തൃശൂര്‍: വന്ദുരന്തത്തിന്റെയും ദു:ഖത്തിന്റെയും പശ്ചാത്തലത്തിലും വെടിക്കെട്ട് മാത്രം ഒഴിവാക്കി കുടമാറ്റം അടക്കമുള്ള ബാക്കി എല്ലാ ചടങ്ങുകളോടെയും തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. ഇന്ന് നടന്ന ഉന്നതതല യോഗത്തില്‍ ദേവസ്വങ്ങളുടേയും മറ്റും അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് അന്തിമ തീരുമാനം എടുത്തിരിക്കുന്നത്. കുടമാറ്റം, ചെറുപൂരങ്ങള്‍, ഇലഞ്ഞിത്തറമേളം, ആനകള്‍ തുടങ്ങിയ എല്ലാ സവിശേഷതകളോടും കൂടി പഴയത് പോലെ തൃശൂര്‍പൂരം നടത്താനാണ് തീരുമാനം. വെടിക്കെട്ടിന്റെ സൂചകമായി കതിനാ മാത്രം പൊട്ടിക്കും. കുടമാറ്റം തെക്കേഗോപുരത്തില്‍ 15 മിനിറ്റിനുള്ളിലായി ചുരുക്കും.
ആനയും അമ്പാരിയും മേളവുമായി തൃശൂര്‍പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്തും. തയ്യാറാക്കിയിട്ടുള്ള മുഴുവന്‍ കുടകളുമായി 15 ആനകള്‍ വീതം അഭിമുഖമായി നിരന്നുള്ള കുടമാറ്റം നടക്കും. പൂര്‍ണ്ണമായും ദേവസ്വങ്ങളുടെ അഭിപ്രായം അനുസരിച്ച് തൃശൂര്‍പൂരം നടത്താന്‍ സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. വെടിക്കെട്ടും ആയിരക്കണക്കിന് ആളുകള്‍ വന്നുചേരുന്ന കുടമാറ്റവും ഒഴിവാക്കാനായിരുന്നു സര്‍ക്കാര്‍ മുമ്പോട്ട് വെച്ച നിര്‍ദേശമെങ്കിലും കുടകളും മേളങ്ങളും ഉള്‍പ്പെടെ പൂരത്തിനായുള്ള സംവിധാനങ്ങളെല്ലാം നേരത്തേ തന്നെ തയ്യാറാക്കി കഴിഞ്ഞെന്നും വലിയ സാമ്പത്തീകം ചെലവഴിച്ച ചെയ്തിരിക്കുന്ന തയ്യാറെടുപ്പ് ഒഴിവാക്കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡുകള്‍ വ്യക്തമാക്കിയതായിട്ടാണ് വിവരം.
അതുകൊണ്ടു തന്നെ പൂരത്തിന്റെ ഏറ്റവും ആകര്‍ഷണീയമായ വെടിക്കെട്ട് ഒഴികെ കഴിഞ്ഞവര്‍ഷം പൂരം എങ്ങിനെ നടത്തിയോ അതേ രീതിയില്‍ തന്നെ തൃശൂര്‍പൂരം നടക്കും. മുണ്ടത്തിക്കോട് ദുരന്തത്തെ തുടര്‍ന്ന് രണ്ടു ദേവസ്വങ്ങളുടെയും വെടിക്കെട്ടിനായുള്ള സംവിധാനങ്ങള്‍ പ്രതിസന്ധിയിലാ യിരുന്നു. തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് വെടിമരുന്ന് പൂര്‍ണ്ണമായും കത്തിനശിച്ചപ്പോള്‍ പാറമേക്കാവിന്റെ വെടിക്കെട്ട് അനുവദിച്ചതില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചതിന്റെ പേരില്‍ ലൈസന്‍സിക്കെതിരേ കേസും വന്നിരിക്കുകയാണ്. ഇതിന് പുറമേയാണ് വെടിക്കെട്ട് പുര കത്തിയുണ്ടായ അപകടത്തില്‍ 14 പേര് മരണമടഞ്ഞിരിക്കുന്ന സാഹചര്യവും ഉണ്ടായിരിക്കുന്നത്.
ദേവസ്വംമന്ത്രി വിഎന്‍ വാസവന്, മരന്തിമാരായ കെ.രാജന്, ആര്. ബിന്ദു, കേന്ദ്രമന്ത്രി സുരേഷ്ഗോപി, തൃശൂരിലെ ജനപ്രതിനിധികള്‍, രണ്ടു ദേവസ്വം ബോര്‍ഡിന്റെ ആള്‍ക്കാരും ഉള്‍പ്പെട്ട ഉന്നതസമിതിയുടെ യോഗമാണ് കളക്ട്രേറ്റില്‍ ഇന്ന് നടന്നത്. അതേസമയം മുണ്ടത്തിക്കോടില്‍ ഇന്നും തെരച്ചില്‍ തുടരുന്ന സാഹചര്യം നിലനില്‍ക്കുകയാണ്. ഇന്ന് നടത്തിയ തെരച്ചിലിലും ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. കോടതി വിധി നില നില്ക്കുന്ന സാഹചര്യത്തില്‍ ദേവസ്വത്തിന്റെ മേധാവികളാണ് മാധ്യമങ്ങളോട് വിവരം പങ്കുവെച്ചത്.






