
കോമഡി പരിപാടികളിലൂടെ മലയാളിമനസ്സുകളിലിടം നേടിയ സൂരജിനെ അറിയാത്ത കേരളീയരുണ്ടാവില്ല. ഉരുളക്കുപ്പേരി പോലെ തമാശ പറയുന്ന ഈ ചിരിക്കുടുക്ക ഇന്ന് കോമഡി സ്കിറ്റുകളുടെ അവിഭാജ്യഘടകമാണ്. കുടുകുടെ ചിരിപ്പിക്കുന്ന ഈ കൊച്ചു കലാകാരന്റ വലിയ ജീവിതത്തിലൂടെ...
അഭിനയത്തോടുള്ള താല്പര്യം തുടങ്ങിയതെങ്ങനെ?
എട്ടാം ക്ലാസ് മുതല്‍ ഞാന്‍ പ്രൊഫഷണല്‍ സ്റ്റേജ് ഷോ ചെയ്യാറുണ്ടായിരുന്നു. എന്നാലും അന്നൊന്നും അഭിനയത്തെ ഞാന്‍ ഗൗരവമായെടുത്തില്ല. പ്ലസ് വണ്ണിലെത്തിയതോടെ കലോല്‍സവങ്ങളുടെ ഭാഗമായി. പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം എ ഗ്രേഡും കിട്ടാറുണ്ടായിരുന്നു.
പ്ലസ് ടുവിന് മലപ്പുറത്ത് നടന്ന കലോത്സവത്തില്‍ രണ്ടാം സമ്മാനവും എ ഗ്രേഡും കിട്ടി. സ്റ്റേജ് ഷോകളും മുടങ്ങാതെ ചെയ്യാറുണ്ടായിരുന്നു. ഇതിനിടയിലാണ് കോമഡി ആര്‍ട്ടിസ്റ്റായ സജീവ് ചേട്ടനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് ചാനലിലെ കോമഡി ഫെസ്റ്റിവലിലേക്ക് എന്നെ നിര്‍ദ്ദേശിച്ചത്.
കോമഡി ഫെസ്റ്റിവലിലെ അനുഭവങ്ങള്‍ ?
എന്റെ ജീവിതത്തില്‍ വലിയൊരു ബ്രേക്കായിരുന്നു കോമഡി ഫെസ്റ്റിവല്‍. ഒരു കുടുംബം പോലെയാണ്, അങ്ങോട്ടുമിങ്ങോട്ടും പാര വയ്ക്കുയും തമാശ പറയുകയും ചെയ്യും. സ്റ്റേജില്‍ ഒപ്പമുള്ളവര്‍ തരുന്ന പിന്തുണയും ഒന്നു വേറെ തന്നെയാണ്.
മനസ്സില്‍ എന്ത് വിഷമമുണ്ടായാലും കോമഡി ഫെസ്റ്റിവലിന്റെ സെറ്റിലെത്തുമ്പോള്‍ അതെല്ലാം മറക്കും. സുരാജേട്ടന്, വിനയ് ഫോര്‍ട്ട് ചേട്ടന്, അന്‍സിബ ചേച്ചി ഇവരെല്ലാം എനിക്കേറ്റവും പ്രിയപ്പെട്ടവരാണ്. തുടക്കക്കാരനെന്ന നിലയില്‍ ഇൗ കലാകാരന്മാരെല്ലാം എനിക്ക് നല്കിയ പിന്തുണ വിലമതിക്കാനാവാത്തതാണ്.
കോമഡി ഫെസ്റ്റിവല്‍ കണ്ടിട്ടാണ് സിനിമ ചിരിമാ ഷോയിലേക്ക് എന്നെ വിളിച്ചത്. ആ സ്കിറ്റ് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കണ്ടിട്ടാണ് ചാര്‍ളിയെന്ന ചിത്രത്തിലേക്ക് മാര്ട്ടിന് പ്രക്കാട്ട് സാര്‍ വിളിച്ചത്. കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
ചിത്രം റിലീസായി വര്‍ഷങ്ങള്‍ക്കിപ്പുറവും ആളുകള്‍ക്ക് ആ കഥാപാത്രം വളരെ പ്രിയങ്കരമാണ്. മറ്റൊരു പ്രത്യേകത ചാര്‍ളിയിലെ പിന്നണി പ്രവര്‍ത്തകരാണ് ഫ്ളവേഴ്സിലെ കോമഡി സൂപ്പര്‍ നൈറ്റ്സിലുമുള്ളത് എന്നതാണ്.
മറക്കാനാവാത്ത ഓര്‍മ്മകളെന്തെങ്കിലും?
ചാര്‍ളിയില്‍ പാര്‍വ്വതി ചേച്ചിക്കൊപ്പം കുറച്ച് സീനേ എനിക്കുണ്ടായിരുന്നുള്ളൂ. ദുല്ഖറിക്കയുടെ ചിത്രമായതുകൊണ്ട് ഞാന്‍ വളരെ സന്തോഷവാനായിരുന്നു. അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിക്കുമല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞാന്‍.
എന്നാല്‍ എനിക്ക് ഷൂട്ടിംഗ് ഉള്ള ദിവസം ദുല്‍ഖറിക്ക അവിടുണ്ടായിരുന്നില്ല. അദ്ദേഹം ചെന്നൈയിലായിരുന്നു.അദ്ദേഹത്തെ കാണണമെന്ന ആഗ്രഹം ഞാന്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് അലക്സ് ചേട്ടനോട് പറഞ്ഞു. ചേട്ടന് ദുല്ഖറിക്കയോട് പറഞ്ഞു.
കോമഡിയൊക്കെ ചെയ്യുന്ന കുട്ടിയാണെന്നും ദുല്‍ഖറിന്റെ വലിയ ആരാധകനാണെന്നും അലക്സ് ചേട്ടന് പറഞ്ഞു. എന്തായാലും എന്റെ ആഗ്രഹം നടന്നു. ഇക്ക എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തോട് ഒരുപാട് സംസാരിച്ചു, സെല്‍ഫിയെടുത്തു, ഓട്ടോഗ്രാഫ് തന്നു. എന്തായാലും ഞാന്‍ ഹാപ്പിയായി.
റോള്മോഡലാക്കുന്നൊരു വ്യക്തിത്വം?
പക്രുച്ചേട്ടനെ എനിക്ക് വലിയ ഇഷ്ടമാ ണ്. അദ്ദേഹത്തെയാണ് ഞാന്‍ മാതൃകയാക്കുന്നത്. കോമഡി ഫെസ്റ്റിവലിലേക്കു വിളിച്ചപ്പോള്‍ അതില്‍ പക്രുച്ചേട്ടന്‍ ജഡ്ജായി ഉണ്ടായിരുന്നു. അദ്ദേഹത്തെ കാണണമെന്ന ആഗ്രഹത്തിലാണവിടെ ചെന്നത്. എന്നാല്‍ ഞാന്‍ ചെന്ന ഷെഡ്യൂളില്‍ പക്രുച്ചേട്ടന്‍ ഉണ്ടായിരുന്നില്ല.
പകരം മറ്റൊരു എപ്പിസോഡില്‍ അദ്ദേഹം വന്നു. എന്റെ സ്കിറ്റ് വലിയ ഇഷ്ടമാണെ ന്നും ഇനിയും ഒരുപാട് ഉയരങ്ങളിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഞാനും ചേട്ടനും ഏകദേശം ഒരുപോലെയാണല്ലോ. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ചില പ്രശ്നങ്ങളുണ്ടല്ലോ. ഈ ഉയരക്കുറവും വലിപ്പമില്ലായ്മയും അതോടനുബന്ധിച്ച് നേരിടേണ്ടി വന്ന പ്രശ്നങ്ങളും.
കുടുംബത്തിന്റെ പിന്തുണ ?
അവരാണ് എന്റെ ശക്തി. അച്ഛന്റെയും അമ്മയുടേയും ചേച്ചിയുടേയും അച്ഛമ്മയുടേയും പിന്തുണ വലുതാണ്. എവിടെ പരിപാടി ഉണ്ടെങ്കിലും എനിക്കൊപ്പം വരാറുള്ളത് അച്ഛനാണ്. അച്ഛന് മോഹനനന്‍ ബാങ്കില്‍ കളക്ഷന്‍ ഏജന്റാണ്. അമ്മ ജ്യോതിലക്ഷ്മി വീട്ടമ്മയാണ്. ചേച്ചി ഡിഗ്രി കഴിഞ്ഞു. പി.എസ്.സി ടെസ്റ്റ് എഴുതുന്നുണ്ട്. അച്ഛമ്മ സരോജിനിയമ്മ.
പഠനം?
മലപ്പുറം ജില്ലയിലെ പുത്തനങ്ങാടി സെന്റ് മേരീസ് കോളജില്‍ നിന്നു ബി.കോം കഴിഞ്ഞു. കോളജിലെ അദ്ധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം കലയോട് താല്പര്യമാണ്. അവരെന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സ്റ്റേജ് ഷോകള്‍ക്ക് അച്ഛന് വരാന്‍ പറ്റാത്ത സാഹചര്യങ്ങളുണ്ടെങ്കില്‍ സുഹൃത്തുക്കളാണ് എനിക്കൊപ്പം വരാറ്. സെന്റ് മേരീസില്‍ പഠിക്കുമ്പോള്‍ ഇന്റര്‍ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ ഞാന്‍ കലാപ്രതിഭയായി. മിമിക്രിയും മോണോ ആക്ടുമാണ് എനിക്കേറ്റവും പ്രിയം. ഇപ്പോള്‍ ഡിസ്റ്റന്റായി എം. കോം ചെയ്യുന്നുണ്ട്.
ആരാധകരേറെയുണ്ടല്ലോ ?
പുറത്തൊക്കെ പോകുമ്പോള്‍ എല്ലാവരും അടുത്ത് വന്ന് സംസാരിക്കാറുണ്ട്. അവരുടെ വീട്ടിലെ കുട്ടിയെപ്പോലെയാണ് പല രും കാണുന്നതും സംസാരിക്കുന്നതും. അതൊരു പ്രത്യേക സന്തോഷമാണ്. ചെറിയ കുട്ടികളാണെങ്കിലും അടുത്ത് വന്ന് സംസാരിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്യും.
അനിമേഷന്‍ ചിത്രങ്ങള്‍ക്ക് സൗണ്ട് കൊടുത്തിട്ടുണ്ടെന്ന് കേട്ടു ?
ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കോഴിക്കോടു മില്ലേനിയം ഓഡിയോസിന്റെ ചില ആല്‍ബങ്ങളിലും ടിന്റുമോന് തമാശകളിലും ശബ്ദം നല്‍കിയിട്ടുണ്ട്.
പുതിയ ചിത്രങ്ങള്‍ ?
ധര്മ്മജന് ചേട്ടന്, അനീഷ് ചേട്ടന് എന്നി വര്ക്കൊപ്പമുള്ള ക്യാപ്പുച്ചിനോ, പൃഥ്വിരാജ് ചേട്ടന്റെ വിമാനം, ഉദാഹരണം സുജാത എന്നിവയാണ് റിലീസായത്. പുതിയ കഥാപാത്രങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു.
ശില്പ ശിവ വേണുഗോപാല്‍