
ചെന്നൈ: ജന്മദിനമായ നാളെ ഉലകനായകന് തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് ശക്തമായ സൂചനകള്‍. 'എനിക്ക് സ്വിസ് ബാങ്കില്‍ അക്കൗണ്ടില്ല. അവിടെയുള്ള കള്ളപ്പണം തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം' എന്ന് കമല്‍ വെല്‍ഫയര്‍ അസ്സോസ്സിയേഷന്റെ വാര്‍ഷിക യോഗത്തില്‍ താരം പറഞ്ഞു. ജനങ്ങളില്‍ നിന്നുള്ള സംഭാവന സ്വീകരിച്ചായിരിക്കും പാര്‍ട്ടി പ്രവര്‍ത്തിക്കുക. സംഭാവന വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന മൊബൈല്‍ ആപ്പും നാളെ എത്തുമെന്നാണ് വിവരം.
രാഷ്ട്രീയത്തിലേയ്ക്ക് എത്തുമെന്ന് സ്ഥിതീകരണം ഉണ്ടായതിന് പിന്നാലെ വന്‍ വിമര്‍ശനങ്ങളാണ് കമല്‍ നേരിടുന്നത്. ക്ഷേത്രങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. അതേ സമയം മതത്തിന്റെ പേരില്‍ വിഷം തന്നാല്‍ കുടിക്കരുത്. എത്രപേര്‍ എതിര്‍ക്കുന്നുവെന്നത് പ്രശ്നമല്ല. എന്തുചെയ്യുന്നുവെന്നതിലാണ് കാര്യം. തനിക്ക് ആവശ്യത്തിന് തല്ലുകൊണ്ട് കഴിഞ്ഞു. തുടര്‍ച്ചയായി അടിക്കാന്‍ താന്‍ മൃദംഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഹിന്ദു ഭീകരവാദം നിലനില്ക്കുന്നുവെന്ന പ്രസ്താവനയുടെ പേരില്‍ കമലിനെതിരെ കേസെടുക്കണമെന്ന് ചെന്നൈ പോലീസിന് പരാതി ലഭിച്ചു. പ്രസ്താവനയുടെ പേരിലുള്ള ഹര്‍ജി വാരണാസി കോടതിയും പരിഗണിക്കാനിരിക്കുകയാണ്.
കമലിന്റെ പരാമര്‍ശത്തിന് പിന്നാലെ താരത്തെ വെടിവെച്ചു കൊല്ലണമെന്ന് ഹിന്ദു മഹാസഭ നേതാവ് പണ്ഡിറ്റ്് അശോക് ശര്‍മ്മ പറഞ്ഞതും വിവാദമായി. കമല്‍ ഹാസ്സന്റെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ച അലിഗഡ് മുസ്ലീം യൂത്ത് അസോസിയേഷന് പ്രസിഡന്റ് മുഹമ്മദ് ആമിര്‍ റാഷിദും വിവാദങ്ങള്‍ക്ക് തിരികൊളുത്തി.






