
ചണ്ഡീഗഡ്: കപില്‍ദേവ്, യുവ്രാജ് സിംഗ്, ഹര്ഭജന്സ് സിംഗ്. ഈ ഇതിഹാസ താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയത് എന്താണെന്ന് അറിയാത്ത ടീം ഇന്ത്യ യുടെ ആരാധകരില്ല. എന്നാല്‍ ഇവര്‍ കളി തേച്ചുമിനുക്കിയ ചണ്ഡീഗഡിലെ കളിക്കളം ഉടന്‍ താല്‍ക്കാലിക ജയിലായി മാറും. ഇന്ത്യന്‍ ക്രിക്കറ്റിന് അനേകം മികവുകളെ സംഭാവന ചെയ്ത ചണ്ഡീഗഡിലെ സെക്ടര്‍ 16 ക്രിക്കറ്റ് സ്റ്റേഡിയം ദേരാ സച്ചാ സൗദാ കേസ് പരിഗണിക്കുന്ന ആഗസ്റ്റ് 25 നാണ് ജയിലായി മാറുന്നത്.
പഞ്ചകുല സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഗുര്‍മീത്ത് രാം റഹീം സിംഗ് അനുയായികളായി അന്ന് നഗരത്തിലേക്ക് എത്തുന്ന എല്ലാവരെയും സ്റ്റേഡിയത്തില്‍ പിടിച്ചിടുമെന്ന് ഉന്നതപോലീസ് വിഭാഗം വ്യക്തമാക്കി. ഹരിയാനയിലെയും പഞ്ചാബിലെയും പ്രാദേശിക ഭരണകൂടം ചൊവ്വാഴ്ച നടത്തിയ പ്രഖ്യാപനം അനുസരിച്ച് അന്ന് ചണ്ഡീഗഡില്‍ പ്രവേശിക്കുന്ന ദേരാ ആരാധകരെ 20,000 പേരെ ഉള്‍ക്കൊള്ളുന്ന 15.32 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന സ്റ്റേഡിയത്തില്‍ തടവിലാക്കുമെന്ന് അറിയിച്ചു.
സ്റ്റേഡിയത്തിന് പുറമേ സ്കൂളുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയും ആള്‍ക്കാരെ ഇടാന്‍ തയ്യാറാകുകയാണ്. ആഗസ്റ്റ് 25 ന് നേരിടാന്‍ വന്‍ തയ്യാറെടുപ്പാണ് പോലീസ് നടത്തുന്നത്. 3,500 പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിപ്പിക്കുക. കേന്ദ്രത്തോട് ഏഴു കമ്പനി അര്‍ദ്ധ സൈനിക വിഭാഗത്തെ തരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ആഗസ്റ്റ് 31 വരെ ആര്‍ക്കും ലീവ് നല്‍കരുതെന്നും ലീവിലുള്ളവര്‍ ഉടന്‍ ജോലിയില്‍ തിരിച്ചെത്തണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. നേരത്തേ തന്നെ ചണ്ഡീഗഡിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
വിചാരണ നടക്കുന്ന വേളയില്‍ ഏകദേശം പത്തു ലക്ഷം പേരെങ്കിലും നഗരത്തില്‍ എത്തുമെന്നാണ് ഇന്റലിജന്റ്സ് നല്കുന്ന റിപ്പോര്‍ട്ട്. പത്തുലക്ഷം പേരെങ്കിലും നഗരത്തിലേക്ക് നുഴഞ്ഞു കയറുമെന്ന് കരുതുന്നതായും ഇവരെ കരുതല്‍ തടങ്കിലില്‍ ആക്കുക എന്ന് ലക്ഷ്യമിട്ടാണ് സ്റ്റേഡിയം തെരഞ്ഞെടുത്തതെന്നും പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഇന്ത്യയുടെ പ്രമുഖ സ്റ്റേഡിയങ്ങളില്‍ ഒന്നായിരുന്ന സെക്ടര്‍ 16 സ്റ്റേഡിയത്തിന് പ്രതാപം നശിച്ചു പോയത് മൊഹാലി വന്നതോടെയാണ്.
1985 ജനുവരിയില്‍ ആദ്യ അന്താരാഷ്ട്ര ഏകദിനത്തിനും 1990 ആദ്യ ടെസ്റ്റിനും വേദിയായ ഇവിടെ 1985 നും 2007 നും ഇടയില്‍ ആകെ നടന്നിട്ടുള്ളത് അഞ്ച് ഏകദിനം മാത്രമാണ്. 1990 കളില്‍ ഹര്ഭജന് സിംഗിനെ സായിയിലേക്ക് പേസ് ബൗളറായി തെരഞ്ഞെടുക്കപ്പെടുന്നത് സെക്ടര്‍ 16 ല്‍ നിന്നായിരുന്നു. കപിലിനെയും മറ്റും പരിശീലിപ്പിച്ചിട്ടുള്ള ദ്രോണാചാര്യ പുരസ്ക്കാരം നേടിയ പരിശീലകന് ദേശ് പ്രേം ആസാദായിരുന്നു അന്ന് അക്കാദമി നടത്തിയത്്. പില്ക്കാലത്ത് ഇന്ത്യന്‍ ടീമില്‍ സ്ഥാനം അലങ്കരിച്ച ചേതന്‍ശര്‍മ്മ, ദിനേശ് മോംഗിയ, വി ആര് വി സിംഗ് എന്നിവരെല്ലാം പരിശീലനം നേടിയത് ഇവിടെ നിന്നായിരുന്നു.






