരാജയങ്ങളും അഴിമതികളും തുറന്നുകാട്ടിയ അദ്ദേഹം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കരുത്തുപകരാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.






