
പാലക്കാട്: പിണറായി വിജയനും മരുമകനും പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചർച്ച നടത്തട്ടേയെന്നും പിവി അന്‍വര്‍ . ധര്‍മ്മടത്ത് പിണറായി തോറ്റാല്‍ അത്ഭുതപ്പെടാനില്ലെന്നും ജയിച്ചാല്‍ തന്നെ പതിനായിരം വോട്ടുകളില്‍ താഴെ മാത്രമേ ഭൂരിപക്ഷം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരില്‍ പി എ മുഹമ്മദ് റിയാസ് എന്നേ തോറ്റു കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐഎമ്മില്‍ നിന്നും വിട്ടുപോയ എല്ലാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും അവരുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അന്‍വര്‍ പറഞ്ഞു. സിപിഐഎം വിട്ട നേതാക്കളുടെ കൂട്ടായ്മയുടെ രൂപം യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയായി പരിഗണിക്കാന്‍ നിരവധി പേരുകളുണ്ട്. കെസി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ തനിക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണെന്നും അന്‍വര്‍ പറഞ്ഞു. എന്നാല്‍ സിപിഐഎമ്മിലെ അവസ്ഥ അങ്ങനെയല്ല പിണറായി വിജയനാണോ മരുമകനാണോ പ്രതിപക്ഷ നേതാവാകുന്നതെന്ന ചര്‍ച്ച അവര്‍ നടത്തട്ടേയെന്നും അന്‍വര്‍ പറഞ്ഞു.






