കോട്ടയം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ചവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന സംഘപരിവാര്‍ വാദം പൊളിച്ച് എം.ബി രാജേഷ് എം.പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആക്രമണത്തിന് നേതൃത്വം നല്കിയ വിഷ്ണു ഗുപ്ത ബി.ജെ.പി നേതാവും നമോ ആര്‍മി എന്ന പേരിലുള്ള സംഘപരിവാര്‍ കൂലിത്തല്ലു സംഘത്തിന്റെ മുഖ്യ ഗുണ്ടയുമാണെന്ന് രാജേഷ് പറഞ്ഞു. വിഷ്ണു ഗുപ്തയ്ക്ക് സംഘപരിവാര്‍ സംഘടനകളുമായുള്ള ബന്ധം അക്കമിട്ട് നിരത്തിയാണ് രാഷേജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരില്‍ നമോ ആര്‍മി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത് വിഷ്ണു ഗുപ്തയാണ്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് എല്‍.കെ അദ്വാനി ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് യോഗം ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് അദ്വാനിയുടെ വീട്ടിലേക്ക് തള്ളിക്കയറിയ അമ്പതംഗ സംഘത്തിന്റെ നേതൃത്വം ഇയാള്‍ക്കായിരുന്നു. കേരള ഹൗസിലെ ബീഫ് റെയ്ഡിന് പിന്നിലും വിഷ്ണു ഗുപ്തയായിരുന്നെന്ന് രാജേഷ് കൂട്ടിച്ചേര്‍ത്തു.
എം.ബി രാജേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഹിന്ദു സേനക്ക് സംഘപരിവാറുമായി ഒരു ബന്ധവുമില്ലേ? ഇതാ തെളിവുകൾ.
1.യെച്ചൂരിക്ക് നേരെയുള്ള ഇന്നലത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത വിഷ്ണുഗുപ്ത എന്ന ക്രിമിനൽ, ബി.ജെ.പി. നേതാവും നമോ ആർമി എന്ന പേരിലുള്ള സംഘപരിവാർ കൂലിത്തല്ലു സംഘത്തിന്റെ മുഖ്യഗുണ്ടയുമാണ്. 2013 ജൂൺ8 ന് നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് ഗോവയിലെ ബി.ജെ.പി. ദേശീയ എക്സിക്യൂട്ടീവ് യോഗം ബഹിഷ്ക്കരിച്ച അദ്വാനിയുടെ വസതിയിലേക്ക് തള്ളിക്കയറിയ അമ്പതംഗ അക്രമിസംഘത്തിൻെ നേതാവായിരുന്നു ഇയാള്‍. അദ്വാനി നരേന്ദ്രമോദിക്ക് വഴിമാറണമെന്നാവശ്യപ്പെട്ട വിഷ്ണുഗുപ്ത, മോദി പ്രധാനമന്ത്രിയായിക്കാണാന്‍ തങ്ങളെന്തുംചെയ്യും എന്നാണ് അവിടെവച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. കോൺഗ്രസ്സിന്റെ രാജീവ്ഗാന്ധി യൂത്ത് ബ്രിഗേഡിന്റെ ബി.ജെ.പി. പതിപ്പാണ് നമോ ആര്‍മി എന്നും വിഷ്ണുഗുപ്ത അവകാശപ്പെട്ടു (ടെലഗ്രാഫ്, 2013 ജൂൺ 9)
2. പ്രധാനമന്ത്രിയുടെ പേരിലുള്ള സ്വകാര്യ സേനയുണ്ടാക്കി ദൽഹിയിൽ അഴിഞ്ഞാട്ടം നടത്തുന്ന ഈ ക്രിമിനൽ, കേരള ഹൗസിൽ ബീഫിന്റെ പേരിലുള്ള അക്രമങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.
3. ട്രംപിന്റെ വിജയത്തിനായി ജന്തർ മന്തറിൽ പ്രത്യേക പൂജ നടത്തുകയും ട്രംപ് വിജയിച്ചപ്പോൾ ആഘോഷം സംഘടിപ്പിക്കുകയും ചെയ്തതും ഹിന്ദുസേന മേധാവിയായി സ്വയം അവരോധിച്ച വിഷ്ണുഗുപ്തയെന്ന ഈ ക്രിമിനൽ തന്നെ. ട്രംപിനായി ഗുപ്ത സംഘടിപ്പിച്ച പൂജയിലും പിന്നീടുള്ള വിജയാഘോഷത്തിലും ഡൽഹിയിലെ ബി.ജെ.പി. നേതാക്കളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
4. സുപ്രീംകോടതിയുടെ ചേംബറിൽ അതിക്രമിച്ചു കയറി രാജ്യത്തെ മുതിർന്ന അഭിഭാഷകരിലൊരാളായ പ്രശാന്ത് ഭൂഷണെ തല്ലിച്ചതച്ച സംഭവമോർക്കുന്നുണ്ടോ? ആ വീഡിയോ കണ്ടവരാരും ക്രൂര മർദ്ദനത്തിന് നേതൃത്വം കൊടുത്ത തേജീന്ദർപാൽ സിംഗ് ബഗ്ഗ എന്ന ക്രിമിനലിന്റെ മുഖം ഓർക്കാതിരിക്കില്ല. അന്ന് സംഘപരിവാർ, സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് കൈകഴുകിയിരുന്നു. സ്വാമി അഗ്നിവേശിനും അരുന്ധതി റോയ്ക്കുമെതിരെ നടന്ന കയ്യേറ്റത്തിനും പുറകിലും ഇതേ ഗുണ്ടാസംഘം തന്നെയായിരുന്നു. ആ ബഗ്ഗ ഇപ്പോൾ ബി.ജെ.പി. ഡൽഹി സംസ്ഥാനഘടകത്തിന്റെ ഔദ്യോഗിക വക്താവാണ്. പ്രശാന്ത് ഭൂഷനെ തല്ലിച്ചതച്ച സംഘത്തിലെ മറ്റൊരു ക്രിമിനലാണ് വിഷ്ണു ഗുപ്ത. തെജിന്ദര്‍ പാല് സിംഗ്ഈ ബഗ്ഗ എന്ന മൂന്നാംകിട ക്രിമിനലിനെയും മറ്റ് 149 സംഘാംഗങ്ങളെയും പ്രധാനമന്ത്രി മോദി 2015 ജൂലൈ 1 ന് തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് വിരുന്നു കൊടുത്തു എന്നോർക്കുക! ബഗ്ഗയെ നേതൃത്വത്തിലേക്ക് ഉയർത്താനുള്ള പ്രധാന യോഗ്യതയായി മോദി-അമിത ഷാ സഖ്യം കണ്ടത് എന്തിനും ഉപയോഗിക്കാവുന്ന ഈ ക്രിമിനൽ പശ്ചാത്തലം തന്നെ. മോദി-ഷാ സഖ്യത്തിന് ചേർന്ന അനുയായി തന്നെ. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി കൂട്ട് എന്നാണല്ലോ.
5. നമോ ആർമിയുടെ സ്ഥാപകരിലൊരാളായ, ഇന്നലത്തെ യെച്ചൂരിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത വിഷ്ണുഗുപ്ത ഇന്ന് ട്വീറ്റ് ചെയ്തിരിക്കുന്നു. യെച്ചൂരിയെ ആക്രമിച്ചവർക്ക് ഇന്ന് തന്നെ ജാമ്യം കിട്ടുമെന്ന്. ഇത്ര കൃത്യമായി മുൻകൂട്ടി പറയാൻ കഴിയണമെങ്കിൽ ദില്ലി പോലീസുമായി അക്രമികൾക്കുള്ള ചങ്ങാത്തം വ്യക്തമല്ലേ! സ്ഥിരം കുറ്റവാളി പട്ടികയിൽ നേരത്തേ ദില്ലി പോലീസ് ഉൾപ്പെടുത്തിയിട്ടുള്ള ഈ അക്രമികളെ ഡൽഹിയിലെ പോലീസുകാർക്കെല്ലാം നന്നായി അറിയാം. എന്നിട്ടും അതീവസുരക്ഷയൊരുക്കിയ പാർട്ടി ആസ്ഥാനത്തിനകത്ത് ദില്ലി പോലീസ് അറിയാതെ എങ്ങനെ ഇവർക്ക് കയറാനായി?
സ്വന്തം പേരിലും മേൽവിലാസത്തിലും തങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് ചെയ്യാൻ സംഘപരിവാറിന് ഗുണ്ടാസംഘങ്ങളുണ്ട്. സംഘപരിവാർ ആജ്ഞകൾ അനുസരിച്ച് അവർ ദൗത്യം നിർവ്വഹിക്കും. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുകയും ചെയ്യാം. മഹാത്മാഗാന്ധി വധം മുതൽ ഇത് നാം കാണുന്നതാണല്ലോ. നുണ പ്രചരണമാണ് മറ്റൊരായുധം. അറപ്പില്ലാതെ നുണ പ്രചരണം നടത്തുകയും കയ്യോടെ പിടിക്കപ്പെട്ടാലും ഉളുപ്പില്ലാതെ നടക്കുകയും ചെയ്യുന്നത് സംഘി നേതൃത്വത്തിന്റെ പ്രധാന സവിശേഷതയാണ്. കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ട് കുമ്മനം രാജശേഖരൻ പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞിട്ടും യു.പി.യിലെ കന്നുകാലി കശാപ്പിന്റെ ചിത്രം കേരളത്തിലേതെന്ന വ്യാജേന ഫേസ്ബുക്കിലിട്ട സുരേന്ദ്രന് പിടിക്കപ്പെട്ടിട്ടും കൂസലില്ലാത്ത തൊലിക്കട്ടി കാണ്ടാമൃഗത്തിന്റേതല്ല, സംഘിയുടേത് തന്നെയാണ്. ഏറ്റവും ഒടുവിൽ, തിരുവനന്തപുരത്തെ ആരോപിക്കപ്പെട്ട ബി.ജെ.പി. ഓഫീസ് ആക്രമണത്തിന്റെ ഒന്നര മണിക്കൂർ മുമ്പ് യുവമോർച്ചക്കാരൻ എഫ്.ബി. പോസ്റ്റിട്ടത് വരെ കാണിക്കുന്നത് നുണയും ഉപജാപവും സംഘപരിവാറിന് വെറും അലങ്കാരം മാത്രമല്ല, അവര്‍ക്ക് ഏറ്റവും ശക്തമായ ആയുധങ്ങളാണ് എന്നത്രേ!.






