
കണ്ണൂർ : പെരിങ്ങത്തൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെ കാണാതായിട്ട് പത്ത് ദിവസമായിട്ടും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മൊബൈൽ ഗെയിമിന് അടിമപ്പെട്ട കുട്ടിക്ക് ചെറിയ തുകകൾ നഷ്ടമായതോടെ പിതാവ് ഫോൺ വാങ്ങി വെക്കുകയും ഉപയോഗം പൂർണ്ണമായി വിലക്കുകയുമായിരുന്നു. തുടർന്ന്, താൻ കാശിയിലേക്ക് പോകുന്നു എന്ന് എഴുതിവെച്ച ശേഷമാണ് കുട്ടി വീടുവിട്ടിറങ്ങിയത്. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട ശിവസൂര്യ പിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 8-ന് വീട്ടിൽ ആരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം.തലശ്ശേരി എ.എസ്.പി.യുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുട്ടി എഴുതിവെച്ച കുറിപ്പിന്റെ അടിസ്ഥാനത്തിൽ വാരണാസിയിലെ വിവിധ മലയാളി കൂട്ടായ്മകളുടെ സഹായത്തോടെ പോലീസ് അവിടെ തിരച്ചിൽ നടത്തുന്നുണ്ട്. ഇതിനിടെ പാലക്കാട് ഒറ്റപ്പാലത്ത് കുട്ടിയെ കണ്ടതായി പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് സ്ഥിരീകരിച്ചു.
കുട്ടിയെ കണ്ടെത്താൻ പോലീസിന് പുറമെ നാട്ടുകാരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വ്യാപകമായ ക്യാമ്പയിനുകൾ നടത്തിവരികയാണ്.
പോലീസിന്റെയും നാട്ടുകാരുടെയും ഭാഗത്തുനിന്ന് ഊർജ്ജിതമായ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും കുട്ടിയെക്കുറിച്ച് ഇതുവരെ കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം പത്താം ദിവസത്തിലേക്ക് കടന്നിരിക്കെ അന്യസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്.

Comments