മലപ്പുറം: ചോക്കാട് വിവാഹസദ്യയ്ക്കായി മുറിച്ചുവെച്ച കറിക്കൂട്ടുകളിലേക്ക് അയൽവാസിയായ യുവതി മണ്ണ് വാരിയിട്ടു. ശനിയാഴ്ച നടക്കേണ്ട വിവാഹത്തിനായി മദ്രസ ഓഡിറ്റോറിയത്തിൽ ഭക്ഷണപ്പണി നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. മാളിയേക്കൽ ജുമാ മസ്ജിദിന് കീഴിലെ മദ്രസ ഓഡിറ്റോറിയത്തിൽ തയ്യാറാക്കി വെച്ചിരുന്ന പച്ചക്കറികളിലേക്കാണ് യുവതി മണ്ണ് വാരിയിട്ടത്. വിവാഹം നടക്കുന്ന സ്ഥലത്തെച്ചൊല്ലി യുവതിയും മദ്രസ കമ്മിറ്റിയും തമ്മിൽ നിലവിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഈ സ്ഥലത്തുള്ള കിണറ്റിലെ വെള്ളം ഉപയോഗിക്കാൻ കോടതി യുവതിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ കിണറിന് സമീപം പാചകം ചെയ്യുന്നതിനെ എതിർത്ത യുവതി പ്രതിഷേധമായി പച്ചക്കറികളിലേക്ക് മണ്ണ് എറിയുകയായിരുന്നു.
സംഭവം അറിഞ്ഞതോടെ നാട്ടുകാർ കൂട്ടത്തോടെ പ്രതിഷേധവുമായി എത്തിയത് സ്ഥലത്ത് വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് കാളികാവ് പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. വരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിക്കെതിരെ കേസെടുത്തു. പ്രതിഷേധങ്ങളെത്തുടർന്ന് നിർത്തിവെച്ച പാചകം പിന്നീട് പോലീസ് കാവലിലാണ് പൂർത്തിയാക്കിയത്.






