
മുംബൈ: ശ്രീദേവിയുടെ മരണം ഭര്‍ത്താവ് ബോണികപൂറിനെ ഏറെ തളര്‍ത്തിയെന്നും അദ്ദേഹം കുട്ടികളെപ്പോലെ നിര്‍ത്താതെ ഏങ്ങിക്കരഞ്ഞുകൊണ്ടിരുന്നെന്നും നടനും നിര്‍മ്മാതാവും ബോണികപൂറിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ സതീഷ് കൗശിക്. ശ്രീദേവിയടെ മരണവാര്‍ത്തയറിഞ്ഞ് ബോണികപൂറിനെ വിളിച്ചപ്പോള്‍ അദ്ദേഹം സമാശ്വാസിപ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ കരഞ്ഞു. താന്‍ കൂടുതല്‍ സംസാരിക്കുന്നതിന് അനുസരിച്ച് അതിന്റെ ശക്തി കൂടിക്കൂടി വന്നു.
ബോണികപൂറും സതീഷ് കൗശിക്കും തമ്മില്‍ 30 വര്‍ഷത്തെ സൗഹൃദമുണ്ട്. ഊഷ്മളതയും സ്നേഹവും വൈവിദ്ധ്യവുമുള്ള ഒരു സമ്പൂര്‍ണ്ണ നടി എന്നാണ് സതീഷ് ശ്രീദേവിയെ വിശേഷിപ്പിക്കുന്നത്. എപ്പോഴാണെങ്കിലും മേക്കപ്പ് ഇട്ട ശ്രീദേവിയെ കാണുന്നത് പോലെ സുന്ദരിയായി മറ്റൊരാളെ കണ്ടെത്താനാകില്ല. ഇത് സിനിമയ്ക്ക് മാത്രമല്ല ഒരു കല്യാണ ചടങ്ങില്‍ പോലും ഒരുങ്ങിയെത്തിയാല് മറ്റൊരാളായി തോന്നുന്ന ശ്രീദേവി ശവമഞ്ചത്തില്‍ കിടക്കുന്നത് ഹൃദയഭേദകമായ കാഴ്ചയാണെന്ന് അദ്ദേഹം പറയുന്നു. 1988 ല്‍ ശേഖര്‍ കപൂറിന്റെ അസിസ്റ്റന്റായി ജോഷിലേ ചെയ്യുന്ന കാലം മുതല്‍ ബോണി കപൂറുമായി തനിക്ക് ബന്ധമുണ്ട്. ഹിമ്മത്ത്വാലയില് ശ്രീദേവിയുടെ സ്ക്രീന്‍ പ്രസന്‍സ് കണ്ട് അന്തിച്ചിരുന്നിട്ടുണ്ട്. അനില്‍കപൂര്‍, സണ്ണിഡിയോള്‍, മീനാക്ഷി ശേഷാദ്രി എന്നിവര്‍ അഭിനയിച്ച ജോഷീലേയിലേക്ക് ജാവേദ് അക്തര്‍ ശ്രീദേവിയെ ശക്തമായി ശുപാര്‍ശ ചെയ്യുകയായിരുന്നു.
ഒരു സര്‍ക്കസ് ഓണറുടെ മകളായ ഒരു ഗ്രാമീണ പെണ്‍കുട്ടിയായി എത്തിയ ശ്രീദേവിയുടെ കോമഡി ടൈംമിംഗ് അസാധാരണമായിരുന്നു. അതിന് ശേഷം ശ്രീദേവിയുമായി മിസ്റ്റര്‍ ഇന്ത്യയിലും ഒരുമിച്ച് ജോലി ചെയ്യാന്‍ കഴിഞ്ഞു. വളരെ താല്‍പ്പര്യത്തോടെയാണ് ഈ വേഷം ശ്രീദേവി ഏറ്റെടുത്തത്. പിന്നീട് ജാന്‍വിയുടെയും ഖുഷിയുടേയും മാതൃവേഷത്തിലേക്ക് ശ്രീദേവി മാറുകയായിരുന്നു. ക്യാമറയില്ലാതെ അവര്‍ ചെയ്ത അവര്‍ക്കേറ്റവും ഇഷ്ടപ്പെട്ട വേഷവും അതു തന്നെയായിരുന്നെന്ന് സതീഷ് പറയുന്നു.






