
ആറ്റിങ്ങല്‍ : ഒരു മണിക്കൂറിനുള്ളിൽ തള്ളപ്പൂച്ചയും രണ്ട് കുഞ്ഞുങ്ങളും ചേർന്ന് പിടികൂടിയത് എട്ട് പാമ്പുകളെ. ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ട് കോണത്ത് കഴിഞ്ഞ ദിവസമാണു സംഭവം . തുമ്പിക്കോട്ട് കോണം ചെല്ലം വീട്ടിൽ നിഷയുടെ വളർത്തു പൂച്ചകളാണ് പാമ്പുകളെ പിടികൂടിയത്.
വീടിനു സമീപം കാടുകയറിക്കിടക്കുന്ന പുരയിടത്തില്‍ നിന്ന് പാമ്പിന്റെ തലയില്‍ കടിച്ചുകുടഞ്ഞ് മുറ്റത്തേക്ക് കയറിവരുന്ന തള്ളപ്പൂച്ചയെയാണ് നിഷ ആദ്യം കണ്ടത്. പിന്നാലെ നോക്കുമ്പോള്‍ രണ്ട് കുഞ്ഞന്‍പൂച്ചകളും പാമ്പുകളുമായി എത്തി. തിരികെപ്പോയ തള്ളപ്പൂച്ച വീണ്ടും പാമ്പിനെ പിടിച്ചുകൊണ്ടുവന്നപ്പോള്‍ നിഷ മറ്റുള്ളവരെ വിവരം അറിയിക്കുകയും പാമ്പുപിടുത്തക്കരാനായ വെഞ്ഞാറമൂട് സ്വദേശി രാജേഷ് തിരുവാമനയെ വിവരം അറിയിക്കുകയും ചെയ്തു.
അരമണിക്കൂറിനുള്ളില്‍ രാജേഷ് സ്ഥലത്തെത്തുമ്പോഴേക്കും പൂച്ചകള്‍ ചേര്‍ന്ന് നാല് പാമ്പിനെകൂടി പിടികൂടി. പൂച്ചകള്‍ പിടികൂടിയ എട്ട് പാമ്പുകളും ചത്തുപോയി. പുരയിടത്തിൽ അവശേഷിച്ച മൂന്നു പാമ്പിൻകുഞ്ഞുങ്ങളെ രാജേഷ് ജീവനോടെ പിടികൂടി. വീടിനു സമീപം അണലിക്കൂട്ടം കിടന്നിരുന്നുവെന്നതിന്റെ ഞെട്ടലിലാണ് നിഷയുടെ കുടുംബം. പാമ്പുഭീഷണിയിൽനിന്ന് രക്ഷിച്ച പൂച്ചകൾ ഇപ്പോൾ ഇവരുടെ ഓമനകളാണ്. പൂച്ചകളുടെ വിവരം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ഈ പൂച്ചകളെക്കുറിച്ച് അന്വേഷിച്ചെത്തിയിരിക്കുന്നത്.






