
ഹാസ്യാനുകരണത്തിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടനാണ് സൈനുദ്ദീന്‍. അതുല്യനായ ആ കലാകാരന്റെ ഓര്‍മകള്‍ 18 വര്‍ഷം പിന്നിടുമ്പോള്‍, മകന് സിനില്‍ സൈനുദ്ദീന്‍ അച്ഛന്റെ അഭിനയ പാരമ്പര്യം പിന്തുടരാന് ഒരുങ്ങുകയാണ്.
അനുകരണ കലയില്‍ അച്ഛന്റെ പിന്മുറക്കാരനാകാന് കഴിയുമെന്ന് തെളിയിച്ച സിനിലിന്റെ മിമിക്രി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്റ്റേജ് ഷോകളിലൂടെ മിമിക്രി എന്ന കലാരൂപത്തെ പുനരുജ്ജീവിപ്പിക്കാനൊരുങ്ങുന്ന സിനിലിന്റെ വിശേഷങ്ങളിലൂടെ...
പറവയായ് പറന്നുയരാം
ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സില്‍, ജയറാമേട്ടന് ഗസ്റ്റായി വന്ന എപ്പിസോഡില്‍ ഞാനും പങ്കെടുത്തിരുന്നു. അന്നത്തെ പെര്‍ഫോമന്‍സാണ് എന്നെ സിനിമയിലെത്തിച്ചത്. സൗബിനിക്കയും ആ എപ്പിസോഡ് കണ്ടിരുന്നു. അങ്ങനെയാണ് പറവയില്‍ ജാഫര്‍ ഇടുക്കിയുടെ മകന്റെ വേഷം ചെയ്യാന്‍ വിളിക്കുന്നത്.
സിദ്ധിഖ് സാര്‍ ഫ്രണ്ട്സ് സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ശ്രീനിവാസന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ഞാനാണ്. അതാണ് എന്റെ ആദ്യ സിനിമ. പിന്നെ പഠനത്തിലായി ശ്രദ്ധ. അതു കഴിഞ്ഞ് കുറച്ചു നാള് ജോലി ചെയ്തു. പിന്നീട് സിനിമയില്‍ നല്ലൊരവസരത്തിനായുള്ള കാത്തിരിപ്പായി.
ഇതിനിടെ ചെന്നൈക്കൂട്ടം, ടു ലെറ്റ് അമ്പാടി ടാക്കീസ്, ലൈല ഒ ലൈല എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. ഇനി നല്ല കഥാപാത്രങ്ങളേ ചെയ്യുന്നുള്ളു എന്നുറപ്പിച്ചിരിക്കുമ്പോഴാണ് യാദൃച്ഛികമായി പറവയിലേക്ക് വിളിക്കുന്നത്.
മകന്റെ അച്ഛന്
സാധാരണ മനുഷ്യനായി ജീവിക്കാന്‍ ഇഷ്ടപ്പെട്ട ആളാണ് ഡാഡി. ഞാനും അതുപോലെയാണ്. പക്ഷേ സ്കൂളിലും പുറത്തുപോകുമ്പോഴുമൊക്കെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്. താരപുത്ര ഇമേജ് പലപ്പോഴും ബുദ്ധിമുട്ടായിട്ടാണ് തോന്നിയത്.
നല്കാവുന്നതിന്റെ പരമാവധി നല്ല നിമിഷങ്ങള്‍ ഡാഡി ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്. ഒരിക്കല്‍ ഷൂട്ടിങ്ങിന് ചെന്നൈയില്പ്പോയപ്പോള് ഞങ്ങളേയും ഒപ്പം കൂട്ടി. ഷൂട്ടിങ്ങിനിടെ കുടുംബത്തോടൊപ്പം ടൂര്‍ പോകാനും സമ്മാനം വാങ്ങിത്തരാനുമൊക്കെ സമയം കണ്ടെത്തി. വിദേശത്ത് സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് പോയി വരുമ്പോള്‍ ഞങ്ങള്‍ക്കുവേണ്ടി കൈ നിറയെ സമ്മാനങ്ങളും വാങ്ങിക്കൊണ്ട് വരും.
അമ്മ ടീച്ചറാണെങ്കിലും ഡാഡിയാണ് എന്നെയും സഹോദരന് സിന്സിലിനെയും പഠിപ്പിച്ചിരുന്നത്. പരീക്ഷയാകുമ്പോള്‍ മുന്‍വര്‍ഷങ്ങളിലെ ക്വസ്റ്റിയന്‍ പേപ്പറുകള്‍ നോക്കി പഠിപ്പിക്കും. പഠനത്തോടൊപ്പം കലാപ്രവര്‍ത്തനങ്ങളും വേണം എന്നാണ് ഡാഡി പറഞ്ഞിട്ടുള്ളത്.
സ്കൂളിലെ മത്സരങ്ങളിലൊക്കെ പങ്കെടുപ്പിക്കും. അഭിനയത്തോടുള്ള എന്റെ താല്പര്യം ഡാഡിക്കറിയാമായിരുന്നു. 'ആദ്യം ഡിഗ്രി എടുക്ക്, എന്നിട്ട് ആലോചിച്ചാല്‍ മതി'യെന്നാണ് അദ്ദേഹം പറഞ്ഞത്. ഡാഡിയുടെ ആഗ്രഹപ്രകാരം ഐ.ടി ഫീല്‍ഡില്‍ ജോലി ചെയ്തു. വൈറ്റ് കോളര്‍ ജോലികളോടായിരുന്നു എനിക്കന്ന് താല്പര്യം.
അത്ഭുതങ്ങളുടെ ലോകം
അച്ഛന് എന്നതിലുപരി സൈനുദ്ദീന്‍ എന്ന നടന് എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. സൈനുദ്ദീന്റെ മകനായി ജനിച്ചതില്‍ അഭിമാനമേ ഉള്ളു. കുടുംബത്തെ ഒരുപാട് സ്നേഹിച്ച ആളാണ് ഡാഡി. ഷൂട്ടിംഗ് കഴിഞ്ഞാല്‍ എത്രയും പെെട്ടന്ന് വീട്ടിലെത്തണമെന്നാണ് ചിന്ത.
ഷൂട്ടിംഗ് കഴിഞ്ഞ് ദിവസവും ഓരോ വേഷത്തിലാണ് വീട്ടിലെത്തുക. ചിലപ്പോള്‍ പോലീസ് വേഷത്തില്‍, ചിലപ്പോള്‍ കസ്റ്റംസ് ഓഫീസര്‍. എന്നെ പലപ്പോഴും ലൊക്കേഷനില്‍ കൊണ്ടുപോകും. ആദ്യമായി ലൊക്കേഷനില്‍ പോയപ്പോള്‍ ക്രെയിനില്‍ കയറ്റി ഇരുത്തിയതും സ്റ്റണ്ട് മാസ്റ്റര്‍ തല കുത്തി മറിയാന്‍ പഠിപ്പിച്ചതുമൊക്കെ ഇന്നും ഓര്‍മ്മയുണ്ട്.
ഒരിക്കല്‍ ഇന്നസെന്റിനെ പരിചയപ്പെടുത്തിയപ്പോള്‍ ഞാന്‍ മിമിക്രി ചെയ്യുന്ന കാര്യം ഡാഡി പറഞ്ഞു. എന്നെ അനുകരിക്കുമോ? എന്നാലൊന്ന് കാണട്ടെട്ട എന്നായി അദ്ദേഹം. ഞാന്‍ അനുകരിച്ച് കാണിച്ചപ്പോള്‍ നന്നായിട്ടുണ്ടെന്ന് അഭിനന്ദിക്കുകയും ചെയ്തു.






