
മോഡൽ, നടൻ, ബിഗ് ബോസ് താരം എന്നിങ്ങനെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഷിയാസ് കരീം. എന്നാൽ അടുത്തിടെയായി ഷിയാസിന്റെ പേര് വാർത്തകളിൽ നിറയുന്നത് പ്രണയം നടിച്ച് പണം തട്ടുകയും ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയുടെ പേരിലാണ്.
നഗ്നചിത്രങ്ങള്‍ പോൺ സൈറ്റിൽ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഷിയാസിനെതിരെ കൂടുതൽ തെളിവുകൾ പുറത്തു വന്നിരിക്കുകയാണ്. ഒരു പരിപാടിക്കിടെ ഭക്ഷണം വിളമ്പുന്നതിനിടയിൽ അനുമോൾ ബീഫ് വേണ്ട എന്ന് പറഞ്ഞപ്പോൾ 'ഡയറ്റിലാണോ അതോ ബിജെപിയിൽ ചേർന്നോ' എന്ന് ഷിയാസ് ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും ഷിയാസിനെതിരെ ഒട്ടേറെപ്പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഷിയാസ് കരീമിനെതിരായ പീഡന കേസിൽ പരിഹാസ കുറിപ്പ് പങ്കിടുകയാണ് ലക്ഷ്മി പ്രിയ. തന്റെ കിതാബില്‍ പന്നി മാംസം കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളത് കൊണ്ടാണ് താനത് കഴിക്കാത്തതെന്ന് നേരത്തെ ഷിയാസ് പറഞ്ഞിരുന്നു. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മിയുടെ പ്രതികരണം. ഷിയാസിന്റെ പേരിൽ ഇപ്പോൾ രണ്ടാമത്തെ പീഡന കേസ് ആണെന്നും കിതാബ് അനുസരിച്ച് മാത്രമാണോ ഇയാൾ ജീവിക്കുന്നതെന്നും ലക്ഷ്മി പ്രിയ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ ചോദിക്കുന്നു.
‘‘ഞാൻ ഷിയാസ് കരീമിന്റെ കിതാബ് പഠിച്ചിട്ടില്ല. അത് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. എന്തു കാര്യവും പഠിക്കുന്നത് നല്ലതായതിനാൽ ആ കിതാബ് ഞാൻ പഠിയ്ക്കാത്തതിൽ എനിക്ക് നിരാശയുണ്ട്. പഠിച്ചിരുന്നുവെങ്കിൽ ഖുർആൻ എന്തു പറയുന്നു എന്ന് പറഞ്ഞു കൊണ്ട് ശ്രീ ആരിഫ് ഹുസൈൻ ജിയെപ്പോലെ എനിക്കും സമർത്ഥിക്കമായിരുന്നു. ഒരറിവും നിസാരമല്ല. ഇത് മലയാളത്തിൽ അല്ലാത്തതിനാൽ ഇനി പഠിക്കാനും നിവർത്തിയില്ല. മലയാളം പരിഭാഷ താല്‍പ്പര്യമില്ല. കാരണം വ്യാഖ്യാനം വ്യാഖ്യാതാവിന്റെ മതം അഥവാ അഭിപ്രായം അനുസരിച്ചു വ്യത്യാസപ്പെട്ടേക്കാം.
ഉദാഹരണത്തിന് ഖുർആൻ അരച്ച് കലക്കി കുടിച്ച് പഠിച്ച എന്നെ വളർത്തിയ എന്റെ അച്ഛന്റെ അമ്മ, എന്റെ വാപ്പുമ്മ മരണം വരെയും പ്രസവിക്കുന്ന ഒരു ജീവിയുടെയും മാംസം ഭക്ഷിച്ചിരുന്നില്ല. അതായത് പ്രസവിക്കുന്ന മത്സ്യങ്ങൾ ആയ സ്രാവ്, തിരണ്ടി,കൂടാതെ പെണ്ണാട്, പശുവിൻ മാംസം എരുമയുടെ മാംസം ഇവ. എന്നോട് വാപ്പുമ്മ പറഞ്ഞിരുന്നത് ഖുർആൻ അത് അനുവദിക്കുന്നില്ല എന്നാണ്. എനിക്ക് സത്യത്തിൽ ആ വിഷയത്തിൽ ഖുർആൻ എന്തു പറയുന്നു എന്ന് അറിയില്ല. അവർ എപ്പോഴും സാത്വിക ഭക്ഷണങ്ങളും ചെറിയ മത്സ്യങ്ങളും ശീലിച്ചു പോന്നിരുന്നു. അതുകൊണ്ട് തന്നെ അത്തരം ഭക്ഷണം ശീലിച്ചു പോന്ന എനിക്ക് വലിയ ജീവികളുടെ മാംസവും വലിയ മത്സ്യങ്ങളും ഭയമാണ്. അതിനാൽ വെജിറ്റേറിയൻ ആവാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. അപ്പോൾ ഭക്ഷണം എന്നത് ശീലമാണ്!
എന്നാൽ ഇതേ ഖുർആൻ ഒക്കെ പഠിച്ച എന്റെ ഉമ്മയുടെ വീട്ടിൽ ചെന്നപ്പോൾ എന്റെ പ്രസവിച്ച് കിടക്കുന്ന മൂത്ത ചേച്ചിയ്ക്ക് കൊടുക്കാൻ എന്റെ ഉമ്മ ( എന്നെപ്പോലെ മോരും തൈരും മാത്രം കഴിയ്ക്കുന്ന എന്റെ ഉമ്മ) ഒരു ഭീമാകാരൻ സ്രാവിനെ വൃത്തിയാക്കുന്നു. പ്രസവിക്കുന്ന ജീവിയെ പ്രസവിച്ച് കിടക്കുന്ന ഒരു സ്ത്രീയ്ക്ക് പാലുണ്ടാകാൻ നൽകുന്നു. ഞാൻ ഉമ്മയോട് ചോദിച്ചപ്പോൾ എന്റെ പച്ചക്കറി ഉമ്മ ഒഴികെ അവിടെയുള്ള എല്ലാവരും സ്രാവിനെ കഴിയ്ക്കുമത്രേ! ഞാൻ ഒന്നും മിണ്ടിയില്ല. ഖുർആൻ എന്തു പറയുന്നു എന്ന് അത് പഠിക്കാത്ത എനിക്ക് അറിയില്ലല്ലോ??അപ്പോ ഭക്ഷണം എന്നത് ശീലമാണ്!
ഈ പ്രസവിയ്ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? അങ്ങനെ എങ്കിൽ പശുവിൻ മാംസം നിങ്ങൾ ശരിക്കും കഴിക്കാറുണ്ടോ? അതോ ഞങ്ങൾ സങ്കികളോടുള്ള വാശി കൊണ്ട് പറയുന്നതാണോ എന്ന് നല്ല ഭാഷയിൽ നിങ്ങൾക്ക് കമെന്റ് ചെയ്യാം. അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. എന്റെ അറിവിൽ മെജോരിറ്റി മുസ്ലിംസും ബീഫ് എന്ന പേരിൽ പശു അല്ല പോത്തിറച്ചി ആണ് കഴിക്കുന്നത്.
ഇനി ഷിയാസ് കരീം വിഷയത്തിൽ ‘ഇതും കിതാബിൽ പറഞ്ഞിട്ടുണ്ടോ’ എന്ന് ചോദിക്കാൻ കാരണം കിതാബിൽ പറഞ്ഞിട്ടുള്ളതിനാൽ അയാൾ പന്നി മാം സം കഴിക്കാറില്ല എന്നാണ്. ബീഫ് അഥവാ പശുവിൻ മാംസം കഴിക്കാത്ത എല്ലാവരും ബിജെപി ആവണം എന്നുണ്ടോ? പിന്നെ ഇയാളുടെ പേരിൽ ഇപ്പോൾ രണ്ടാമത്തെ പീഡന കേസ് ആണ്. കിതാബ് അനുസരിച്ചു മാത്രമാണോ അപ്പോ ഇയാൾ ജീവിക്കുന്നത്?
ഇയാൾ എന്റെ സുഹൃത്ത് അല്ല . സ്റ്റാർ മാജിക്ക് ഷോയിൽ ഇയാൾ വരുമ്പോ എനിക്ക് ഇയാളെ അറിയില്ല.ഇയാൾ എത്തിയ സമയത്ത് ഞാൻ 4 വർഷം ചെയ്ത ഷോ ഞാൻ മതിയാക്കിയിരുന്നു.
പറഞ്ഞു വന്നത് ജാതിയും മതവും ഭക്ഷണ ശീലവും രാഷ്ട്രീയവും സൗഹൃദവുമൊക്കെ വ്യക്തിപരമായ ചോയ്സ് ആണ്.അതിനെ കൂട്ടിക്കുഴയ്ക്കാതെ ഇരിക്കുക.
ഓം ലോകാ : സമസ്താ : സുഖിനോ ഭവന്തു :
ന : ബി എന്റെ വോട്ട് എവിടെ എവിടെ എന്ന് കരയുന്ന സൈബർ ആങ്ങളമാർക്ക് 2024 ലെ വോട്ട് ചെയ്ത ഫോട്ടോ സുക്കർ അണ്ണൻ ഓർമ്മപ്പെടുത്തിയത് കാണിച്ചു തരുന്നു. ഡേയ് തൃപ്പൂണിത്തുറയിൽ ഞാൻ പുതിയ വീട് വാങ്ങിയെടെ. അഡ്രസ്സ് ചേഞ്ച് മൂലം ഞാൻ കൊടുത്ത രേഖകളുമായി ബന്ധപ്പെട്ട എന്തോ എറർ മൂലം ഇത്തവണ വോട്ടില്ല. കൊള്ളാം അങ്ങ് തിരുവനന്തപുരത്ത് ഒരു പുരുഷന് സ്കാൻ ചെയ്തപ്പോൾ സ്കാൻ റിപ്പോർട്ടിൽ ഗർഭപാത്രം ഉണ്ട് പോലും.ഇല്ലാത്ത ഗർഭ പാത്രം ഉണ്ടായതിലും വലുതല്ലല്ലോ ഉണ്ടായിരുന്ന വോട്ട് പോയത്.
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി. നിങ്ങൾ ഇഷ്ടമുള്ള ഭക്ഷണം ഒക്കെ കഴിച്ചു സന്തോഷമായി ഇരിക്കൂ...’’ എന്നാണ് ലക്ഷ്മിപ്രിയ കുറിച്ചിരിക്കുന്നത്. ഈ കുറിപ്പിന് താഴെ നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങളും കമന്റുകളും പ്രതികൂല പ്രതികരണങ്ങളും കുറിക്കുന്നുണ്ട്.
സാമ്പത്തികമായും ലൈംഗികമായും ചൂഷണം നടത്തിയെന്നാണ് ഷിയാസിനെതിരെ സ്ത്രീ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. സുഹൃത്തും പങ്കാളിയുമായിരുന്ന ഷിയാസ് കരീം നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്നും പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി 49 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പരാതിയിലുണ്ട്.
