
ഇക്കഴിഞ്ഞ നവംബര്‍ 11-നാണ് മന്ത്രിയായ എ.കെ. ശശീന്ദ്രനെ നേരിട്ടു കാണുന്നത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കായാണ് മന്ത്രിയെ കാണാന്‍ അനുമതി തേടിയത്. പറഞ്ഞ സമയത്ത് ചെന്നുകാണാന്‍ സാധിച്ചില്ല. പിന്നീട് എപ്പോഴാണു വരികയെന്നു ചോദിച്ച് മന്ത്രി നിരന്തരം വിളിച്ചു. ഒടുവില്‍ മന്ത്രിമന്ദിരത്തില്‍ വന്നുകാണാന്‍ പറഞ്ഞു.
അവിടെയെത്തി മുകള്‍നിലയിലെ മുറിയില്‍ ചെന്ന് മന്ത്രിയെ കണ്ടപ്പോള്‍ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ല മന്ത്രിക്കു പറയാനുണ്ടായിരുന്നത്. ശ്രീലങ്കയിലേക്ക് ടൂര്‍ പോകുകയാണെന്നും കൂടെച്ചെല്ലാനും മന്ത്രി നിര്‍ബന്ധിച്ചു. അവിടത്തെ സ്ത്രീകളുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരമൊരുക്കാമെന്നും വാഗ്ദാനം നല്കി.
തന്റെ ജീവിതം മാറിമറിയാന്‍ പോകുകയാണെന്നു പറഞ്ഞ മന്ത്രി പിന്നെ നടത്തിയത് ലൈംഗികച്ചുവയുള്ള സംഭാഷണമാണ്. പിന്നീട് മന്ത്രി തന്നെ വിളിച്ച് മാപ്പുചോദിക്കുകയായിരുന്നു. ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും ഉറപ്പുനല്‍കി. എന്നാല്‍ പിന്നീടു നിരന്തരം വിളിച്ച് ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തി.
മാനസികമായി തകര്‍ന്ന താന്‍ ഇക്കാര്യം സ്ഥാപനത്തിന്റെ അധികാരികളെ അറിയിച്ചു. മന്ത്രി നിരന്തരം വിളിച്ച് വിദേശത്തേക്ക് യാത്ര പോകാനും നിര്‍ബന്ധിച്ചു. ഇതോടെയാണ് ഫോണ്‍ വിളി വാര്‍ത്തയാക്കാന്‍ താന്‍ തീരുമാനിച്ചതെന്നും പരാതിയിലുണ്ട്.
മന്ത്രിപദത്തിലിരുന്ന് എ.കെ. ശശീന്ദ്രന് നടത്തിയ അശ്ളീല സംഭാഷണ ശകലങ്ങളും െലെംഗികാര്ത്ഥത്തിലുള്ള ചേഷ്ടകളുമൊക്കെ പരാതിയില്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്. യുവതിയെ നിരന്തരം ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തി, അശ്ളീല പദപ്രയോഗം നടത്തി, അനാവശ്യങ്ങള്‍ സംസാരിച്ചു തുടങ്ങിയ കുറ്റങ്ങളാണു ചുമത്തുക. അദ്ദേഹം കോടതിയില്‍ നേരിട്ടു ഹാജരായി ജാമ്യമെടുക്കേണ്ടി വരും.
കോടതി നേരത്തേ പരാതിക്കാരിയായ ചാനല്‍ പ്രവര്‍ത്തകയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഗതാഗതമന്ത്രിയായിരുന്ന ശശീന്ദ്രനെ കാണാന്‍ പോയപ്പോള്‍ ഒപ്പമുണ്ടായിരുന്നതായി പെണ്‍കുട്ടി പറഞ്ഞ രണ്ടു സാക്ഷികളുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. മന്ത്രിപദത്തിലിരുന്ന് ഒരു പെണ്‍കുട്ടിയോടു ചെയ്യാന്‍ പാടില്ലാത്തതാണ് എ.കെ. ശശീന്ദ്രന് ചെയ്തതെന്ന് കോടതി വിലയിരുത്തി.
തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നുമുള്ള പരാതിക്കാരിയുടെ മൊഴി കോടതി മുഖവിലയ്ക്കെടുക്കുകയായിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ തെളിവുകള്‍ സഹിതമാണു മൊഴി നല്‍കിയത്.






