
തിരുവനന്തപുരം അട്ടക്കുളങ്ങര ഗവൺമെന്റ് സെൻട്രൽ സ്കൂൾ കോമ്പൗണ്ടിലെ സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) ഓഫീസിന്റെ മേൽക്കൂര തകർന്നുവീണു. ജീവനക്കാരും വിദ്യാർത്ഥികളും പുറത്തിറങ്ങിയ തൊട്ടുപിന്നാലെയാണ് ഓടിട്ട ഈ കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണത്. വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. സംഭവസ്ഥലത്ത് ഫയർഫോഴ്സ് സംഘം എത്തിയിട്ടുണ്ട്.
നിലവിൽ കുട്ടികൾ പഠിക്കുന്ന പ്രധാന സ്കൂൾ കെട്ടിടമല്ല തകർന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. ഒഴിഞ്ഞുകിടന്ന കെട്ടിടത്തിലാണ് എസ്.എസ്.കെ ഓഫീസ് പ്രവർത്തിച്ചിരുന്നതെന്നും, ഏത് തരം ഓഫീസായാലും കെട്ടിടത്തിന് കൃത്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പഴയ കെട്ടിടത്തിന്റെ മേൽക്കൂര പണിയാൻ ഹെറിറ്റേജ് വിഭാഗത്തിന്റെ അനുമതി ലഭിച്ചില്ലെന്നാണ് പ്രാഥമികമായി അറിയാൻ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ അധികൃതരോട് കൃത്യമായ വിശദീകരണം തേടിയിട്ടുണ്ട്. ആരുടെ ഭാഗത്താണ് വീഴ്ചയെന്ന് പരിശോധിച്ച് കർശന നടപടിയെടുക്കും. കാലവർഷത്തിന് മുന്നോടിയായി അപകടകരമായ മരങ്ങൾ വെട്ടിമാറ്റാൻ നിർദേശം നൽകിയിട്ടുണ്ടെന്നും താഴെത്തട്ടു മുതൽ വിപുലമായ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ഏറ്റവും പഴക്കമേറിയ ഈ സ്കൂൾ പരിസരത്ത് അപകടാവസ്ഥയിലുള്ള വലിയ മരങ്ങളുണ്ടെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ഏത് സർക്കാരാണെങ്കിലും വിവിധ വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ കാരണം യഥാസമയം പണികൾ തീർക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയുടെ കീഴിലുള്ള ഈ സ്കൂളിന്റെ സുരക്ഷയിൽ കോർപ്പറേഷനും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ശിവൻകുട്ടി ഓർമ്മിപ്പിച്ചു. കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നൽകേണ്ടത് കോർപ്പറേഷനാണ്. വിദ്യാർത്ഥികൾക്ക് അപകടമൊന്നും ഉണ്ടാകാതിരുന്നത് ഭാഗ്യമായി. ഇതിൽ രാഷ്ട്രീയമായി പരസ്പരം പഴിചാരിയിട്ട് കാര്യമില്ലെന്നും, മുൻപ് യു.ഡി.എഫ് കാലത്ത് പൂട്ടാൻ തീരുമാനിച്ച ഈ ചരിത്രപ്രസിദ്ധമായ സ്കൂൾ പിന്നീട് തുറന്ന് പ്രവർത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






