
മുംബൈ: കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ തോന്നിയോ? എന്നാല്‍ ബനാറസി ശ്യാംലാല്‍ ചൗട്ടാല എന്ന 64 കാരന് 40 വര്‍ഷമായി ചെയ്തു വരുന്ന ജോലി മൃതദേഹങ്ങള്‍ വെട്ടിമുറിക്കലാണ്. താനെയിലെ സിവിക് ഹോസ്പിറ്റലിലെ മോര്‍ച്ചറി ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന ഈ വൃദ്ധന് ഇതിനകം പോസ്റ്റുമാര്‍ട്ടം ജോലിയില്‍ ഡോക്ടര്‍മാരെ സഹായിച്ചത് 40,000 മൃതദേഹങ്ങള്‍ തുറന്നാണ്. മൂന്ന് വര്‍ഷം മുമ്പ് ജോലിയില്‍ നിന്നും വിരമിച്ചിട്ടും ഇതേ ജോലിയില്‍ ഡോക്ടര്‍മാര്‍ക്ക് സഹായം ചെയ്തുകൊണ്ടിരിക്കുന്നു.
ഉത്തര്‍പ്രദേശിലെ അലിഗറില്‍ നിന്നും മുംബൈയിലേക്ക് ചൗട്ടാലേ സ്ഥലംമാറിയത് 1973 ലായിരുന്നു. പിതാവും മുത്തശ്ശനും ജോലി ചെയ്തിരുന്ന താനേ ആശുപത്രിയില്‍ 175 രൂപ ശമ്പളത്തിന് വാര്‍ഡ് ബോയിയായി ജോലിക്ക് കയറിയ ഇദ്ദേഹത്തെ രണ്ടു വര്‍ഷത്തിന് ശേഷം മോര്‍ച്ചറി ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റുമാര്‍ട്ടം ചെയ്യുമ്പോള്‍ മൃതദേഹം ഡോക്ടര്‍മാര്‍ക്ക് മുമ്പില്‍ തുറന്ന് വെയ്ക്കുകയാണ് ജോലി. താനേ മുഴുവനുമുള്ള മൃതദേഹങ്ങള്‍ ഈ രീതിയില്‍ ഇവിടെയെത്തുന്നു. ഒരു മാസം 700 മൃതദേഹം വരെ കൈകാര്യം ചെയ്യേണ്ടി വന്നു.
അഴുകിത്തുടങ്ങുന്ന മൃതദേഹങ്ങള്‍ മദ്യപിച്ച ശേഷമാണ് കൈകാര്യം ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ ശരീരം പോസ്റ്റുമാര്‍ട്ടം ചെയ്യുന്നതാണ് ഏറ്റവും ദുഷ്ക്കരമായ കാര്യമായി ചൗട്ടാലേ ചൂണ്ടിക്കാട്ടുന്നത്. അത് മനസ്സിനെ ബാധിക്കുമെന്നും പറയുന്നു. 1990 ല്‍ ജോലിക്കൊപ്പം ചെയ്തിരുന്ന മദ്യപാനം ഉപേക്ഷിച്ചു. എന്നാല്‍ ജോലിയുടെ ദു:സ്വപ്നം പിന്തുടര്ന്നു. രാത്രിയുടെ ഇടയില്‍ പോലും വിയര്‍പ്പൊഴുക്കേണ്ടി വന്നു. ഈ സമയത്ത് അതേ ആശുപത്രിയില്‍ ഹൗസ്കീപ്പറായി ജോലി ചെയ്തിരുന്ന ഭാര്യ സഹായത്തിനുണ്ടാകുമെന്നും പറഞ്ഞു.
2006 ല്‍ ഗോധ്ബണ്ഡര് റോഡിലെ ചെനാ പാലത്തില്‍ നിന്നും താനേ മുനിസിപ്പല്‍ ട്രാന്‍സ്പോര്‍ട്ട് ബസ് വെള്ളത്തില്‍ വീണുണ്ടായ അപകടമായിരുന്നു നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. 32 യാത്രക്കാരുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യുക ഏറ്റവും വെല്ലുവിളിയായിരുന്നു. കുടുംബങ്ങള്‍ക്ക് മൃതദേഹം വിട്ടുകൊടുക്കാന്‍ രാവും പലവും അധ്വാനിച്ചു. കഴിഞ്ഞ വര്‍ഷം വിരമിച്ച് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ എത്തി. ഒരു കുടുംബത്തിലെ 14 പേരെ കൂട്ടക്കൊല ചെയ്ത സംഭവമായിരുന്നു. ഹസ്നെയിന് വരേക്കര്‍ എന്നയാളായിരുന്നു എല്ലാം ചെയ്തത്. താന്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ അയാളും ആത്മഹത്യ ചെയ്തിരുന്നു. ഇത് കടുത്ത വിഷാദം ഉണ്ടാക്കുന്ന കാര്യമായിരുന്നു.
തങ്ങളെ കാണാന്‍ ഹോസ്പിറ്റിലില് എത്തുമ്പോള്‍ മക്കള്‍ പോലും മൃതദേഹങ്ങള്‍ കണ്ട് ഞെട്ടുമായിരുന്നെന്നും ചൗട്ടാലേ പറഞ്ഞു. ഇത്രയൊക്കെയാണെങ്കിലും ജോലി ഒരിക്കലും ചൗട്ടാലേ വിടാന്‍ തയ്യാറല്ലായിരുന്നു. എന്തുകൊണ്ടെന്നാല്‍ വീട്ടില്‍ അടുപ്പ് പുകഞ്ഞിരുന്നത് ഇതുകൊണ്ടായിരുന്നു എന്നതാണ് കാരണമെന്നും പറയുന്നു.






