
ചെന്നൈ: രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് രജനികാന്തിന്റെ അന്തിമ തീരുമാനം ഇന്നറിയിക്കും. രാഷ്ര്ടീയപ്രവേശനം സംബന്ധിച്ച് രണ്ടുപതിറ്റാണ്ടിലേറെനീണ്ട അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമാകും. ചെന്നൈ കോടമ്പാക്കത്ത് ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ അവസാനദിവസമായ ഞായറാഴ്ച അദ്ദേഹം മനസ്സുതുറക്കും.
രജനിയുടെ രാഷ്ര്ടീയപ്രവേശനം വര്‍ഷങ്ങളായി തമിഴകത്തിലെ പ്രധാന ചര്‍ച്ചാവിഷയമാണെങ്കിലും ജയലളിതയുടെ മരണത്തെത്തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. സമയമാകുമ്പോള്‍ താന്‍ പോരാട്ടം തുടങ്ങുമെന്നായിരുന്നു ഇതേക്കുറിച്ചുള്ള രജനിയുടെ പ്രതികരണം.
പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഡിസംബര്‍ 31ന് തീരുമാനം വെളിപ്പെടുത്തുമെന്ന് രജനി വ്യക്തമാക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗത്തുള്ള ആരാധകരെ നേരില്‍ക്കാണുന്നതിനായി മേയിലും കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ അദ്ദേഹം കൂടിക്കാഴ്ചയിലാണ്.
രാഷ്ര്ടീയം തനിക്കറിയാത്ത കാര്യമല്ലെന്നായിരുന്നു ഡിസംബര്‍ 26ന് ആരാധകരുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചപ്പോള്‍ പറഞ്ഞത്. ആരാധകര്‍ ആവേശത്തിലാണെങ്കിലും രജനിയുടെ രാഷ്ര്ടീയപ്രവേശനത്തിനെതിരേ പല തമിഴ് അനുകൂല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. സംവിധായകന് ഭാരതിരാജ അടക്കം സിനിമ രംഗത്തുനിന്നും എതിര്‍പ്പുണ്ട്. തമിഴനല്ലാത്ത ഒരാള്‍ തമിഴ്നാടിനെ ഭരിക്കേണ്ട എന്നാണ് ഇവരുടെ നിലപാട്.
1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയ്ക്കെതിരേ രജനീകാന്ത് പരസ്യമായി രംഗത്തുവന്നിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. വന്‍പരാജയം നേരിട്ടതോടെയാണ് രജനിയുടെ രാഷ്ര്ടീയപ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും തുടങ്ങിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും ഇതു പൂര്‍ണമായും നിഷേധിക്കാന്‍ തയ്യാറാകാതിരുന്ന രജനി എന്നാല്‍ വ്യക്തമായ ഒരു മറുപടി പറയാന്‍ തയ്യാറായില്ല. ഇത്തവണ അങ്ങനെയല്ലെന്നും തീരുമാനം വ്യക്തമാക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
ഒരു ദിവസംകൂടി കാത്തിരിക്കൂ രാഷ്ര്ടീയപ്രവേശനം സംബന്ധിച്ച തീരുമാനത്തിന് അധികം കാത്തിരിക്കേണ്ടിവരില്ല. ഒരേയൊരു ദിവസത്തിനുശേഷം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരംകിട്ടും. രജനീകാന്ത് പറഞ്ഞു.






