
ഗാസിയാബാദ്: ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി ചോരയൊലിപ്പിച്ചു മരണത്തോട് മല്ലിട്ട നാലുവയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രികൾക്കെതിരെ സുപ്രീം കോടതിയുടെ കടുത്ത ഇടപെടൽ. കഴിഞ്ഞ മാർച്ച് 16-ന് നടന്ന നാടിനെ നടുക്കിയ സംഭവത്തിൽ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ആശുപത്രികളുടെ ഭാഗത്ത് കടുത്ത വീഴ്ചയുണ്ടായതായി കണ്ടെത്തി.
ആശുപത്രികളുടെ ചികിത്സാ നിഷേധം മൂലം മകളെ നഷ്ടമായ പിതാവ്, സംവിധാനങ്ങളിലുള്ള തന്റെ വിശ്വാസം പൂർണ്ണമായും തകർന്നുവെന്ന് വ്യക്തമാക്കി. കുഞ്ഞിനെ കണ്ടെത്തിയ ശേഷം രണ്ടു മണിക്കൂറോളം ജീവനുണ്ടായിരുന്നു. ചോരയൊലിച്ച് അബോധാവസ്ഥയിലായ മകളെയും കൊണ്ട് താൻ ആദ്യം ഓടിയെത്തിയത് 'ഖജൻ സിംഗ് മാൻവി ഹെൽത്ത് കെയർ' എന്ന ആശുപത്രിയിലാണ്. എന്നാൽ ആവശ്യത്തിന് സൗകര്യമില്ലെന്ന് പറഞ്ഞ് അവർ കയ്യൊഴിഞ്ഞു. തുടർന്ന് പോയ 'സെന്റ് ജോസഫ്' ആശുപത്രി അധികൃതർ ഇതൊരു മെഡിക്കോ-ലീഗൽ (പോലീസ്) കേസാണെന്നും അതിനാൽ സർക്കാർ ആശുപത്രിയിലേക്ക് പോകാനുമാണ് നിർദ്ദേശിച്ചത്.
കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ മകൾ ജീവനോടെ ഇരിക്കുമായിരുന്നുവെന്ന് പിതാവ് കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ആശുപത്രി അധികൃതരുടെയും കാലുപിടിച്ച് കെഞ്ചിയിട്ടും കുഞ്ഞിനെ ഒന്ന് നോക്കാൻ പോലും അവർ തയ്യാറായില്ലെന്ന് പിതാവ് പറഞ്ഞു. ഒടുവിൽ സർക്കാർ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഒരു മണിക്കൂറിലധികം വൈകുകയും കുഞ്ഞ് മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു .
"മകൾ ഇന്ന് ജീവനോടെയില്ലാത്തതിന് ആ രണ്ട് ആശുപത്രികളും ഉത്തരവാദികളാണ്. നഷ്ടപരിഹാരമല്ല, ഇനി ഒരു കുഞ്ഞിനും ഈ ഗതി വരാതിരിക്കാനുള്ള ഉത്തരവാദിത്തമാണ് നിയമവ്യവസ്ഥ ഉറപ്പാക്കേണ്ടത്"എന്നും അദ്ദേഹം പറയുന്നു. പെൺകുട്ടിയുടെ പിതാവ് സമർപ്പിച്ച ഹർജി പരിഗണിച്ച സുപ്രീം കോടതി ആശുപത്രികളുടെ കടുത്ത അനാസ്ഥയെ വിമർശിച്ചു. മാതാപിതാക്കൾക്ക് എത്ര തുക സ്വമേധയാ നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് അറിയിക്കാൻ കോടതി ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികൾ തയ്യാറായില്ലെങ്കിൽ കോടതി തന്നെ നഷ്ടപരിഹാര തുക നിശ്ചയിക്കുമെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം, കുഞ്ഞിനെ കൊണ്ടുവന്ന് അഞ്ച് മിനിറ്റിനുള്ളിൽ വീട്ടുകാർ തന്നെയാണ് മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് സെന്റ് ജോസഫ് ആശുപത്രി അധികൃതരുടെ വാദം. എന്നാൽ, ആശുപത്രിയുടെ തൊട്ടുമുന്നിൽ പോലീസ് പോസ്റ്റ് ഉണ്ടായിരുന്നിട്ടും, മെഡിക്കോ-ലീഗൽ പ്രശ്നമുണ്ടെങ്കിൽ പോലീസിനെ വിളിക്കുന്നതിന് പകരം ചികിത്സ നിഷേധിക്കുകയാണ് ആശുപത്രി ചെയ്തതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
ദാരുണമായ സംഭവത്തിൽ പ്രാദേശിക പോലീസിന്റെ പങ്കും സുപ്രീം കോടതിയുടെ കടുത്ത വിമർശനത്തിന് ഇരയായി. വിവരം അറിയിക്കാനെത്തിയ കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നതിനും കേസെടുക്കുന്നതിനും പകരം, പോലീസ് ഇവരെ സ്റ്റേഷനിലിട്ട് പൂട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പുറംലോകം അറിയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്.
വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രലോഭിപ്പിച്ച് അടുത്തുള്ള വിജനമായ സ്ഥലത്ത് കൊണ്ടുപോയി അയൽവാസിയായ ഗൗരവ് എന്നയാൾ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ തലയിൽ ഇഷ്ടിക കൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ തലയിലും ശരീരത്തിലുമായി 11 ഓളം ഗുരുതരമായ പരിക്കുകളും ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രതിയായ ഗൗരവിനെ പോലീസ് ഏറ്റുമുട്ടലിലൂടെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
