
ന്യൂഡൽഹി: ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടയിൽ പ്രധാനമന്ത്രിക്കെതിരെ നടത്തിയ അസഭ്യ പരാമർശങ്ങളുടെ പേരിൽ രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രമായി മാറിയ പതിനഞ്ചുകാരിയായ നോയിഡ സ്വദേശിനി വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. ഇത്തവണ പ്രധാനമന്ത്രിയെ ‘ഭീരു’ എന്ന് വിളിക്കുന്ന ഒരു വീഡിയോയിലൂടെയാണ് പെൺകുട്ടി രംഗത്തുവന്നിരിക്കുന്നത്.
ഞായറാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയിൽ, പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചതിനുശേഷം താൻ നേരിട്ട കടുത്ത തിരിച്ചടികളെക്കുറിച്ച് സംസാരിക്കുമ്പോൾ പെൺകുട്ടി കടുത്ത ദേഷ്യത്തിലാണ് കാണപ്പെട്ടത്. ഈ വിവാദം തന്റെ ജീവിതം താറുമാറാക്കിയെന്നും ഇപ്പോൾ പൊതുസ്ഥലങ്ങളിൽ മുഖംമൂടി ജീവിക്കാൻ നിർബന്ധിതയായിരിക്കുകയാണെന്നും അവൾ അവകാശപ്പെട്ടു. ഓൺലൈനിൽ കടുത്ത വിമർശനങ്ങളും ശത്രുതയും നേരിട്ടതിനെത്തുടർന്ന് താൻ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അവളുടെ പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
നിങ്ങൾ എന്റെ ജീവിതം നരകമാക്കി', വിവാദത്തിനു ശേഷം തനിക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടെന്നും സാധാരണ ജീവിതം നയിക്കാൻ പാടുപെടുകയാണെന്നും പറഞ്ഞു.“മോദി ജി, നിങ്ങൾ എന്റെ ജീവിതം നരകമാക്കി മാറ്റി. അതായത് ഒരു 15 വയസ്സുള്ള കുട്ടിയുടെ പിന്നാലെ നിങ്ങൾ കൈയും മെയ് മറന്നിറങ്ങിയിരിക്കുകയാണ്,” പെൺകുട്ടി പറയുന്നു.സംഭവത്തിന് ശേഷം തനിക്ക് നിരന്തരമായ പീഡനങ്ങളും സമ്മർദ്ദങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവൾ ആരോപിച്ചു.
“നിങ്ങൾ എനിക്ക് എല്ലാ സ്ഥലങ്ങളിലും ഇത്രയധികം പീഡനങ്ങൾ വരുത്തിവെച്ചു. ഇപ്പോൾ എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു,”.തനിക്ക് സ്വതന്ത്രമായി എവിടേക്കും പോകാനോ തന്റെ യഥാർത്ഥ വ്യക്തിത്വം മറച്ചുവെക്കാതെ സാധാരണ ജീവിതം നയിക്കാനോ കഴിയുന്നില്ലെന്നും പെൺകുട്ടി കുറ്റപ്പെടുത്തി.“എനിക്ക് എവിടേക്കും പോകാൻ കഴിയുന്നില്ല, ഒരു സ്വാതന്ത്ര്യവുമില്ല, എവിടെയും ജീവിക്കാൻ കഴിയുന്നില്ല. എല്ലായിടത്തും മുഖംമൂടി ജീവിക്കേണ്ട അവസ്ഥയാണ്,” അവൾ പറഞ്ഞു.
മോദിക്കെതിരായ പരാമർശങ്ങളിൽ മുമ്പ് ഖേദം പ്രകടിപ്പിച്ചിരുന്ന സിംഗിന്റെ പുതിയ വാക്കുകൾ അവളുടെ നിലപാടിൽ വന്ന വലിയ മാറ്റത്തെയാണ് കാണിക്കുന്നത്. അവളുടെ പുതിയ വീഡിയോ കൂടുതൽ വൈകാരികവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. പ്രധാനമന്ത്രിയെ ‘ഭീരു’ എന്ന് വിളിച്ച അവൾ, താൻ പിന്നോട്ടില്ലെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്.






