
മലയാളസിനിമയില്‍ തന്റേതായ ശൈലിയില്‍ സിനിമയെടുത്ത് വിജയിപ്പിക്കുന്നതില്‍ ശ്രദ്ധേയനാണ് സംവിധായകന് വി.കെ. പ്രകാശ്. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്നും അരങ്ങിന്റെ സാധ്യതകളെ സ്വായത്തമാക്കിയാണ് വി.കെ. പ്രകാശ് ക്യാമറയുടെ പിറകിലേക്കു വന്നത്.
നാടകത്തില്‍ ടേക്കും റീടേക്കുമില്ലാതെ മുന്നില്‍ നിറഞ്ഞിരിക്കുന്ന സദസ്സിനെ സാക്ഷിനിര്‍ത്തി കഥാപാത്രങ്ങള്‍ അരങ്ങിനെ അനുഭവവേദ്യമാക്കുമ്പോള്‍ നാടകാസ്വാദകരും കഥാംശവുമായി ലയിച്ചുചേരുന്നു.
പരസ്യചിത്രങ്ങളിലൂടെ വിഷ്വലൈസേഷന്റെ സാധ്യതകളെ അടുത്തറിഞ്ഞ വി.കെ. പ്രകാശിന്റെ മനസ്സില്‍ പുതുമയുള്ള സിനിമാസങ്കല്പമാണ് ഉരുത്തിരിഞ്ഞത്.
പ്രഥമ ചിത്രമായ പുനരധിവാസത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ വി.കെ. പ്രകാശ് രണ്ടാംതവണ ദേശീയ അവാര്‍ഡ് നേടിയ നിര്ണായകത്തിലെത്തിയപ്പോള് പരീക്ഷണാത്മകമായ സംവിധാന ശൈലിയിലൂടെ മലയാളത്തില്‍ പുതിയൊരു വഴി തുറന്നിടുകയായിരുന്നു.
മരുഭൂമിയിലെ ആനയെന്ന കമേഴ്സ്യല്‍ ചിത്രത്തിനു ശേഷം വി.കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് കെയര്‍ഫുള്‍. നവീനമായൊരു ശൈലിയാണ് വി.കെ. പ്രകാശ് കെയര്‍ഫുള്‍ എന്ന ചിത്രത്തില്‍ പ്രയോഗിക്കുന്നത്.
കൊച്ചിയിലെ ഇടപ്പള്ളിയില്‍ മേത്തര്‍ സില്‍വര്‍ ലോണിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ക്കു നടുവിലാണ് കെയര്‍ ഫുളിന്റെ ചിത്രീകരണം നടന്നത്. ഞങ്ങള്‍ കെയര്‍ ഫുളിന്റെ സെറ്റിലെത്തുമ്പോള്‍ കൃഷ്ണകുമാറും ശ്രീജയയും തമ്മിലുള്ള സീനാണ് സംവിധായകന് വി.കെ. പ്രകാശ് ചിത്രീകരിക്കുന്നത്.
മറ്റ് സിനിമാ സംവിധായകരില്‍നിന്നും വ്യത്യസ്തമായി ഒരിക്കലും ദേഷ്യപ്പെടാതെ വി.കെ. പ്രകാശ് തമാശകളിലൂടെയാണ് ഓരോ സീനും ചിത്രീകരിക്കുന്നത്. അനാവശ്യമായ ബഹളങ്ങള്‍ സൃഷ്ടിച്ച് ആര്‍ട്ടിസ്റ്റുകള്‍ക്ക് ടെന്‍ഷന്‍ നല്‍കാതെ അവരുമായി ചിരിച്ചും കളിച്ചും തമാശകള്‍ പറഞ്ഞും വി.കെ. പ്രകാശ് യൂണിറ്റിലുള്ളവരില് ഒരാളാവുകയായിരുന്നു.
വി.കെ. പ്രകാശിന്റെ കീഴില്‍ സംവിധാനം പഠിക്കാന്‍ പരസ്യചിത്രങ്ങളിലുള്പ്പെടെ സഹകരിക്കുന്ന സിജി പണിക്കരും ആര്‍ദ്ര നമ്പ്യാരും ദീപ്തി കാരാട്ടും സഹസംവിധായകരായ പെണ്‍സാന്നിധ്യമാണ്.
ചിത്രീകരണത്തിന്റെ ഇടവേളയില്‍ സംവിധായകന് വി.കെ. പ്രകാശാണ് തന്റെ പുതിയ ചിത്രമായ കെയര്ഫുളിനെക്കുറിച്ച് സിനിമാമംഗളത്തോടു പറഞ്ഞത്.
വി.കെ. പ്രകാശിന്റെ വാക്കുകളിലൂടെ:
ഞാനിതുവരെ ചെയ്ത സിനിമകളില്‍നിന്നും തികച്ചും വ്യത്യസ്തമായ സിനിമയാണ് കെയര്‍ഫുള്‍. പുതിയൊരു രീതിയാണ് ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കഥ പറയുന്നില്ല. കാരണം ഓരോ മുഹൂര്‍ത്തങ്ങളും സസ്പെന്‍സ് നിറഞ്ഞതാണ്.
എല്ലാ കാര്യങ്ങളലും സാമൂഹ്യപരമായ ബോധവല്‍ക്കരണം അനിവാര്യമായ കാലത്താണ് നാം ജീവിക്കുന്നത്. നമ്മള് നടത്തുന്ന നിയമലംഘനം മറ്റുള്ളവരെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുകയെന്ന് നാം മനസ്സിലാക്കുന്നില്ല. നമുക്കു തോന്നുന്ന സുരക്ഷയാണ് പ്രധാനം. മറ്റുള്ളവരുടെ സുരക്ഷയ്ക്കായി നമുക്ക് സൂക്ഷിക്കാമെന്ന സന്ദേശമാണ് കെയര്‍ഫുള്‍ നല്‍കുന്നത്.
വളരെ സുപ്രധാനമായ വിഷയത്തെക്കുറിച്ച് പോലീസിന്റെയും ജേര്‍ണലിസ്റ്റിന്റെയും അന്വേഷണ വഴിയിലൂടെയാണ് കെയര്‍ഫുള്‍ സഞ്ചരിക്കുന്നത്.
സമൂഹത്തില്‍ നടക്കുന്ന സുപ്രധാനമായ കാര്യത്തെക്കുറിച്ച് രചനയെന്ന ജേര്‍ണലിസ്റ്റ് ഫീച്ചറെഴുതുന്നു.
ഇത്തരമൊരു തുറന്നെഴുത്ത് രചനയ്ക്ക് ശത്രുക്കളെ ഉണ്ടാക്കുന്നു. സ്വാഭാവികമായും അന്വേഷണാത്മകമായ റിപ്പോര്‍ട്ട് എഴുതാന്‍ ഇറങ്ങിത്തിരിച്ച രചനയെന്ന ജേര്ണലിസ്റ്റിനെ ശത്രുക്കള്‍ ട്രാപ്പില്‍ പെടുത്തുന്നു.
രചനയെ കണ്ടെത്താനും കുറ്റവാളികളെ സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ചെറുപ്പക്കാരനായ പോലീസ് ഓഫീസറുടെ കീഴിലുള്ള പോലീസ് സംഘം അന്വേഷണത്തിന് തുടക്കം കുറിക്കുന്നതോടെ കെയര്‍ഫുളിന്റെ കഥ സസ്പെന്‍സ് നിറഞ്ഞ വഴിയിലൂടെ കടന്നുപോകുകയാണ്.






