
എം.ടി. വാസുദേവന്‍ നായര്‍ ''ഒരു വടക്കന്‍ വീരഗാഥ'' എഴുതിയത് മൂന്നു പതിറ്റാണ്ടു മുമ്പായതുകൊണ്ട് കലാപമുണ്ടായില്ല, കത്തിക്കല്‍ ഭീഷണികളുമുണ്ടായില്ല. ദേശീയപുരസ്കാരവും കിട്ടി. ഇന്നായിരുന്നെങ്കില്‍ ചരിത്രത്തെ വളച്ചൊടിെച്ചന്നു പറഞ്ഞ് എം.ടിക്കും ഹരിഹരനും പാകിസ്താനിലേക്ക് ടിക്കറ്റ് എടുത്തുകൊടുക്കുമായിരുന്നു. മമ്മൂട്ടിയുടെ തലയ്ക്കു വില പറഞ്ഞ ആരോമല്‍ ചേകവന്മാരുടെ പിന്മുറക്കാര് തിയറ്ററുകളും തല്ലിപ്പൊളിച്ചേനെ.
ഇല്ലാത്ത ചരിത്രം വളച്ചൊടിക്കുന്നെന്നു പറഞ്ഞു രജപുത്രകര്‍ണിസേന എന്ന തീവ്രസംഘടന നടത്തിയ സമരത്തിനൊടുവില്‍ ''പദ്മാവതി'' എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ സംഭവിച്ചത് ഉഗ്രന്‍ തമാശയാണ്. ഞങ്ങള്‍ പറഞ്ഞതൊന്നും ഇതില്‍ ഇല്ലെന്നും പദ്മാവതി ഉഗ്രന്‍ സിനിമയാണെന്നും പറഞ്ഞ് പ്രതിഷേധക്കാര്‍ െനെസായിട്ട് ഒഴിവായി. അതിന്റെ അലയൊലി അടങ്ങുംമുമ്പേ, പദ്മാവതി തിയറ്ററുകളില്‍ 250 കോടി €ബിലേക്കു കടക്കുമ്പോള്‍ മറ്റൊരു സിനിമയും തീവ്രഹിന്ദുഗ്രൂപ്പുകളുടെ സെന്‍സറിങ്ങിനു വിധേയമാകുന്നു. കങ്കണ റണാവത്ത് നായികയാകുന്ന ഹിന്ദിസിനിമ ''മണികര്‍ണിക: ദി ക്യൂന്‍ ഓഫ് ഝാന്‍സി'' എന്ന ചരിത്രസിനിമ. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നു പറഞ്ഞ് ചില ബ്രാഹ്മണഗ്രൂപ്പുകള് സിനിമയ്ക്കെതിരേ പ്രതിഷേധവുമായി രംഗത്തുവന്നതാണ് മണികര്‍ണികയെ പദ്മാവതിയുടെ പിന്മുറക്കാരിയാക്കിയിരിക്കുന്നത്.
മണികര്‍ണിക എന്നു കേട്ട് അമ്പരക്കേണ്ട, സാക്ഷാല്‍ ഝാന്‍സി റാണിയെക്കുറിച്ചാണു സിനിമ. ഝാന്‍സിയിലെ റാണിയായിരുന്ന ലക്ഷ്മിബായിയും ഒരു ബ്രിട്ടീഷുകാരനും തമ്മിലുള്ള പ്രണയം സിനിമയില്‍ കാണിക്കുന്നുണ്ടെന്നും ചരിത്രത്തെ വളച്ചാണു സിനിമയുടെ കഥയെന്നും ആരോപണമുയര്‍ത്തിയാണ് സര്‍വ ബ്രാഹ്മിണ്‍ മഹാസഭ എന്ന സംഘടന പ്രക്ഷോഭമുയര്‍ത്തിയത്. എന്നാല്‍ അത്തരത്തിലൊന്നും ഇല്ലെന്ന് സംവിധായകനും നിര്‍മാതാക്കളും എഴുതിനല്കിയതിനെത്തുടര്ന്ന് പ്രക്ഷോഭം തല്ക്കാലം പിന്‍വലിക്കാന്‍ സര്‍വബ്രാഹ്മിണ്‍ സഭ തീരുമാനിച്ചിട്ടുണ്ട്.
അതായത് ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചുവെന്ന് ബ്രാഹ്മണസഭയ്ക്കു തോന്നിയാല്‍ പദ്മാവത് പോലെ മണികര്‍ണികയും വിവാദച്ചുഴിയില്പ്പെടുമെന്നു തീര്‍ച്ച. സിനിമയുടെ പ്രചാരണത്തിനു വേണ്ടി മനഃപൂര്‍വം സൃഷ്ടിച്ച വിവാദമാണോ, അതോ കലാസൃഷ്ടികള്‍ക്കുമേല്‍ വര്‍ധിച്ചുവരുന്ന തീവ്രമത സംഘടനകളുടെ അപ്രഖ്യാപിത സെന്‍സറിങ്ങും നിയന്ത്രണവുമാണോ മണികര്‍ണിക വിവാദം സൂചിപ്പിക്കുന്നത്.?
ചിത്തോര്‍ഗഡിലെ റാണി പദ്മിനിയെക്കുറിച്ച് സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കിയ പദ്മാവത് സിനിമ രജപുത്ര വിരുദ്ധമാണെന്നും നിരോധിക്കണമെന്നുമായിരുന്നു റിലീസിനുമുമ്പുള്ള ആരോപണം. ഡല്‍ഹി സുല്‍ത്താനായിരുന്ന അല്ലാവുദീന്‍ ഖില്‍ജിയുമായുള്ള പ്രണയരംഗങ്ങള്‍ സിനിമയിലുണ്ടെന്നും പദ്മാവതി നൃത്തം ചെയ്യുന്ന രംഗങ്ങളുണ്ടെന്നുമാണ് രജപുത്രചരിത്രനിരാസത്തിന്റെ ലക്ഷണമായി കര്‍ണിസേനക്കാര്‍ ചൂണ്ടിക്കാട്ടിയത്. ഇല്ലെന്ന് സംവിധായകനും കൂട്ടരും ആവര്ത്തിച്ചുപറഞ്ഞിട്ടും ഫലമുണ്ടായില്ല.
ഇതു രാജ്യവ്യാപകശ്രദ്ധ നേടുകയും ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി രാജ്യത്തിന്റെ സകലകോണുകളില്നിന്നും മുറവിളികളുയരുകയും ചെയ്തു. സുപ്രീം കോടതി വരെ ഇടപെട്ടാണു പദ്മാവത് റിലീസ് ചെയ്തത്. എന്നിട്ടും ചില സംസ്ഥാനങ്ങളില്‍ സിനിമ റിലീസ് ചെയ്യാനായില്ല. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ രജപുത്രവീര്യം കുത്തിനിറച്ചൊരു ബോളിവുഡ് മസാലമാത്രമാണ് പദ്മാവത് എന്നു കണ്ടതോടെ അനുകൂലിച്ചവരുടെ ഭാഗത്തുനിന്ന് രൂക്ഷവിമര്ശനങ്ങളുമുയര്ന്നു. റിലയന്‍സിന്റെ വിയാകോം 18 എന്ന കമ്പനിയുടെ സിനിമ ഈ വിവാദം മുതലാക്കി തിയറ്ററില്‍നിന്നു വാരിയത് കോടികളാണ്.
ശ്രദ്ധേയനായ തെലുങ്ക് സംവിധായകന് കൃഷ് ആണ് കങ്കണ റണാവത്തിനെ മുഖ്യവേഷത്തിലവതരിപ്പിച്ച് ''മണി കര്‍ണിക: ദ് ക്യുന്‍ ഓഫ് ഝാന്‍സി'' സംവിധാനം ചെയ്യുന്നത്. 2017 മേയില്‍ ഷൂട്ടിങ് തുടങ്ങിയ സിനിമ ഈ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. സീ സ്റ്റുഡിയോ ആണ് സിനിമയുടെ നിര്‍മാണം. 1857ലെ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരേയുള്ള റാണി ലക്ഷ്മിഭായിയുടെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണു സിനിമ. റാണി പദ്മിനി ജീവിച്ചിരുന്നോ എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്ക്കു പോലും യോജിപ്പില്ലായിരുന്നു.
എന്നാല്‍ റാണി ലക്ഷ്മിബായിയുടെ കാര്യത്തില്‍ അത്തരത്തിലൊരു തര്‍ക്കത്തിന്റെ ആവശ്യമില്ല. ആധുനിക ഇന്ത്യയുടെ ധീരവനിതകളിലൊന്നായാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ആ ചരിത്രം തങ്ങള്‍ പറയുന്നതുപോലെ വേണമെന്നുള്ള ശാഠ്യങ്ങളാണു സിനിമയെ വിവാദബിന്ദുവാക്കുന്നത്.
മധ്യപ്രദേശിലെ ഝാന്‍സി എന്ന നാട്ടുരാജ്യം ഭരിച്ചിരുന്ന റാണി ലക്ഷ്മി ബായി മറാത്തി ബ്രാഹ്മണവംശത്തിലാണ് ജനിച്ചത്. മണികര്‍ണിക അഥവാ മനുഭായി എന്നപേരില്‍ വിളിക്കപ്പെട്ട ലക്ഷ്മിഭായി 1857ലെ സ്വാതന്ത്ര്യസമരപോരാട്ടത്തിലെ ബിംബങ്ങളൊന്നായാണു കണക്കാക്കപ്പെട്ടിരിക്കുന്നത്.
എന്നാല്‍ സ്കൂള്‍തലം മുതല്‍ പഠിക്കാനുള്ള ആ ചരിത്രം സിനിമയാക്കുമ്പോള്‍ അല്പംപോലും ഫിക്ഷന്‍ കടന്നുവരാതിരിക്കുകയും ഹിന്ദുത്വഗ്രൂപ്പുകള്‍ ആഗ്രഹിക്കുന്നതരത്തിലുള്ള ചരിത്രമാവുകയും വേണം എന്നാണു വിവക്ഷയെങ്കില്‍ ഈ നാട്ടില്‍ ജീവചരിത്രസിനിമകള്‍ എടുക്കുക അസാധ്യമാകും.
കാരണം എഴുതപ്പെട്ടതും പറയപ്പെട്ടതുമായ ചരിത്രങ്ങള്‍ ചിലപ്പോഴൊക്കെ വ്യാഖ്യാനങ്ങളാണ്. കഥയെഴുത്തിലും അതുതന്നെ വേണമെന്ന് വാശിപിടിക്കുന്നത് സംസ്കാരിക ഫാസിസമാണ്.






