Authored by Web Desk | Last updated: 17 Jul 2017, 4:00 PM | 7 min read
തുടര്‍ച്ചയായി രണ്ടു തവണ ദേശീയ അവാര്‍ഡ് നേടിയ, ദക്ഷിണേന്ത്യയിലെ സ്മിതാ പാട്ടിലെന്ന് അറിയപ്പെട്ടിരുന്ന അര്‍ച്ചന, വലിയൊരു ഇടവേളയ്ക്കു ശേഷം കിണറിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു...
ഒരിക്കലുമൊരു അഭിനേത്രിയാവില്ലെന്ന് തള്ളിപ്പറഞ്ഞപ്പോഴും ആ ആഗ്രഹത്തില്‍ ഉറച്ചു നിന്ന്, ബാലു മഹേന്ദ്ര എന്ന മാര്‍ഗ്ഗദര്‍ശം പിന്തുടര്ന്ന് അഭിനയകലയുടെ കൊടുമുടി ചവിട്ടിക്കയറിയ കറുത്ത സുന്ദരി.
വെല്ലുവിളികള്‍ ഏറ്റെടുത്ത്, തികച്ചും സ്വാഭാവികമായി കഥാപാത്രങ്ങളെ തന്നിലേക്ക് ആവാഹിക്കുന്ന പ്രതിഭ. ദക്ഷിണേന്ത്യയില്‍ മാത്രമല്ല ഹിന്ദിയിലും ബംഗാളിയിലും പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച ദക്ഷിണേന്ത്യന്‍ താരം. നൃത്തവേദികളിലെ മായാലാവണ്യം.
നടി അര്‍ച്ചനയുടെ വിശേഷണങ്ങള്‍ ഇതിലൊന്നും ഒതുങ്ങുന്നില്ല. 34 വര്‍ഷം മുമ്പ് മലയാളസിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ അര്‍ച്ചന തന്മയത്വമുള്ള കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തിച്ചു. പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സജീവമാകുകയാണ് അര്‍ച്ചന.
വലിയ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക്... ?
2007 നു ശേഷം ദീര്‍ഘമായൊരു ഇടവേളയെടുത്തു. നല്ല തിരക്കഥകള്‍ വരാതിരുന്നതാണ് കാരണം. ഇവിടുത്തെ ട്രെന്‍ഡ് വളരെ മോശമായിരുന്നു. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്കുന്ന, കരുത്തേറിയ കഥാപാത്രങ്ങള്‍ കുറവായിരുന്നു.
പക്ഷേ ഒരിക്കലും വെള്ളിത്തിരയെ മിസ് ചെയ്തിട്ടില്ല. ശരിയായ തിരക്കഥ എന്നെത്തേടിയെത്തുമെന്നും അതിലൂടെ ഒരു തിരിച്ചു വരവ് ഉണ്ടാകുമെന്നും എനിക്ക് കൃത്യമായി അറിയാമായിരുന്നു.
അതെ.നൃത്തം എനിക്ക് ശരിക്കും ആവേശമാണ്. ഓരോ തവണ ചിലങ്ക കെട്ടിയാടുമ്പോഴും മനസ്സ് വികാരതീവ്രമാണ്. അത് വാക്കുകളില്‍ കൂടി വിശദീകരിക്കാനാവില്ല. അതേസമയം അതൊരു തീരാദുഃഖവുമാണ്.
ഒരു നര്‍ത്തകിയാകാനുള്ള എന്റെ മോഹം സാധിക്കാതെ ഇപ്പോഴും മനസ്സില്‍ കിടക്കുന്നു. സിനിമയിലെങ്കിലും അത്തരമൊരു കഥാപാത്രം കിട്ടാത്തത് തീര്‍ത്തും സങ്കടം തന്നെ.
ഐ ആം മാഡ്ലി ആന്‍ഡ് ബാഡ്ലി വാണ്ട് ടു ഡൂ എ ഡാന്‍സ് റോള്‍. പക്ഷേ ഇതുവരെ കിട്ടിയിട്ടില്ല. സത്യത്തില്‍ ജീവിതത്തിലെ വലിയ നിരാശയാണത്.
ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചതിനെക്കുറിച്ചോര്ക്കുമ്പോള് ?
അന്ന് ഞാന്‍ ശരിക്കും ബ്ലാങ്കായിരുന്നു. ചുറ്റും എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ. ശരിക്കും ഒരു ട്രാന്‍സ് മൂഡ്.
ജീവിതത്തെക്കുറിച്ചോ കരിയറിനെകുറിച്ചോ യാതൊരു ഐഡിയയും അക്കാലത്തുണ്ടായിരുന്നില്ല. നത്തിംഗ് വാസ് ഇന്‍ മൈ മൈന്‍ഡ്. പിന്നീട് എല്ലാം വന്നു സംഭവിക്കുകയായിരുന്നു.
വെള്ളിത്തിരയിലെത്തിയത്?
1984 ല്‍ പി.എന്‍. മേനോന് സാറിന്റെ മലമുകളിലെ ദൈവം എന്ന സിനിമയിലൂടെ. ഇറ്റ് ജസ്റ്റ് ഹാപ്പന്‍ഡ് എന്നു പറയാനാണ് എനിക്കിഷ്ടം.
കുഞ്ഞുനാള് മുതല്‍ കലയോട് താത്പര്യമുണ്ടായിരുന്നു. അതു തിരിച്ചറിഞ്ഞിട്ടാവണം വീട്ടുകാര്‍ ആറാം ക്ലാസു മുതല്‍ നൃത്തം പഠിപ്പിച്ചത്.
കഥക്, കുച്ചിപ്പുടി, ഭരതനാട്യം എന്നിവയൊക്കെ വേഗം എന്നിലേക്ക് അലിയിച്ചു ചേര്‍ത്തു. നല്ലൊരു നര്‍ത്തകിയാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അതു നടന്നില്ല. വെള്ളിത്തിരയിലേക്ക് വളരെ ചെറുപ്പത്തില്‍, ഒന്‍പതിലോ പത്തിലോ പഠിക്കുന്ന സമയത്ത് തന്നെ വന്നു ചേര്‍ന്നു. പിന്നീടതായി എന്റെ ലോകം.
അഭിനയത്തിലേക്ക് വേരുറപ്പിച്ചത്... ?
നേരത്തെ തീരുമാനിച്ചുറപ്പിച്ചതായിരുന്നില്ല. എന്നെത്തേടി നല്ല കഥാപാത്രങ്ങള്‍ വന്നതോടെ അങ്ങനെയായിത്തീര്‍ന്നു.
ഒരുപാട് സിനിമകളൊന്നും ചെയ്തില്ലെങ്കിലും 1988ല്‍ ബാലു മഹേന്ദ്ര സാറിന്റെ വീട് എന്ന സിനിമയ്ക്ക് ആദ്യ ദേശീയ അവാര്‍ഡ് കിട്ടിയതോടെ എന്റെ ട്രാക്ക് ഏതുതരം സിനിമകളിലാണെന്ന് മനസ്സിലായി. അതിനു കാരണമായത് ഗുരുവും മാര്ഗ്ഗദര്ശിയുമൊക്കെയായ ബാലു സാറാണ്.
ബാലു മഹേന്ദ്രയെന്ന സംവിധായകനെ പരിചയപ്പെടുന്നത് ?
അഡയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയില്‍ പഠിക്കുന്ന സമയത്ത് അമേരിക്കന്‍ സംവിധായകന് വില്ല്യം ഗ്രീവ്സ് ഒരു വര്‍ക്ക്ഷോപ്പ് നടത്തി. വില്ല്യമാണ് ബാലു മഹേന്ദ്ര സാറിനെ പരിചയപ്പെടുത്തുന്നത്.
ആ പരിചയമാണ് നീങ്കള് കെട്ടവൈ എന്ന സിനിമയിലേക്ക് എത്തിക്കുന്നത്. ആ സിനിമയിലെ രാധ എന്ന കഥാപാത്രത്തിലൂടെ ഞാന്‍ സജീവമായി.
മുമ്പ് പല പ്രാവശ്യം കറുത്തവളെന്ന കാരണത്താല്‍ എന്നെ പല സംവിധായകരും നിരസിച്ചിരുന്നു. നടിയെന്നനിലയ്ക്ക് ഈ രൂപവും വച്ച് ഞാനൊരിക്കലും രക്ഷപ്പെടില്ലെന്നും സിനിമയുടെ ഒരു മേഖലയിലും നിലനില്‍ക്കില്ലെന്നും പലരും വിധിച്ചു.
എന്നാല്‍ എ മാന്‍ വിത്ത് വിഷന്‍ എന്നതിന് ഉത്തമ ഉദാഹരണമാണ് ബാലു സാര്‍. ഏതുതരം കഥാപാത്രങ്ങളാണ് എനിക്ക് ഉചിതമെന്ന് അദ്ദേഹം കൃത്യമായി മനസ്സിലാക്കി.
ഞങ്ങളൊരുമിച്ച ആദ്യ സിനിമയില്‍ ലൊക്കേഷനില്‍ ഒരു മാധ്യമപ്രവര്ത്തകനെത്തി അദ്ദേഹത്തോട് ചോദിച്ചു: അടുത്തിടെ ഒരു സംവിധായകന് നിരസിച്ച അര്‍ച്ചനയെ താങ്കള്‍ സെലക്ട് ചെയ്തു. ഈ പെണ്‍കുട്ടിയുടെ ഭാവിയെക്കുറിച്ച് താങ്കള്‍ക്കെന്താണ് പറയാനുള്ളത്?? ഈ ചോദ്യത്തിനുള്ള മറുപടി അദ്ദേഹം എഴുതിയാണ് കൊടുത്തത്.
അതെന്തായിരുന്നു?
ഒരു പേപ്പറിലാണ് ഉത്തരമെഴുതിയത്. ആകാംക്ഷ കൊണ്ട് എന്താണെഴുതിയിരുന്നതെന്ന് ബാലു സാറിനോട് ഞാന്‍ ചോദിച്ചു. പിന്നീടത് മനസ്സിലാകും,, എന്നദ്ദേഹം പറഞ്ഞു.
എനിക്ക് ആദ്യ ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍, അന്ന് പേപ്പറിലെഴുതിയെന്താണെന്നറിയണോ എന്ന് സാര്‍ ചോദിച്ചു. വേണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹമത് വിശദീകരിച്ചു.
ദിസ് ആക്ടര്‍ ഹൂം ഐ ആം ഇന്ട്രഡ്യൂസിംഗ് ആ സ് അര്‍ച്ചന ഈസ് ഗോയിംഗ് ടു ബിക്കം ദി ബെസ്റ്റ് ആക്ട്രസ് ഇന്‍ ഇന്ത്യന്‍ സിനിമ വണ്‍ ഡേ. ദിസ് ഗേള്‍ ഈസ് ഗോയിംഗ് ടു ഗെറ്റ് എ നാഷണല്‍ അവാര്‍ഡ് ഫോര്‍ വണ്‍ ഓഫ് ഹെര്‍ പെര്‍ഫോമന്‍സസ് ഇന്‍ ഇന്ത്യന്‍ സിനിമ ആന്‍ഡ് ഷീ ഈസ് ഗോയിംഗ് ടു ബിക്കം വെരി വെരി പ്രോമിനെന്റ് ആക്ട്രസ്..
പക്ഷേ ഇന്ന് സിനിമകളില്‍ സ്ത്രീ പ്രാധാന്യം കുറയുന്നുവെന്ന് തോന്നുന്നുണ്ടോ ?
ഇപ്പോള്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സിനിമകളില്ല. സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമുള്ള സിനിമകളാണ് പണ്ടുണ്ടായിരുന്നത്. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കാത്ത സിനിമകളന്നുണ്ടാകുമായിരുന്നില്ല.
സ്ത്രീകള്‍ക്ക് മൂല്യം നല്കുന്ന സിനിമകളിന്ന് അന്യമാണ്. സിനിമ ശരിക്കുമൊരു പുരുഷാധിപത്യ മേഖലയായി മാറി. ഞാനാരെയും കുറ്റപ്പെടുത്തുന്നില്ല.
പ്രേക്ഷകരും അത്തരം സിനിമകളെ മാത്രം സ്വീകരിക്കുന്നു. അവരുടെ മനോഭാവവും മാറണം. കാരണം പുരുഷന് ജീവിക്കുന്നത് സ്ത്രീയാല്‍ ചുറ്റപ്പെട്ട ഒരു സമൂഹത്തിലാണ്.
അമ്മ, സഹോദരി, ഭാര്യ, മകള്‍ എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ തുറയിലും പുരുഷനൊപ്പം ഒരു സ്ത്രീയുണ്ടാകും. അതുകൊണ്ടു സ്ത്രീകളെ നന്നായി ചിത്രീകരിക്കുന്ന കരുത്തുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ പുരുഷനും ശ്രമിക്കണം.
വെള്ളിത്തിരയില്‍ സ്ത്രീയെയോ- പുരുഷനെയോ തുലനം ചെയ്ത് വാഗ്വാദങ്ങള്‍ നടത്താന്‍ ഞാന്‍ ശ്രമിക്കുന്നില്ല. കാരണം ഇന്ത്യന്‍ സിനിമയില്‍ വളരെ പ്രഗല്ഭരായ പുരുഷ അഭിനേതാക്കള്‍ ഉണ്ടായിട്ടുണ്ട്, ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
എങ്കിലും കരുത്തുള്ള സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകളും ഉണ്ടാകണം. ഭാവിയിലെങ്കിലും സ്ത്രീകള്‍ക്ക് സുന്ദരമായി അഭിനയിക്കാന്‍ കഴിയുന്ന കാമ്പുള്ള കഥാപാത്രങ്ങള്‍ കിട്ടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
വിവിധ ഭാഷകളില്‍ അഭിനയിച്ചു. ഭാഷ എപ്പോഴെങ്കിലും തടസ്സമായിട്ടുണ്ടോ ?
എനിക്കു മാത്രമല്ല ഒരു അഭിനേതാവിനും ഭാഷ ഒരിക്കലുമൊരു തടസ്സമല്ല. മലയാളം ശരിക്കറിയില്ല എന്നത് പ്രശ്നമാണ്. പക്ഷേ അതൊരിക്കലും കഥാപാത്രത്തെ ബാധിക്കില്ല. ഇപ്പോള്‍ത്തന്നെ മനപൂര്‍വ്വമായി വലിയ ഇടവേളയെടുത്തു. അതുകൊണ്ടാണ് വീണ്ടും നല്ല സിനിമകളുടെ ഭാഗമാകാന്‍ തീരുമാനിച്ചത്.
എന്റെ ഗുരുവും വഴികാട്ടിയുമൊക്കെയായ ബാലു സാറിന്റെ ട്രിബ്യൂട്ട് എന്നോണം അഴിയാത കോലങ്ങള്‍ ആണ് തിരിച്ചു വരവില്‍ ആദ്യം ചെയ്തത്. അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു. കഥാ വ്യത്യസ്തമാണെങ്കിലും അദ്ദേഹത്തിനൊരു ശ്രദ്ധാഞ്ജലിയായിട്ടാണ് ആ പേരു തന്നെ നല്‍കിയത്.
അര്‍ച്ചന, ജയപ്രദ, രേവതി
ബോള്‍ഡായ, വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളും തെരഞ്ഞെടുത്തിട്ടുണ്ടല്ലോ ?
സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ജീവിതത്തിന് രണ്ടു വശമുണ്ട്, പോസിറ്റീവും നെഗറ്റീവും. ദേശീയ അവാര്‍ഡ് നേടിത്തന്ന തെലുങ്ക് സിനിമ ദാസിയും, പത്മകുമാര്‍ സാറിന്റെ സമ്മോഹനവുമൊക്കെ ആ ഗണത്തില്‍ പെടുന്നതാണ്.
ബോള്‍ ഡായ കഥാപാത്രങ്ങളാണ് രണ്ടും. സ്ത്രീയുടെ രണ്ടു വ്യത്യസ്ത ഡൈമന്ഷനുകളാണവ. അല്പം എക്പോസൊക്കെ ചെയ്യേണ്ടിവന്നിട്ടുണ്ട്. അക്കാലത്തു വലിയ വാര്‍ത്തയായിരുന്നു. സ്മിതാജി ചക്രയില്‍ ചെയ്തതുപോലെ എന്നൊക്കെ...
രണ്ടു കഥാപാത്രത്തോടും നിഷ്കര്‍ഷയുള്ള സമീപനമായിരുന്നു. കഥാപാത്രങ്ങളുടെ വ്യാപ്തിയും മൂല്യവും സംവിധായകന്റെ മനസ്സില്‍ ആ കഥാപാത്രങ്ങളെക്കുറിച്ചുള്ള വീക്ഷണവും ശരിക്കും മനസ്സിലാക്കി. അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുന്നതിലായിരുന്നു എന്റെ താത്പര്യം.
വീടിലെ സുധയും ദാസിയിലെ കമലാക്ഷിയും ദേശീയ അവാര്‍ഡ് നേടിത്തരുമെന്ന് ചിന്തിച്ചിരുന്നോ ?
ഒരിക്കലുമില്ല. കഥാപാത്രം തെരഞ്ഞെടുക്കുമ്പോള്‍ അതിനോട് 100% നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതിലപ്പുറം ചിന്തിച്ചിട്ടില്ല. 25 വര്‍ഷത്തിനിടയില്‍ മുപ്പതോളം സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു. അതില്‍ 15 സിനിമകള്‍ക്കെങ്കിലും പല മേഖലയിലടക്കം ഇരുപത്തിഞ്ചിലധികം ദേശീയ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്.
മൈ വിഷന്‍ നെവര്‍ ഫെയില്‍ അറ്റ് ഓള്. നിഷാദിന്റെ കിണറിനെക്കുറിച്ചും എനിക്കങ്ങനെയൊരു കാഴ്ച്ചപ്പാടുണ്ട്. ശബാനാ ആസ്മിയെപ്പോലെ രണ്ടു ദേശീയ അവാര്‍ഡ് തുടര്‍ച്ചയായി ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. ഇതുവരെ ആരുമത് തകര്‍ത്തിട്ടില്ല എന്നതും വലിയ കാര്യം.
കിണറിനെക്കുറിച്ച് ?
എനിക്കെപ്പോഴും മലയാള സിനിമയെന്നാല്‍ പാഷനാണ്. രണ്ടു ദശാബ്ദത്തിനു ശേഷമാണ് ഞാനൊരു മലയാള സിനിമ ചെയ്യുന്നത്. നിഷാദെന്ന സംവിധായകനെക്കുറിച്ച് കേട്ടിട്ടുണ്ട്.
പകല്‍, വൈരം എന്നീ സിനിമകള്‍ കണ്ടിട്ടുമുണ്ട്. ഈ സിനിമയെക്കുറിച്ചും ചില വിശ്വാസങ്ങളൊക്കെയുണ്ടായിരുന്നു. ഇന്നു വിശ്വസനീയമായി ആത്മാര്‍ത്ഥമായി സിനിമയെ സ്നേഹിക്കുന്ന സംവിധായകര്‍ കുറവാണ്.
ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോഴാണ് ഇതു സംഭവിച്ചത്. അന്നേ എന്നിലെ അഭിനേത്രിയെ അദ്ദേഹം തിരിച്ചറിഞ്ഞു. എന്നിലെ നടിയെ പാകപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഒരുപാട് സഹായിച്ചു.
ഷാജി എന്‍.കരുണ്‍, ഭരത് ഗോപി, ബുദ്ധദേവ് ദാസ്ഗുപ്ത, പത്മകുമാര്‍ തുടങ്ങിയ മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പിന്നീെടനിക്കു കഴിഞ്ഞു. എങ്കിലും പൂര്‍ണ്ണ സംതൃപ്തി കിട്ടിയത് ബാലു സാറിന്റെ സിനിമകളിലാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ മാത്രം കഥാപാത്രം വിജയിക്കും.
എന്നാലും ദക്ഷിണേന്ത്യയിലെ സ്മിതാ പാട്ടില്‍ എന്നായിരുന്നു താങ്കള്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.?
അന്നത്തെക്കാലത്ത് പത്രമാധ്യമങ്ങളില്‍ അങ്ങനെയൊരു വിളിപ്പേരു കണ്ടിട്ടുണ്ട്. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ആ താരതമ്യം ഓര്ക്കുന്നല്ലൊ എന്നതില്‍ സന്തോഷം. അതൊരു ഭാഗ്യമായി കരുതുന്നു. സ്മിതാ പാട്ടിലെന്ന അതുല്യപ്രതിഭയുമായി എന്റെ പേര് ചേര്‍ത്തു വായിക്കുന്നത് തന്നെ വലിയൊരു ബഹുമതിയാണ്.
ഇന്നുമെന്റെ ഹൃദയത്തിലിടമുള്ള, വളരെ സ്നേഹിക്കുന്ന പ്രതിഭയാണവര്‍. പ്രേക്ഷക മനസ്സിലും അവര്‍ ഇപ്പോഴും ജീവിക്കുന്നു. അര്‍ച്ചന, ദ സൗത്ത് ഇന്ത്യന്‍ സ്മിതാ പാട്ടില്‍ എന്നു കേള്‍ക്കുന്നത് തന്നെ വലിയ ആദരമാണ്. സ്മിതാ പാട്ടിലിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഞാനും പ്രേക്ഷകമനസ്സിലേക്ക് വരുന്നുണ്ടല്ലോ.
കമ്പോള സിനിമ പാരലല്‍ സിനിമ എന്ന വ്യത്യാസമൊന്നും എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ചെയ്തതൊക്കെയും സമാന്തര ജനുസില്‍പ്പെട്ട സിനിമകളാണെന്നത് സത്യം.
ശരിക്കു പറഞ്ഞാല്‍ പാഥേര്‍ പഞ്ചാലി മുതല്‍ സമാന്തര സിനിമയ്ക്ക് അതിന്റേതായ സ്ഥാനമുണ്ട്, മൂല്യമുണ്ട്, പ്രതാപമുണ്ട്. ഒരിക്കലും അത് മാറ്റിക്കളയാന്‍ കച്ചവട സിനിമയ്ക്കാവില്ല. അതിന് അതിന്റേതായ ചരിത്രമുണ്ട്.
പാരലല്‍ സിനിമയുമായി ബന്ധപ്പെട്ട ഏതൊരു അണിയറപ്രവര്‍ത്തകനും അഭിനേതാവും അവരുടെ മരണശേഷവും ചരിത്രത്താളുകളില്‍ നിലനില്ക്കും. ഗുരുദത്ത്, സത്യജിത്ത് റേ, ബാലു മഹേന്ദ്ര, ഷാജി.എന്‍. കരുണ്‍ എന്നിവരൊക്കെ എന്തുകൊണ്ട് ജനമനസ്സുകളില്‍ നിറഞ്ഞു നില്ക്കുന്നു? അവരൊക്കെ സിനിമയുടെ സ്പന്ദനം കണ്ടവരാണ്.
ഞാനുമിതില്‍ സീരിയസ്സാണ്, കമ്മിറ്റഡാണ്. ഐ ഓള്‍വെയ്സ് പ്രിഫര്‍ പാരലല്‍ സിനിമ. സത്യത്തില്‍ ഇതില്‍ മാത്രം ഉറച്ചു നില്‍ക്കുന്നത് സ്ട്രഗിളാണ്, മാനേജ് ചെയ്യാനും ബുദ്ധിമുട്ടാണ്. പക്ഷേ ഞാനത് ഇപ്പോഴും ചെയ്യുന്നു.
പിറവിയെക്കുറിച്ച് ?
പിറവി ശരിക്കും ഒരു സംവിധായകന്റെ സാഹസ സംരംഭമാണ്. ഷാജി എന്‍. കരുണ്‍ മികച്ച സംവിധായകന് മാത്രമല്ല സമര്‍ത്ഥനായ ഛായാഗ്രാഹകന്‍ കൂടിയാണ്. അദ്ദേഹത്തിന്റെ ഫ്രെയിമുകള്‍ വിസ്മയിപ്പിക്കുന്നതാണ്.
പ്രാധാന്യമുള്ള പല സിനിമകളും ആ സംവിധാനത്തിലുണ്ടായിട്ടുണ്ട്. സീരിയസ്സായി സിനിമയെ കാണുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. അദ്ദേഹത്തിന്റെ കന്നിസംവിധാന സംരംഭമായ പിറവിയില്‍ ഞാന്‍ ആദ്യ നായികയായി. അതുതന്നെ വലിയൊരു അനുഗ്രഹവും ബഹുമതിയുമാണെനിക്ക്.
ലാളിത്യമുള്ള മനുഷ്യനാണ് ഷാജി. ബാലു സാറാണ് എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തുന്നത്. അച്ചടക്കമുള്ള,സിനിമയെ സത്യസന്ധമായി സമീപിക്കുന്ന, നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന, മാന്യനാണ് ഷാജിസാര്. ഏതു കഥാപാത്രമാണ് എനിക്ക് യോജിക്കുന്നതെന്ന് അദ്ദേഹത്തിനറിയാം.
കഥാപാത്രത്തോട് നീതി പുലര്‍ത്തുമെന്ന് വിശ്വാസമുള്ളതു കൊണ്ടാണ് അദ്ദേഹത്തിന്റെ നിഷാദ് എന്ന ഹിന്ദി സിനിമയിലും എന്നെ നായികയാക്കിയത്. അദ്ദേഹത്തിന്റെ സിനിമകളില്‍ ചുരുക്കം ചില നടിമാരേ ആവര്ത്തിച്ചിട്ടുള്ളൂ.
ആ ഭാഗ്യവും എനിക്ക് ലഭിച്ചു. പിറവിയിലൂടെ ഭരത് നേടിയ പ്രേംജിയുടെ മകളുടെ വേഷമായിരുന്നു. അതൊരു വലിയ അനുഗ്രഹമായിരുന്നു. അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് കിട്ടിയ അതേ വര്‍ഷം ദാസിയിലെ അഭിനയത്തിന് എനിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടിയെന്നതും യാദൃച്ഛികം.
ബുദ്ധദേവ് ദാസ്ഗുപ്തയടക്കം ഒരുപാട് പ്രഗല്ഭര്ക്കൊപ്പം ജോലി ചെയ്തതിനെപ്പറ്റി..?
ബുദ്ധദേവ് ദാസ്ഗുപ്തയുടെ ബാഗ് ബഹാദൂര്‍ എന്ന സിനിമയില്‍ രാധ എന്ന കഥാപാത്രമായിട്ടാണ് ഞാന്‍ പ്രത്യക്ഷപ്പെട്ടത്. ഗ്രാമീണരുടെ കഷ്ടപ്പാടും ബുദ്ധിമുട്ടും വിളിച്ചോതിയ മറക്കാനാവാത്ത സിനിമ. കവി എന്നതിലുപരി നല്ല സിനിമകളെ സ്നേഹിക്കുന്ന സമകാലികസംവിധായകനായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സിനിമകളിലെ പല പ്രഗല്ഭരായ സംവിധായകരും അവരുടെ സിനിമാ ജീവിതത്തില്‍ സുപ്രധാനമായ സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോ ള്‍ എന്നെ പരിഗണിച്ചുവെന്നത് ഭാഗ്യം. മഹത്തായ പല ഇന്ത്യന്‍ സിനിമകളുടെയും ഭാഗമാകാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്.
ഭരത് ഗോപി സാറിന്റെ യമനമെന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതും പ്രധാനപ്പെട്ട കാര്യമാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്കു ചെയ്യാനായത് സന്തോഷമായി, ഭാഗ്യമായി കരുതുന്നു. ആദ്യാവസാനം വീല്‍ ചെയറില്‍ തള്ളിനീക്കുന്ന അംഗവൈകല്യമുള്ള അമ്പിളി എന്ന കഥാപാത്രമായിരുന്നു.
പ്രൊഫ.ജോര്‍ജ് ഓണക്കൂറിന്റെ കഥ. അംഗവൈകല്യമുള്ളവരെക്കുറിച്ച് കൂടുതലറിയാനും അവരുടെ മാനസികാവസ്ഥ ചെറിയ തോതിലെങ്കിലും മനസ്സിലാക്കാനും ആ സിനിമ ഏറെ സഹായിച്ചു. മാനസികമായി അടുത്തു നില്ക്കുന്ന കഥാപാത്രമാണത്.
അവര്‍ക്കു വേണ്ടി എന്നാലാവുന്നത് സിനിമയിലൂടെയെങ്കിലും ചെയ്യാനായല്ലോ എന്ന കൃതാര്‍ത്ഥതയുണ്ട്. ഹൃദയത്തോട് ചേര്‍ന്നു നില്ക്കുന്ന കഥാപാത്രം തന്ന ഭരത് ഗോപിസാറിനോട് നന്ദിയുണ്ട്.
തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിര്‍ത്തിയിലെ കഥയാണിത്. അവിടുത്തെ വെള്ളക്ഷാമമാണു പ്രമേയം. ഞാനിതില്‍ സുഗന്ധി എന്ന തമിഴ് സ്ത്രീയെയാണവതരിപ്പിക്കുന്നത്. എന്റെ നാട്ടിലെ കഥാപാത്രമായി എത്തുന്നതില്‍ സന്തോഷമുണ്ട്. കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ പറയാനാവില്ല.
ഈ കഥ കേട്ടപ്പോള്‍ എനിക്കതിന്റെ ആഴം മനസ്സിലായി. ഓരോ കഥാപാത്രത്തിലും സംവിധായകന്റെ ആത്മാവുണ്ട്. അതു തിരിച്ചറിഞ്ഞാണ് നിഷാദ് ഈ സിനിമ ചെയ്യുന്നത്.
ഈ സിനിമയ്ക്ക് ആത്മാവുണ്ട്, ആഴമുണ്ട്. കിണര്‍ ദേശീയശ്രദ്ധ നേടുമെന്നതില്‍ എനിക്ക് സംശയമില്ല. ഈ സിനിമയ്ക്കു വേണ്ടിയുള്ള നിഷാദിന്റെ സമര്‍പ്പണം ഒരിക്കലും വെറുതെയാവില്ല.
വെള്ളിത്തിരയില്‍ നിന്ന് കയ്പ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ടോ ?
ഉണ്ട്. അത്തരമനുഭവങ്ങളില്ലാതെ ജീവിതമില്ലല്ലോ. സിനിമയിലായാലും ജീവിതത്തിലായാലും അത് വേണം. അതിനെ അംഗീകരിക്കാനും മറി കടക്കാനും ശ്രമിക്കണം. ഗോസിപ്പിനെയും ഞാന്‍ അങ്ങനെയാണ് സമീപിക്കുന്നത്. വിമര്‍ശനങ്ങളെക്കുറിച്ച് കൂടുതല്‍ സംസാരിക്കാനില്ല.
കുടുംബത്തെക്കുറിച്ച് ?
എന്നെ ചുറ്റപ്പെട്ട് വലിയ സമൂഹമോ, ആരാധകവൃന്ദമോ ഒരിക്കലുമുണ്ടായിട്ടില്ല. എന്റെ ജീവിതവും ചുറ്റുപാടുമായി എന്നും ഒതുങ്ങിക്കൂടിയിട്ടുണ്ട്. അമ്മയും ആന്റിയും സഹോദരനുമൊപ്പമാണ് ഞാന്‍. സിനിമയിലെത്തിയ കാലം മുതല്‍ ഇന്നു വരെ അവരെല്ലാം നല്ല പിന്തുണയാണ്.
വിവാഹിതയാകണമെന്നോ സ്വന്തമായി ഒരു കുടുംബം ഉണ്ടാക്കണമെന്നോ ഇതുവരെ ആലോചിച്ചിട്ടില്ല. അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം. എന്തുകൊണ്ട്, എന്തിന് എന്നിങ്ങനെ കൂടുതലായി അതിനെക്കുറിച്ച് സംസാരിക്കാനിഷ്ടപ്പെടുന്നില്ല.
കേരളത്തെ സ്നേഹിക്കുന്നുണ്ടോ ?
ഒരു തവണയെങ്കിലും വന്നിട്ടുള്ളവര്‍ക്കു സ്നേഹിക്കാതിരിക്കാനാവില്ല കേരള ത്തെ. എനിക്കിവിടം വളരെയിഷ്ടമാണ്. തമിഴ്നാട്ടുകാരിയായതില് ഞാനേറെ അഭിമാനിക്കുന്നുണ്ട്.
എങ്കിലും കേരളത്തിന്റെ മണ്ണിലേക്ക് ചുവടു വയ്ക്കുമ്പോള്‍ ആ സൗന്ദര്യത്തില്‍ മനംമയങ്ങും. ഇവിടുത്തെ പാറക്കെട്ടുകളും, മരങ്ങളും, വെള്ളച്ചാട്ടവുമൊക്കെ കാണുമ്പോള്‍ ഞാനതൊക്കെ ആയിരുന്നെങ്കിലെന്ന് ആശിക്കും.
ഇവിടുത്തെ പ്രകൃതിയായി മാറാനാണ് ഇഷ്ടം. അതുകൊണ്ടുതന്നെ എപ്പോഴൊക്കെ കേരളത്തില്‍ വന്നാലും ഡ്രൈവിംഗ് ഞാന്‍ മിസ് ചെയ്യാറില്ല. പല സ്ഥലങ്ങളും കാണാന്‍ പോകും.
ഇവിടുത്തെ ആഹാരവും ഇഷ്ടമാണ്. അപ്പവും പുട്ടും ഒക്കെയാണ് എന്റെ ഫേവറൈറ്റ്. എന്നുകരുതി സ്വന്തം നാടു വിട്ട് ഇവിടേക്ക് താമസം മാറണമെന്ന താത്പര്യമൊന്നുമില്ല.
സ്വപ്ന കഥാപാത്രം ?
ഞാനൊരുപാട് കഥാപാത്രങ്ങള്‍ ചെയ്യാനിഷ്ടപ്പെടുന്നു. പക്ഷേ അതൊന്നും തുറന്നു പറയാനിഷ്ടപ്പെടുന്നില്ല...മനസ്സിന്റെ ചെപ്പില്‍ അത് മൂടി വയ്ക്കാനാണിഷ്ടം...
സഹതാരങ്ങളുമായുള്ള അനുഭവം
ചിലരെങ്കിലും എനിക്ക് പുതിയവര്‍ തന്നെ. എങ്കിലും ജയപ്രദാജിക്കൊപ്പം സിനിമ ചെയ്യാനായതാണ് വലിയ സന്തോഷം. ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരിലൊരാള്‍. ആദ്യമായിട്ടാണ് ഒരുമിച്ചഭിനയിക്കുന്നത്.
ലൊക്കേഷനില്‍ സാധാരണ ഒറ്റയ്ക്കിരിക്കാനാണ് എനിക്കിഷ്ടം. പക്ഷേ ഈ സിനിമയില്‍ അങ്ങനെയായിരുന്നില്ല. ജയപ്രദാജി എനിക്കൊപ്പം വന്നിരുന്ന് സംസാരിക്കും. വളരെ ലവിംഗായ, വിനയസ്വഭാവമുള്ള വ്യക്തി.
പിന്നൊരു കരുത്തുറ്റ കഥാപാത്രം രേവതിയുടേതാണ്. 15 വര്‍ഷത്തിലേറെ പഴക്കമുള്ള സൗഹൃദമാണ് ഞങ്ങളുടേത്. പറഞ്ഞു നടന്നതിന്റെ പ്രൈവസി നഷ്ടപ്പെടുത്താന്‍ താത്പര്യമില്ല. എപ്പോഴുമെന്നതു പോലെ രേവതിക്കൊപ്പം അഭിനയിക്കാനായതില്‍ വളരെ സന്തോഷമുണ്ട്.
എനിക്ക് വളരെ കംഫര്‍ട്ടബിളായ അഭിനേത്രിയാണ് രേവതി. പശുപതിക്കൊപ്പം മുമ്പും അഭിനയിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കിടയില്‍ ഒരു ട്യൂണ്‍ഡ് വൈബ്രേഷനുണ്ട്. കഥാപാത്രമായി മാറാന്‍ അത് സഹായിക്കും. മറ്റ് സഹതാരങ്ങളും വളരെ പിന്തുണയാണ്.