
തിരുവനന്തപുരം: സിപിഐഎം നേതൃത്വത്തിന്റെ അഭിപ്രായഭിന്നതകള്‍ കൃത്യമായി പുറത്തുകൊണ്ടുവന്ന് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ ലേഖനം. ഇ പി ജയരാജന്റെയും കെ കെ ശൈലജയുടെയും നിലപാടിനെ തള്ളിക്കൊണ്ട് അദാനിയുടെ ഓഹരിവിറ്റഴിക്കലിനെതിരേയാണ് ദേശാഭിമാനിയില്‍ എഴുതിയിരിക്കുന്നത്. എംഎസ്സിക്ക് വിഴിഞ്ഞത്തിന്റെ ഓഹരി വാങ്ങാന്‍ നിയമപരമായി കഴിയില്ലെന്ന് പറയുന്നു.
വിഴിഞ്ഞം തുറമുഖത്തെ വിദേശ നിക്ഷേപ വിവാദത്തില്‍ മറ്റൊരു കരാര്‍ ലംഘനം കൂടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഴിഞ്ഞത്ത് ഇന്‍വെസ്റ്റ് ചെയ്യുന്ന കമ്പനി 250 കിലോമീറ്ററിലുള്ള മറ്റൊരു തുറമുഖത്തിലും നിക്ഷേപം നടത്താനാവില്ല എന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടുന്നു. കരാറിലെ 5(9) വകുപ്പ് പ്രകാരമാണ് 250 കിലോമീറ്റര്‍ ചുറ്റളവിലുള്ള തുറമുഖത്തില്‍ നിക്ഷേപം നടത്തിയവര്‍ക്ക് വിഴിഞ്ഞത്തും പണം നിക്ഷേപിക്കാന്‍ കഴിയില്ല എന്ന വ്യവസ്ഥയുള്ളത്. എന്നാല്‍ വിഴിഞ്ഞത്ത് നിന്ന് 190 കിലോമീറ്റര്‍ ദൂരത്തുള്ള തൂത്തുകുടി തുറമുഖത്തില്‍ എംഎസ്സിക്ക് ടെര്‍മിനലുണ്ടെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതെ അഴകൊഴമ്പന്‍ പ്രസ്താവനകള്‍ നടത്തി കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഓഹരി വില്‍പ്പനയിലൂടെ തുറമുഖക്കൊള്ള തന്നെയാണ് നടക്കുന്നത്. കേന്ദ്രത്തില്‍ അദാനിയുടെ താല്‍പര്യ സംരക്ഷകന്‍ മോദിയാണെങ്കില്‍ കേരളത്തില്‍ ആ റോള്‍ നിര്‍വഹിക്കുന്നത് സതീശനാണെന്നും ലേഖനത്തില്‍ രൂക്ഷ വിമര്‍ശനമുണ്ട്. ബിജെപിക്കും അദാനിക്കും വേണ്ടി ഭരണം നടത്തുന്ന കേരള മുഖ്യമന്ത്രിയെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് എന്താണ് പറായാനുള്ളതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.
സര്‍ക്കാര്‍ അനുമതിയില്ലാതെ മുന്നോട്ടു പോയ അദാനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെടുന്നു. അദാനി ഗ്രൂപ്പ് പ്രസിഡന്റ് കിഷോര്‍ ആല്‍വയുമായും എന്‍ഡിഎ നേതാക്കളുമായും മംഗലാപുരത്ത് വെച്ച് വി ഡി സതീശന്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമാകാം അദാനിയുടെ നിയമലംഘനമെന്നും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്.
അതേസമയം എം.വി. ഗോവിന്ദന്റെ ലേഖനം മുമ്പ് സിപിഐഎം നേതാക്കള്‍ എടുത്ത നിലപാടുകള്‍ക്ക് വിരുദ്ധമാണ്. ഈ വിഷയത്തില്‍ സിപിഐഎമ്മിന്റെ നേതാക്കളായ ഇ പി ജയരാജനും കെ കെ ശൈലജയും നടത്തിയ പ്രതികരണത്തെ തള്ളുന്നതാണ് ലേഖനം. കേരളത്തിലെ താല്‍പര്യത്തിന് ഹാനികരമായ ഒന്നും വിഴിഞ്ഞത്ത് സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ മലയാളിയുടെയും കടമയാണെങ്കിലും വിഴിഞ്ഞം വിവാദമാക്കേണ്ട കാര്യമില്ല എന്നായിരുന്നു ഇ പി ജയരാജന്റെ നിലപാട്.
ദിവ്യ എസ് അയ്യരെ തുറമുഖ എം.ഡി സ്ഥാനത്ത് നിന്ന് നീക്കിയത് അദാനിയെ സഹായിക്കാനാണെന്നും എം.വി. ഗോവിന്ദന്‍ വിമര്‍ശിച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ അങ്ങോട്ടുമിങ്ങോട്ടും മാറുമെന്നായിരുന്നു കെ കെ ശൈലജ പ്രതികരിച്ചിരുന്നത്.






