
താരസംഘടനയായ ‘അമ്മ’യിലെ തര്‍ക്കങ്ങളും ആരോപണങ്ങളും വിവാദങ്ങളുമൊക്കെ കത്തിപ്പടരാന്‍ തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി. ചരിത്രത്തിലാദ്യമായി വനിതാ നേതൃത്വം നിലവില്‍ വന്നുവെങ്കിലും ആരോപണങ്ങളുടെ പേരില്‍ പ്രസിഡന്റ് ശ്വേത മേനോന്‍ അടക്കമുള്ളവര്‍ രാജിവച്ചതോടെ ‘അമ്മ’യിലെ പ്രശ്നങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞു. അഡ്ഹോക്ക് കമ്മിറ്റി കൺവീനറായി രമേഷ് പിഷാരടിയെ തെരഞ്ഞെടുത്തതടക്കം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ശ്വേത മേനോന്‍ പങ്കിട്ടതോടെ പ്രശ്നം രൂക്ഷമായി. എന്നാലതിനു പിന്നാലെ ‘അമ്മ’യിലെ അഡ്ഹോക്ക് കമ്മിറ്റി കൺവീനറായിരുന്ന എംഎൽഎ രമേഷ് പിഷാരടിയും സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോനും തമ്മിലുള്ള ഫോൺ സംഭാഷണം തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് പ്രശ്നങ്ങള്‍ വലിയ വിമർശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചത്.
ഇപ്പോഴിതാ ഫോണ്‍ സംഭാഷണ വിവാദത്തില്‍ ശ്വേതാ മേനോനെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് നടി ഉഷ ഹസീന. യാഥാർഥ്യം മനസ്സിലാക്കാതെ രമേഷ് പിഷാരടിയ്ക്കെതിരെ ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണം തികച്ചും ഖേദകരമാണെന്നും പിഷാരടിയ്ക്ക് തന്റെ പൂർണ പിന്തുണയുണ്ടെന്നും ഉഷ ഹസീന വ്യക്തമാക്കി. രമേഷ് പിഷാരടിക്ക് അമ്മയിലെ അംഗങ്ങളുടെയും ജനങ്ങളുടെയും പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പിന്തുണ തനിക്കുണ്ടെന്ന ശ്വേതാ മേനോന്റെ വാദങ്ങൾ വെറും കള്ളമാണെന്നും ഉഷ ഹസീന പറഞ്ഞു.
‘‘ശ്വേതാ മേനോനും രമേഷ് പിഷാരടിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വന്നത് വളരെ ഖേദകരമാണ്. അത് വളരെ മോശമായിപ്പോയി. ഏറ്റവും അടുത്ത സുഹൃത്ത് വിശ്വാസത്തോടുകൂടി സംസാരിച്ച വോയ്സ്, അത് ഒരു പിആർ വർക്കിലൂടെയാണ് പുറത്തു വിട്ടത്. അത് അവരുടെ ഒരു വാട്സ്ആപ്പ് കോൾ ആണ്. അത് വേറൊരു ഫോൺ വെച്ച് റെക്കോർഡ് ചെയ്തിട്ട് അത് പുറത്തുവിടുക എന്ന് പറയുമ്പോൾ... രമേഷ് പിഷാരടി നമ്മുടെ അംഗമായ ഒരാളാണ്, ‘അമ്മ’ അഭിമാനത്തോടുകൂടി കാണുന്ന ഒരാളാണ്, ഒരു എംഎൽഎയാണ്. അദ്ദേഹം വിജയകരമായിട്ട് ഇത്രയും വൻ ഭൂരിപക്ഷത്തിൽ ജയിച്ചു വന്നതാണ്. നമുക്ക് അഭിമാനമല്ലേ നമ്മളിലൊരാൾ അങ്ങനെ ജനപ്രതിനിധിയായിട്ട് വരുന്നത്? ആ മനുഷ്യന്റെ, ആ പയ്യന്റെ ജീവിതം തന്നെ നശിപ്പിക്കുന്ന തരത്തിലുള്ള പൊളിറ്റിക്കൽ കരിയറും എന്തിന് ആ വ്യക്തിത്വം പോലും കളയുന്ന രീതിയിലുള്ള ഒരു പരിപാടിയായിപ്പോയി.
അവര് സൗഹൃദപരമായിട്ട് സംസാരിച്ച ഒരു വോയ്സ് ആണത്. അതിലൊരു അതിന്റെ ആ ഒരു പോർഷൻ മാത്രം വെട്ടി, അതായത് പിആർ വർക്ക് വഴി അത് ലോകം മുഴുവനും എത്തിച്ചു. അങ്ങനെ എത്തിച്ച് അവനെ, ആ പയ്യനെ നാറ്റിക്കുന്ന രീതിയിലാക്കി. എന്നിട്ടും നമ്മുടെ അമ്മയിലെ അംഗങ്ങൾ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്നാണ് ഞാൻ ആലോചിക്കുന്നത്. പ്രതികരിക്കേണ്ടേ? പിഷാരടിക്ക് വന്ന ഈ ഒരു അപമാനത്തിന് എതിരെ പ്രതികരിക്കേണ്ടേ? യാഥാർഥ്യം മനസ്സിലാക്കാതെ രമേഷ് പിഷാരടിയ്ക്കെതിരെ ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണം തികച്ചും ഖേദകരമാണ്, പിഷാരടിയ്ക്ക് എന്റെ പൂർണ പിന്തുണയുണ്ട്.
ഇപ്പോഴും രാജിവെച്ചിട്ടും രാജിവെച്ചില്ല എനിക്ക് ആ സ്ഥാനം വേണം എന്നും പറഞ്ഞുകൊണ്ട് തൂങ്ങിപ്പിടിച്ചു കിടക്കുന്നത് മറ്റേ വ്യക്തിയല്ലേ. അവരുടേത് ക്രൂരമായ അജണ്ടകളാണ്. അതെന്താണെന്ന് വ്യക്തമായ സ്ഥിതിക്ക് ഈ അമ്മയിലെ അംഗങ്ങളും മിണ്ടാതിരിക്കുന്നത് എന്തിനാണ് ? ബാക്കിയുള്ളവര്‍ പിഷാരടിക്ക് ഒരു ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടേ? ഞങ്ങളുടെ കൂടെയുള്ള, ഞങ്ങളുടെ അംഗമാണ് പിഷാരടി. ഞങ്ങളുടെ സഹോദരനെപ്പോലെയുള്ള ഒരാളാണ്. അയാൾക്കെതിരെ ഇത്രയും വലിയ വിശ്വാസവഞ്ചന ചെയ്തതിന് പ്രതികരിക്കേണ്ടേ? പബ്ലിക്കായിട്ട് പ്രതികരിക്കണം. ആരൊക്കെ പ്രതികരിച്ചു? വളരെ കുറച്ച് ആൾക്കാർ മാത്രമാണ് പ്രതികരിച്ചത്. ഇതിനൊക്കെ പ്രതികരിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ പ്രതികരിക്കാൻ പോകുന്നത്? ഇന്ന് പിഷാരടിയാണെങ്കിൽ നാളെ വേറൊരാൾക്കായിരിക്കും.
തനിക്കൊപ്പം മോഹൻലാലും മമ്മൂട്ടിയും ഉണ്ട്, അവര്‍ തന്നെയാണ് സപ്പോർട്ട് ചെയ്യുന്നത് എന്നുള്ള രീതിയിൽ ശ്വേത ഒരു പോസ്റ്റിട്ടിരുന്നു. ഞാനത് വിശ്വസിക്കുന്നില്ല. ശ്വേതയിട്ട പോസ്റ്റിനോടൊന്നും എനിക്ക് വിശ്വാസമില്ല. അങ്ങനെയുണ്ടെങ്കിൽ മമ്മൂക്കയും ലാലേട്ടനും വന്ന് പറയട്ടെ. പിഷാരടിയെപ്പോലെയുള്ള ഒരാളെ ഇത്രയും ചതിച്ച ഈയാൾക്ക് സപ്പോർട്ട് കൊടുക്കുന്നുണ്ടോ എന്നുള്ളത് മമ്മൂക്കയും ലാലേട്ടനും പുറത്തു പറയട്ടെ. വന്ന് പറയണം, അവര് പറഞ്ഞാലേ വിശ്വസിക്കൂ. ഇവര് പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റത്തില്ല. ആർക്ക് വേണമെങ്കിലും പോസ്റ്റിടാമല്ലോ. അതൊന്നും വിശ്വസിക്കാൻ പറ്റത്തില്ല...’’ ഉഷ ഹസീന പറഞ്ഞു.
വിവാദങ്ങളും ചര്‍ച്ചകളും മുറുകുന്നതിനിടെ താരസംഘടനയായ ‘അമ്മ’യിൽ ഇടക്കാല ഭരണത്തിനായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്ന് നടൻ രമേഷ് പിഷാരടി ഔദ്യോഗികമായി രാജി വച്ചു. എറണാകുളം മുൻസിഫ് കോടതി വിലക്കേർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പിഷാരടിയുടെ രാജി. കോടതി ഉത്തരവ് വന്നതോടെ, തനിക്ക് പദവികളിൽ കടിച്ചുതൂങ്ങാൻ യാതൊരു ആഗ്രഹവുമില്ലെന്നും 32 വർഷത്തെ പാരമ്പര്യമുള്ള സംഘടനയെ കോടതി കയറ്റാൻ താല്പര്യമില്ലെന്നും വ്യക്തമാക്കിയാണ് പിഷാരടി കൺവീനർ സ്ഥാനം രാജി വച്ചത്. പ്രശ്നപരിഹാരത്തിനായി താനും ശ്വേതാ മേനോനും തമ്മിൽ നടത്തിയ സ്വകാര്യ ഫോൺ സംഭാഷണം പുറത്തുവിട്ടതിൽ തനിക്ക് കടുത്ത മാനസിക വിഷമമുണ്ടെന്ന് വ്യക്തമാക്കിയ പിഷാരടി, ആ ഓഡിയോയിൽ പറയുന്ന അഴിമതി ആരോപണങ്ങൾ ഉന്നയിച്ചവർ തന്നെ തെളിയിക്കട്ടെയെന്നും പ്രതികരിച്ചിരുന്നു.
