
തിരുവനന്തപുരം: സംസ്ഥാനത്തെ യാചക പുനഃരധിവാസ കേന്ദ്രങ്ങളിലെ അന്തേവാസികള്‍ക്കു നല്‍കാനുള്ള ഗ്രാന്റില്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ ലക്ഷങ്ങളുടെ കുടിശിക വരുത്തിയെന്നു നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട്.
ബജറ്റ് സമ്മേളനത്തില്‍ വച്ച ബജറ്റ് കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ യാചക പുനഃരധിവാസ പ്രവര്‍ത്തനങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നിലപാടാണു യു.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിച്ചതെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2015-16 സാമ്പത്തികവര്‍ഷം യാചക കേന്ദ്രങ്ങളിലെ അന്തേവാസികള്‍ക്കു കൊടുക്കാനുള്ള അന്‍പതു ലക്ഷത്തി നാല്പതിനായിരം രൂപ യു.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇവര്‍ക്ക് ഗ്രാന്റ് നല്‍കേണ്ടത് 2014 ഏപ്രില്‍ ഒന്നുമുതല്‍ 2015 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ അര്‍ഹതപ്പെട്ട തുകയാണ്.
അങ്ങനെ വരുമ്പോള്‍ അര്‍ഹതപ്പെട്ട 385 അന്തേവാസികള്‍ക്ക് കുടിശിക ഉള്‍പ്പെടെ 50,40,000 രൂപ കഴിഞ്ഞ സര്‍ക്കാര്‍ നല്‍കാനുണ്ടെന്ന് മന്ത്രി എ.കെ.ബാലന് ചെയര്‍മാനായ സബ്ജക്ട് കമ്മിറ്റി (സാമൂഹ്യസേവനം) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൃത്യമായ ഗ്രാന്റ് ലഭിക്കാത്തതു യാചകപുനഃരധിവാസത്തെ പുറകോട്ടടിച്ചുവെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിന്റെ അനാരോഗ്യമാണ് യാചകരുടെ എണ്ണത്തിലുള്ള വര്‍ധന ചൂണ്ടിക്കാട്ടുന്നത്. ഭിക്ഷാടനത്തിന്റെ മറവില്‍ മാഫിയ പ്രവര്‍ത്തനവും സംസ്ഥാനത്ത് ശക്തമാകുന്നുവെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, മോഷണം എന്നീ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യാജയാചകരുടെ പങ്ക് വളരെയധികമാണെന്നു പോലീസും വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ഇതിലെ പണലഭ്യത മുന്നില്‍ക്കണ്ടാണ് അന്യസംസ്ഥാനങ്ങളില്‍നിന്നും യാചകരെത്തുന്നത്.
കേരള സമൂഹത്തിന് ഗുരുതരമായ സാമൂഹിക സുരക്ഷാ വെല്ലുവിളിയും ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കെടുകാര്യസ്്ഥത വരുംദിവസങ്ങളില്‍ വിവാദമാകാനാണ് സാധ്യത.






